പള്ളുരുത്തി : കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടക്കൊച്ചിയിലെ ശുചിമുറി മലിനജലമുൾപ്പെടെ സംസ്കരിക്കാനുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) നിർമാണം സെപ്റ്റംബറോടെ പൂർത്തിയാകും. ഇടക്കൊച്ചി സൗത്ത് 59-ാം ഡിവിഷനിൽ വിഎടി റോഡിന്റെ അറ്റത്തായി കായലിനോടു ചേർന്ന് നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് 18 കോടി രൂപ ചെലവിൽ പ്ലാന്റ് നിർമാണം പുരോഗമിക്കുന്നത്.
ഇടക്കൊച്ചിയിലെ 59-ാം വാർഡ് കേന്ദ്രീകരിച്ച് നടപ്ലാക്കുന്ന ഈ പദ്ധതി നഗരസഭയുടെ ഒരു പൈലറ്റ് പദ്ധതിയാണ്. ഡിവിഷനിലെ 2000ത്തോളം വീടുകളിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അഴുക്കുവെള്ളത്തെയും വീട്ട് വളപ്പിൽ സ്ഥാപിക്കുന്ന ചെറിയ ചേംബറിലേക്ക് എത്തിച്ച് ചേംബറിൽ നിന്ന് പൈപ്പ് കണക്ഷൻ നൽകി പ്ലാന്റിലേക്ക് എത്തിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി.
ശുചീകരിക്കുന്ന മലിനജലം കൃഷിക്കും കെട്ടിട നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാനും സാധിക്കും. പ്രതിദിനം 11 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഡിവിഷനിലെ വീടുകളെ പ്ലാന്റുമായി ബന്ധിപ്പിച്ചു നാല് ഇഞ്ച് വീതിയുള്ള പൈപ്പിടുന്നുണ്ട്. അതിൽ 40 മീറ്ററോളം ഇടവിട്ട് മാൻ ഹോളുകൾ നിർമിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ പൈപ്പ് വഴി പ്ലാന്റ് വരെ ഒഴുകിയെത്തുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
പൈപ്പിടുന്നതിനും റോഡ് പൊളിച്ച് പുനർനിർമിക്കാനുമാണ് കൂടുതൽ പണം ചെലവാകുന്നത്. പൈപ്പ് ഇടുമ്പോൾത്തന്നെ, ആ സ്ഥലം മൂടി കോൺക്രീറ്റ് ചെയ്യുന്നുണ്ട്. ടാർ റോഡ് പൊളിക്കുമ്പോഴും റോഡ് പുനർനിർമിക്കും.
അറ്റകുറ്റപ്പണിയും മാൻഹോളുകൾ വഴി നടത്താൻ കഴിയും. പൈപ്പിടുന്ന ജോലികൾ 90 ശതമാനവും 1.1 എംഎൽഡി മലിനജല പ്ലാന്റിലെ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഗ്രീൻ വേ സൊല്യൂഷൻസിനാണ് പദ്ധതി നിർവഹണ ചുമതല. അഞ്ച് വർഷത്തേക്ക് പ്ലാന്റും ഇവർ തന്നെയാണ് പ്രവർത്തിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി പ്ലാന്റിന് സമീപത്തു പുന്തോട്ടവും കുട്ടികൾക്കും യുവാക്കൾക്കുമായി കളിസ്ഥലം ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam