കോട്ടയം: എസ്എച്ച് മൗണ്ടില്‍ ടിഷ്യൂപേപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ജെ.എന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി ജിതിന് മുഹമ്മദ്, അടിച്ചിറ സ്വദേശി നിഖില്‍ ടി. ബഷീര്‍ എന്നിവരുടേതാണ് ഫാക്ടറി. 1.5 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാക്ടറി കെട്ടിടം, തൊഴിലാളികള്‍ താമസിക്കുന്ന വീട്, പ്രധാന ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍ സ്ഥാപനത്തില്‍ ആളില്ലായിരുന്നുവെന്നാണു പ്രാഥമിക വിവരം.
സമീപ വീട്ടിലെ താമസക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കോട്ടയത്തെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അപ്പോഴേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിന്റെ ഭിത്തികള്‍ തകര്‍ത്താണ് സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. കോട്ടയം അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് വാഹനങ്ങള്‍ എത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടര്‍ന്ന് പാലായില്‍നിന്നും പാമ്പാടിയില്‍നിന്നും സേനാ യൂണിറ്റുകള്‍ എത്തി.
പിന്നീട്, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നുകൂടി ഓരോ യൂണിറ്റ് സേനയെത്തി. ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒന്പതോടെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജനവാസ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഏഴു വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പഴയ ഒരു വീട്ടിലും അതിനു സമീപത്തായി നിര്‍മിച്ച ഗോഡൗണിലുമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുള്ള ഉടമസ്ഥര്‍ സ്ഥലം ഫാക്ടറി നടത്താന്‍ വാടകയ്ക്ക് നല്കിയതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് തീ പൂർണമായി അണച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തഹസില്‍ദാര്‍ സിറിൾ സഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Tags : nattu vishesham Tissue paper factory gutted fire