കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകൾ ഈ മാസം 15 മുതൽ പ്രകാശിക്കുമെന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിളക്കുകളിലെ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികൾ അവസാവനഘട്ടത്തിലാണ്. കളമശേരി മുതല്‍ വല്ലാര്‍പ്പാടം വരെയുള്ള 17 കിലോമീറ്റര്‍ പാതയിലെ നാലു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇവ പ്രകാശിച്ച് തുടങ്ങി.
ബാക്കിയുള്ള ദൂരം ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. 15ഓടെ എല്ലാ തെരുവുവിളക്കുകളും പ്രവര്‍ത്തനക്ഷമമാക്കുന്ന നിലയിലാണ് ജോലികള്‍ പുരോഗമിക്കുന്നതെന്നും എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു. 10 കോടി രൂപ ചെലവില്‍ 17 കിലോമീറ്റര്‍ കണ്ടെയ്നര്‍ റോഡില്‍ ഏകദേശം 1,100 തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്.
കണ്ടെയ്നര്‍ റോഡില്‍ സുഗമമായ വാഹന യാത്രയ്ക്ക് വഴിവിളക്കുകള്‍ വേണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പോലീസ് അധികൃതരുടെയുമൊക്കെ നിരന്തര ആവശ്യമായിരുന്നു. എന്നാല്‍ ദേശീയപാത അഥോറിറ്റി ഇതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രം മുളക്കാലുകളില് ലൈറ്റുകള്‍ നാട്ടി താത്കാലിക സംവിധാനം ഒരുക്കാറാണ് പതിവ്.
കണ്ടെയ്നര്‍ റോഡ് നിര്‍മിക്കുന്നതിനായുള്ള ആദ്യ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ റോഡില്‍ വൈദ്യുതീകരണത്തിനായുള്ള നിര്‍ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്നര്‍ ലോറികള്‍ മാത്രം സഞ്ചരിക്കുന്നതിനായുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിച്ചതോടെയാണ് സാധാരണ വാഹനങ്ങളും ഇതുവഴി കടത്തിവിടാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെയാണ് റോഡില്‍ വൈദ്യുതീകരണം അത്യാവശ്യമായി വന്നത്.
Tags : Local News Nattuvishesham Ernakulam