തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ മുഖ്യ കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പരീക്ഷാപേപ്പർ ചോർച്ചയിൽ കരിപുരണ്ടു നിൽക്കുന്പോഴും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് ആ ’സ്വയം സേവക് മന്ത്രി’ തിടുക്കം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്ചയ്ക്ക് ബിജെപി ഭരണം കളമൊരുക്കിയിട്ട് നാളുകൾ ഏറെയായി. 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മാഫിയ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിൽനിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നു.
റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ തുടങ്ങിയ ഇടങ്ങളിൽനിന്നും ഇത്തരം അഴിമതിക്കഥകൾ രാജ്യം കേട്ടതാണ്. അതിന്റെയെല്ലാം മുന്പിൽ കണ്ണടച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ സാരോപദേശ പരന്പരകൾ നടത്തുന്നതെന്നു ബിനോയ് വിശ്വം പറഞ്ഞു.
Tags : Union Education Minister Dharmendra Pradhan removed Binoy Vishwam CPI