തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് മേധാവിയോട് സംസാരിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
നിധിൻ രാജ് മരണപ്പെട്ടപ്പോൾ കോളജിൽനിന്ന് ഒരാൾപോലും വരാതിരുന്നത് ഗൗരവമേറിയ വിഷയമാണെന്നും, ഇത് കൂടുതൽ സംശയങ്ങൾക്ക് കാരണമാണെന്നും വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണഗതിയിൽ ഇതുപോലൊരു സംഭവമുണ്ടായാൽ കോളജിലെ മുഴുവൻ വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്താൻ വീട്ടിൽ വരുന്നതാണ്. എന്നാൽ ഒരു വിദ്യാർഥി പോലും നിധിന്റെ വീട്ടിലെത്തിയില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
നിധിന്റെ വീട്ടിൽ പോകാൻ പാടില്ലെന്ന് മാനേജ്മെന്റ് കർശന നിർദേശം നൽകിയിരിക്കുകയാണ്. പ്രൊഫഷണൽ കോളജിൽ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണൽ മാർക്ക്. അത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നിലയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
നിധിന്റെ വേർപാടിന് ശേഷം കുടുംബം അനാഥമായി. സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ സഹായം നൽകും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കുമെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Tags : V Sivankutty cpm ldf kerala police