കൊല്ലം :അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അഥോറിറ്റി ചെര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്ക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും, ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ യും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
രാവിലെ11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്ക്കാന് ഇടനല്കരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുകയുമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവുമാകാം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപകേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കും. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രതപാലിക്കണം. കാട്ടുതീ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി അധികൃരും ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ വെയിലേൽക്കരുത്. ഈസമയത്ത് കന്നുകാലികളെ മേയാന്‍ വിടരുത്. മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടാനും പാടില്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ലഭ്യമാക്കാം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിയിട്ട് പോകരുത്.
ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കുകയുംവേണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥ വകുപ്പിന്റെ യും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു .