കണ്ണൂർ: സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ തളിപ്പറന്പ്, പയ്യന്നൂർ, കണ്ണൂർ സീറ്റുകളിൽ അട്ടിമറി വിജയം നേടി. എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ തളിപ്പറന്പും പയ്യന്നൂരും യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറന്പിലും വിജയിച്ചു. തളിപ്പറന്പിലും പയ്യന്നൂരിലും യുഡിഎഫിന്റെ വിസ്മയങ്ങൾ വിജയിച്ചത് സിപിഎമ്മിനും എൽഡിഎഫിനും ഒരേപോലെ തിരിച്ചടിയായി.
കഴിഞ്ഞ തവണ സംസ്ഥാനത്ത് രണ്ടാമത്തെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ധർമടത്ത് ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെട്ടു.
പേരാവൂരിൽ കെപിസിസി പ്രസിഡന്റും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ് ജയിച്ചപ്പോൾ മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കെ.കെ. ശൈലജ തോറ്റു. കണ്ണൂരിൽ മുസ്ലിം ലീഗ് മത്സരിച്ച അഴീക്കോട്ടും കൂത്തുപറന്പിലും സ്ഥാനാർഥികൾ പരാജയപ്പെട്ടു. അഴീക്കോട്ട് സിറ്റിംഗ് എംഎൽഎ എൽഡിഎഫിലെ കെ.വി. സുമേഷും കൂത്തുപറന്പിൽ എൽഡിഎഫിലെ പി.കെ. പ്രവീണും വിജയിച്ചു.
കഴിഞ്ഞ തവണ കെ.കെ. ശൈലജ 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജിന് 14,168 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതിന്റെ ഉറച്ച കോട്ടകളായ കല്യാശേരിയിലും തലശേരിയിലും ഭൂരിപക്ഷം കുറഞ്ഞു.
42,426 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 20,523 വോട്ട് നേടിയ എൽഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കാരായി രാജനാണ് എൽഡിഎഫിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഏറ്റവും കുറവ് ഭൂരിപക്ഷം അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിനാണ്. 349 വോട്ടാണ് ഭൂരിപക്ഷം.
Tags : UDF Kannur Red Forts landslide victory Kerala Assembly Election Kerala Niyamasabha Election