ആലുവ: ദീർഘദൂര ബസുകളിൽ നിന്നടക്കം നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന ആലുവ ബൈപാസ് ജംഗ്ഷനിൽ മേൽ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ, എറണാകുളം, പറവൂർ, അങ്കമാലി, വരാപ്പുഴ മേഖലകളിലേക്ക് പോകേണ്ട യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാനാകുന്നില്ലെന്നാണ് പരാതി.
ദേശീയപാതയിൽ നിന്ന് നേരിട്ടും രണ്ട് സർവീസ് റോഡുകൾ വഴിയും ബസുകൾ, ഭാരവണ്ടികൾ തുടങ്ങിയവ ഒരേ ദിശയിലാണ് ബൈപാസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്നത്. ദേശീയ പാതയിലേക്ക് പോകുന്ന യാത്രാ ബസുകളടക്കം എതിർ ദിശയിലൂടെ പോകുന്നുമുണ്ട്. വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നതിനാൽ സ്ത്രീകളും വിദ്യാർഥികളും റോഡ് കുറുകെ കടക്കാൻ പെടാപ്പാടിലാണ്.
മാർത്താണ്ഡവർമ പാലത്തിലൂടെ വരുന്ന വാഹനങ്ങളുടേയും എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെയും സർവീസ് റോഡിലൂടെയും വരുന്ന വാഹനങ്ങളുടേയും ആലുവ ടൗണിലേക്കുള്ള പ്രവേശന കവാടം ബൈപാസ് ജംഗ്ഷനാണ്. ആലുവയിൽ നിന്ന് ദേശീയ പാതയിലേക്കും പോകുന്നുണ്ട്. മറ്റൊരു ഇടറോഡും ഇവിടെ ചേരുന്നുണ്ട്. അഞ്ച് ദിശകളിൽ വാഹനങ്ങൾ വരുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
മെട്രോ യാത്രക്കാർ വന്നിറങ്ങുന്ന സ്റ്റോപ്പും ഇതാണ്. പാർക്ക് ചെയ്യാനായി ചെറുവാഹനങ്ങളും കൂടിച്ചേരുന്നതോടെ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണിവിടെ. ആലുവ ബൈപാസ് ഓട്ടോ സ്റ്റാൻഡിന്റെ ഭാഗത്തു നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ലിഫ്റ്റ് സൗകര്യമുള്ള ഫുട് ഓവർബ്രിഡ്ജ് പണിയണമെന്ന് ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നജീബ് ഹൈദ്രോസ്, ജില്ലാ കമ്മിറ്റി മെമ്പർ ബിനു ആന്റണി എന്നിവർ ആലുവ നഗരസഭ, കൊച്ചി മെട്രോ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam