തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷം നേരിട്ടത് ഭരണദുരന്തമാണ്. 2006ൽ വി.എസിനെ ഒരുകാരണവശാലും വിജയിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുപാട് പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് താൻ.
2006ൽ വി.എസിനുവേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെ പോലെയും നായനാരെ പോലെയും ചങ്കുറപ്പുള്ള ഒരു നേതാക്കളും ഇന്ന് സിപിഎമ്മിൽ ഇല്ല.
എൻഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം ഉണ്ടാകണം. രാഹുൽ ഗാന്ധി ഒരു പാരമ്പര്യം ആണെങ്കിൽ പത്മജയും ഒരു പാരമ്പര്യമാണ്. കരുണാകര പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് താമരചിഹ്നത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതി വയ്ക്കുന്ന പേരിൽ ലീഡർ കരുണകാരൻ ഉണ്ടാകും.
അവരെ വിജയിപ്പിച്ചു വിട്ടാൽ അത് വലിയ ഗുരുദക്ഷിണയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചു വിജയിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കർട്ടൻ റൈസർ അതായി മാറിയേനെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് താൻ പറയില്ല, അത് പോലീസ് ആണ് പറയേണ്ടത്.
ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വയ്ക്കേടോ എന്ന് നിയമസഭയിൽ പറയാൻ ആരും ഇല്ലാതായി പോയെന്നും സുരേഷ് ഗോപി വിമർശിച്ചു.