കാസര്‍ഗോഡ്: ബിസ്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി ട്രെയിന്‍ യാത്രികനെ കൊള്ളയടിച്ച ബിഹാര്‍ അരാരിയ സ്വദേശികള്‍ അറസ്റ്റില്‍.
അബ്ദുള്ള രജക് (34), സഫര്‍ (40), മഹമൂദ് ആലം (35) എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി വി.പി. സരിന് ആണ് കവര്‍ച്ചയ്ക്കിരയായത്. മാര്‍ച്ച് 13നു വൈകുന്നേരം മലബാര്‍ എക്സ്പ്രസിന്റെ എസ് 4 കംപാര്‍ട്ട്മെന്റിലാണ് കവര്‍ച്ച നടന്നത്.
മംഗളൂരുവില്‍നിന്നു വടകരയ്ക്ക് യാത്രചെയ്യുകയായിരുന്ന സരിൻ കാസര്‍ഗോഡ് കുമ്പളയില്‍നിന്നാണ് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ നല്കിയ ബിസ്കറ്റ് കഴിച്ചു. അതിനുശേഷം മയങ്ങിയ സരിന്റെ ലാപ്ടോപ്പ്, സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചാസംഘം തട്ടിയെടുത്തു.
സംഭവത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട സരിന് ഫറോക്ക് സ്റ്റേഷനില്‍ ഇറങ്ങുകയും എങ്ങനെയോ തിരൂര്‍ ഗവ. ആശുപത്രിയില്‍ എത്തുകയും ചെയ്തു. അവിടെ അഡ്മിറ്റായപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറംലോകമറിയുന്നത്. തുടര്‍ചികിത്സയ്ക്കായി സരിനെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
സംഭവത്തിനുശേഷം പ്രതികള്‍ കോഴിക്കോട് ഇറങ്ങുകയും ലോഡ്ജില്‍ താമസിക്കുകയും ട്രെയിനില്‍ കറങ്ങിനടക്കുകയും ചെയ്യുകയായിരുന്നു. അതിനിടെയാണ് ഇവരെ കോഴിക്കോട് നിന്നും സംയുക്ത സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. നഷ്ടപ്പെട്ട മുതലുകള്‍ പോലീസ് വീണ്ടെടുത്തു. പ്രതികളുടെ പേരില്‍ സമാനമായ കേസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
Tags : Train passenger robbed Bihar natives arrested