തിരുവനന്തപുരം: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ശേഷം സംസ്ഥാനത്തിന്റെ ഭരണചക്രം ആര് തിരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.വോട്ടെണ്ണൽ നടപടികൾക്കായി 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി.
കേരളത്തിൽ യുഡിഎഫ് 80 മുതൽ 100 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. എക്സിറ്റ് പോളുകളും യുഡിഎഫിന് 90ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. അതേസയം എൽഡിഎഫ് 70-75 സീറ്റുകളും എൻഡിഎ രണ്ട് സീറ്റുകൾ വരെയുമാണ് ലക്ഷ്യമിടുന്നത്. ഭരണവിരുദ്ധ തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ നേടി അധികാരം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും തുടർഭരണം ഉറപ്പാണെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്നത് അഭിമാനപ്രശ്നമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായത് പ്രതിപക്ഷ നിരയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. നാളെ രാവിലെ എട്ട് മണിക്ക് ആദ്യ സൂചനകൾ പുറത്തുവരുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
Tags : Keralam Elections Latest News