ന്യൂഡൽഹി: കടുത്ത ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ. ഫിഫ ലോകകപ്പ് മത്സരത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇനിയും ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനാകുമോയെന്നതിൽ വ്യക്തതയില്ല. സംപ്രേഷണാവകാശം ഇനിയും ആരും ഏറ്റെടുക്കാൻ തയാറാകാത്തതിനാലാണ് ആശങ്ക തുടരുന്നത്.
കോടതിയിൽ
ഇതിനിടെ, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതു മാത്രമാണ് ഏക ആശ്വാസകരമായ കാര്യം. കോടതി ഇടപെടൽ വഴി ഇന്ത്യയിൽ സംപ്രേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം ഫുട്ബോൾ ആരാധകർ.
ഹർജി സ്വീകരിച്ച ഡൽഹി ഹൈക്കോടതി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയത്.
ദൂരദർശൻ വഴി
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ, സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്കു ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി. ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags : FIFA World Cup Football India television