നികിത ഗോഡിശാല, അർജുൻ ശർമ
ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് ആഗ്രയിൽ പിടിയിൽ. തെലുങ്കാന സ്വദേശിനി (27)യെ കൊലപ്പെടുത്തിയ കേസിലാണ് ചെന്നൈ സ്വദേശി അർജുൻ ശർമ (26)യെ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണതിനിടയിലാണ് പ്രതി ആഗ്രയിലെ ഒരു ഫ്ലാറ്റിൽ ഒളിവിലാണെന്ന് കണ്ടെത്തുന്നത്.
അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന നികിതയെ ജനുവരി രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുഹൃത്തായ അർജുൻ ശർമയുടെ ഫ്ലാറ്റിൽ വച്ച് കുത്തേറ്റു മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
അർജുൻ ശർമ നികിതയുടെ മുൻ കാമുകനാണെന്നും ഇരുവരും ഒരുമിച്ചാണ് നേരത്തേ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. എന്നാൽ, അർജുൻ ശർമ നികിതയുടെ കാമുകൻ അല്ലായിരുന്നുവെന്നാണ് നികിതയുടെ ബന്ധുക്കൾ പറയുന്നത്. ഇരുവരും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ, നികിതയിൽനിന്ന് പണം വാങ്ങിയ അർജുൻ ശർമ പിന്നീട് ഇത് തിരിച്ചുനൽകാതെ പറ്റിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നികിതയുടെ കുടുംബം നൽകിയ പരാതിയിൽ തെലുങ്കാന പോലീസ് അർജുൻ ശർമയ്ക്കെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് ആഗ്രയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്.
അതേസമയം, യുഎസിലെ കൊലക്കേസിൽ പ്രതിയായതിനാൽ ഇയാളെ വൈകാതെ തന്നെ അമേരിക്കയ്ക്ക് കൈമാറിയേക്കും. പ്രതിയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
Tags : Deepika Crime Man Police Murder