ചളിക്കുളമായി വെസ്റ്റ് നല്ലൂർ എപി റോഡ്
1567357
Sunday, June 15, 2025 4:02 AM IST
കോഴിക്കോട്: പുനരുദ്ധാരണ പ്രവൃത്തി നീളുന്ന വെസ്റ്റ് നല്ലൂർ എപി റോഡിൽ ജനത്തിനു യാത്രാദുരിതം. ചെളി പരന്ന പാതയിൽ കാലുകുത്താൻ പറ്റാത്ത നിലയായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊന്നേംപറമ്പത്ത് ക്ഷേത്ര പരിസരത്താണ് റോഡ് കുളമായി കിടക്കുന്നത്.
നഗരസഭ പദ്ധതിയിൽ എട്ട് ലക്ഷം ചെലവിട്ട് ഒരു വർഷം മുൻപ് തുടങ്ങിയതാണ് റോഡ് പണി. 90 മീറ്റർ ഓട നിർമിച്ചു. ഫണ്ട് തികയാതെ വന്നതോടെ നിർമാണം പാതിവഴിയിൽ നിർത്തി.മഴ പെയ്തതോടെ പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സഞ്ചാരം സാധ്യമല്ലാത്ത സ്ഥിതി വന്നതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.
ഇതോടെ കരാറുകാർ ചെളിമണ്ണ് കൊണ്ടിട്ടതാണു യാത്രക്കാർക്ക് തിരിച്ചടിയായത്. 50 മീറ്ററോളം ഭാഗം ആകെ ചെളിക്കുളമായി. പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. കരുവൻതിരുത്തി റോഡിൽ നിന്നു വെസ്റ്റ് നല്ലൂർ ഭാഗത്തേക്കു എളുപ്പം എത്തുന്ന പാതയാണിത്.
കരുവൻതിരുത്തി റോഡിലെ പുഞ്ചിരി പരിസരം മുതൽ വെസ്റ്റ് നല്ലൂർ റോഡ് വരെ 550 മീറ്ററാണ് ദൂരം. എംഎൽഎ ഫണ്ടിൽ 35 ലക്ഷം രൂപ ചെലവിട്ടു 250 മീറ്റർ റോഡ് ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗം തകർച്ചയിലാണ്.
അതേസമയം റോഡിന് എംഎൽഎ ഫണ്ടിൽ 15 ലക്ഷം രൂപ കൂടി അനുവദിച്ചതായും മഴ മാറുന്നതോടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.