ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. താൻ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ സ്വപ്നത്തിൽ പോലും അങ്ങനെ കരുതിയിട്ടില്ല. ചെളിക്കുണ്ടിൽ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറയുന്നു, കുട്ടനാട്ടിലെ ചെളിയിൽ പോലും താൻ ആഴ്ന്നു പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഇത് പിണറായി വിജയന്‍റെ അവസാന ഇലക്ഷൻ ആണെന്നും തന്നെ വെല്ലുവിളിക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം ഇന്ന് തൊഴിലാളി വർഗത്തിന്‍റെ പാർട്ടിയല്ല. പൊളിറ്റക്കൽ ക്രിമിനലുകളുടെ പാർട്ടിയായി മാറി. പാർട്ടി അവഗണന എന്‍റെ മുഖത്ത് ഇടിച്ചു കൊണ്ടിരുന്നു. അപ്പോഴും താൻ ഒന്നും മിണ്ടിയില്ല. ഒരു ബ്രാഞ്ചിലേക്ക് ഞാൻ ഒതുങ്ങി. അതിൽ കൂടുതൽ പാർട്ടി അച്ചടക്കം എങ്ങനെ പാലിക്കാൻ കഴിയും.
അപ്പോഴേക്ക് പാർട്ടി സജി ചെറിയന്‍റെ കസ്റ്റഡിയിൽ ആയി. ആലപ്പുഴയിലെ ക്രിമിനൽ രാഷ്ട്രീയത്തിന്‍റെ തലവൻ സജി ചെറിയാനാണെന്നും സുധാകരൻ വിമർശിച്ചു. ബിജെപി വോട്ട് ഇല്ലെങ്കിൽ സജി ചെറിയാൻ തോൽക്കും. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടു അതിന് നേതൃത്വം നൽകിയത് സജി ചെറിയാൻ ആണ്. സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.