അമ്പലപ്പുഴ: ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ച സംഭവം വിവാദത്തിൽ. താൻ മൂന്നു തവണ വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്ന് മുഖ്യമന്ത്രി.
എന്നാൽ പിണറായി വിജയൻ പറയുന്നത് കള്ളമാണെന്ന മറുപടിയുമായി സുധാകരൻ രംഗത്തെത്തിയതോടെ ഫോൺ വിളിയും വിവാദത്തിലേക്ക്. പാർട്ടിയുമായി ഇടഞ്ഞ് വിവാദ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് ജി. സുധാകരനുമായി സംസാരിക്കാൻ താൻ സുധാകരനെ ഫോൺ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മൂന്നു തവണ വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശം പുറത്തു വന്നതോടെയാണ് ഇതിന് മറുപടിയുമായി ജി.സുധാകരൻ രംഗത്തെത്തിയത്. പിണറായി വിജയന്റെ നമ്പർ താൻ സിഎം എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്.
ഈ നമ്പരിൽ നിന്ന് തന്നെ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ഫോൺ വിളി വിവാദത്തിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനത്തിന് ആലപ്പുഴയിലെത്തിയിരുന്നു.
ഇതിനായി കോഴിക്കോട് നിന്ന് ആകാശ മാർഗം പുന്നപ്ര അറവുകാട് പോളി ടെക്നിക് മൈതാനിയിലാണിറങ്ങിയത്.
ഇവിടെയെത്തിയപ്പോൾ മുഖ്യമന്ത്രി തന്നെ കാണാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുധാകരൻ. ഇതിനു ശേഷമാണ് സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത്.
Tags : G. Sudhakaran Pinarayi vijayan phone call controversy