തിരുവാങ്കുളം മുനിസിപ്പല്‍ സോണല്‍ ഓഫീസില്‍, പുതിയറോഡ് ജംഗ്ഷന് മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക
തിരുവാങ്കുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിഫൈനറി റോഡില്‍ ഇരുമ്പനം പുതിയറോഡ് കവല മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കാന്‍ ധാരണയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം മുനിസിപ്പല്‍ സോണല്‍ ഓഫീസിൽ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്.
പിഡബ്ല്യുഡി, റിഫൈനറി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംയുക്ത പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എസ്റ്റിമേറ്റ് തീരുമാനിച്ച് ഫണ്ട് നല്കുന്ന മുറയ്ക്ക് ടെൻഡര്‍ നടപടി ആരംഭിക്കുമന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ഇരുമ്പനം ജംഗ്ഷന് വടക്ക് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലെ വെള്ളക്കെട്ട് നിവാരണ പ്രവൃത്തിയും ഇതിലുള്‍പ്പെടുത്താൻ യോഗത്തില്‍ ധാരണയായി.
നാല് വരിയാക്കുമ്പോള്‍ മധ്യഭാഗത്ത് വീതിയുള്ള മീഡിയനും ഇരുവശത്തേയ്ക്കും സ്ട്രീറ്റ് ലൈറ്റുകളും കാനകളും അതിന് മുകളില്‍ സ്ലാബ് വിരിച്ചു ഫുട്പാത്തും പരിഗണിക്കും. നിലവിലുള്ള പൈപ്പ് കൾവെര്‍ട്ടുകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. പിഡബ്ല്യുഡി, റിഫൈനറി ഉന്നത ഉദ്യോഗസ്ഥരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും യോഗത്തിൽ പങ്കെടുത്തു.
മുൻപ് ചിത്രപ്പുഴ മുതല്‍ എച്ച്ഒസി ഗേറ്റ് വരെ നാലുവരിയാക്കാന്‍ ടെൻഡര്‍ നടപടികള്‍ പുരോഗമിക്കവേ, പുതിയറോഡ് ജംഗ്ഷന് വരെ നാല് വരിയാക്കിയാല്‍ മാത്രമേ വികസനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് പൊതുമരാമത്ത് മന്ത്രിയ്ക്കും റിഫൈനറി അധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈഭാഗവും നാലുവരിയാക്കാന്‍ റിഫൈനറി ഒരുക്കമായിരുന്നെങ്കിലും അതിനായി തയാറാക്കിയ 17 കോടി രൂപയുടെ എസ്റ്റിമേറ്റ് വളരെ കൂടുതലാണെന്ന് റിഫൈനറി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനൂപ് ജേക്കബ് യോഗം വിളിച്ചത്.
Tags : Local News Nattuvishesham Ernakulam