പ്രൊഡക്ഷന്‍ കണ്ട്രോളര്, എക്സിക്യൂട്ടീവ്, നടന്...ട്വിസ്റ്റും സസ്പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്ക്കുമ്പോള് അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്ഷന്റെ കാര്യക്കാരനായി.
അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്റെ "ഭരതനാട്യ'ത്തിലും അതിന്റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന് എന്ന ശ്രദ്ധേയവേഷം. കളക്ഷന്‍ ഭണ്ഡാരത്തില് മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്റെ കഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് നന്ദു.
"എന്റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.
സിനിമയിലെ തുടക്കം..?
ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്. എന്റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.
പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്റെ "ത്രീ മസ്ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള് അച്ഛന് അവരോട് എന്റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന് എന്നെ നാടുകടത്തി!
അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.
കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന് ഓസ്കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന് സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്കിറ്റുകളില് അഭിനയിച്ചു.
പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.
സിനിമയില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്റെ ഐഡിയ. ദിലീപിന്റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്റെ സഹായത്തിൽ സെവന്‍ആര്‍ട്സ് മോഹനുമായി പരിചയത്തിലായി.
തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്റെ മിക്ക സിനിമകളുടെയും ഭാഗമായി.
എല്ലാറ്റിലും സെവന് ആര്‍ട്സ് മോഹനായിരുന്നു കണ്ട്രോളര്. സുരേഷ്ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്ശന്, ജോഷി സിനിമകളില്‍ പ്രൊഡക്ഷന്ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.
ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില് ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന് അന്തിക്കാടിന്റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.
കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..?
തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്ക്കും എന്നെ അറിയാവുന്നതുമാണ്.
നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്ഷന്‍ കണ്ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്റെ മാനേജര്‍ വേഷം, പ്രിയദർശന്റെ "അറബീം ഒട്ടകോം പി. മാധവന് നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?

ഒരു സ്വകാര്യ ചടങ്ങിൽ എന്റെ പഴയ സുഹൃത്തായ സൈജു കുറുപ്പിനെ കാണാനിടയായി. ഒരു ത്രൂഔട്ട് വേഷം വരുന്നുണ്ട്, ഉടന്‍ വിളിവരും-സൈജു പറഞ്ഞു. ഒരുദിവസം പ്രിയദര്‍ശന്റെ സെറ്റില്‍ നില്ക്കുമ്പോള് കൃഷ്ണദാസ് മുരളി എന്നെ വിളിക്കുകയും അവിടെവന്നു കാണുകയും ചെയ്തു.
അതാണു "ഭരതനാട്യം'. എന്റെയടുത്ത് ആദ്യമായാണ് ഒരാള്‍ വന്നു കഥ പറഞ്ഞത്. ഭരതന്റെ മകള്‍ ശാന്തിയുടെ ഭര്‍ത്താവ് അശോകൻ-അതാണു കഥാപാത്രം. ചിത്രം തിയറ്ററില്‍ വിജയിച്ചില്ല.
പക്ഷേ, ഓടിടിയില്‍ ഹിറ്റായി. ഇപ്പോള്‍ "മോഹിനിയാട്ട'ത്തില്‍ അശോകന്റെ തുടര്‍ച്ച. അതു നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സഹനിര്‍മാതാവായ തോമസ് തിരുവല്ല, ഒപ്പം അഭിനയിച്ച സ്വാതി ദാസ് പ്രഭു, ഭാര്യവേഷത്തിൽ അഭിനയിച്ച ദിവ്യ, ശ്രുതി സുരേഷ്, കലാരഞ്ജിനി, ശ്രീജ രവി, ജിനിൽ, ജിവിൻ, കാമറാമാന് ബബ്ലു... എല്ലാവരുടെയും പിന്തുണയുണ്ടായി. "എന്റെ കിറ്റ്, എന്റെ ഇഷ്ടം' ഡയലോഗും ഹിറ്റായി. മുമ്പ് "സദാനന്ദന്റെ സമയം', ജോഷിയുടെ "ജന്മം' എന്നിവയില്‍ മുഴുനീള വേഷങ്ങൾ ചെയ്തിരുന്നു.
പ്രൊഡക്ഷന്‍ ജീവിതത്തെക്കുറിച്ച്..?
പ്രൊഡക്ഷന്‍ കണ്ട്രോളര്ക്കു വാസ്തവത്തില്‍ പ്രൊഡ്യൂസറുടെ ഉത്തരവാദിത്വമുണ്ട്. ജോഷി സാറിന്റെയും പ്രിയന് സാറിന്റെയുമൊക്കെ സിനിമകളില്‍ ധാരാളം ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതു വലിയ അവസരവും ഭാഗ്യവുമാണ്. "ട്വന്റി 20'യില്‍ ഞാന്‍ എക്സിക്യൂട്ടീവായിരുന്നു.
രജപുത്ര രഞ്ജിത്തായിരുന്നു കണ്ട്രോളര്. ചിപ്പിയും രഞ്ജിത്തുമൊക്കെ കരിയറില്‍ വലിയ പിന്തുണയേകി. രഞ്ജിത്താണ് "മറവത്തൂര്‍ കനവി'ല്‍ അഭിനയിക്കാന്‍ വിളിച്ചത്. അവരുടെ "വാനമ്പാടി' സീരിയലില്‍ നല്ല വേഷവും തന്നു. പിന്നീടു സെവന് ആര്‍ട്സിന്റെ "വാവ', "വാല്‍സല്യം' സീരിയലുകളില്‍ കണ്ട്രോളറായും നടനായും പ്രവര്‍ത്തിച്ചു. "വാല്‍സല്യം' ജോലിക്കിടെയാണ് ദിലീപ് സിഐഡി മൂസയിലേക്കു വിളിച്ചത്. തുടര്‍ന്നു "രണ്ടാംഭാവ'ത്തില്‍.
അങ്ങനെ വീണ്ടും സിനിമയിൽ. ദിലീപ്, ലാല്‍ സാര്‍, സുരേഷ്ഗോപി സിനിമകളിലാണ് എനിക്കു കൂടുതൽ വേഷങ്ങൾ കിട്ടിയത്. "മായാവി', "മറവത്തൂര്‍ കനവ്' എന്നിങ്ങനെ ചുരുക്കം പടങ്ങളിൽ മമ്മൂക്കയ്ക്കാപ്പം അഭിനയിച്ചു. "കൂടെ', "പ്രകമ്പനം' സിനിമകളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായി.
കമല്‍ഹാസനൊപ്പം ഇന്ത്യന്‍ 2ല്‍..?
പ്രിയന് സാറിന്റെ "ഓളവും തീരവും' ഷൂട്ടിംഗിനിടെ ഷങ്കറിന്റെ മാനേജരെന്നു പരിചയപ്പെടുത്തി കോള്‍ വന്നുകൊണ്ടേയിരുന്നു. ആരെങ്കിലും കളിപ്പിക്കുന്നതാവാം എന്നു കരുതി. ചെന്നൈയിലുള്ള ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക്കിനെ ബന്ധപ്പെട്ട് നമ്പര്‍ കൃത്യമാണോ എന്നുറപ്പിക്കാന്‍ ലാൽ സാർ പറഞ്ഞു.
അന്വേഷിച്ചപ്പോള്‍ വിളിച്ചത് "ഇന്ത്യന്‍ 2' ലേക്ക്്! നെടുമുടി വേണുച്ചേട്ടന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സീനുകള്‍ റീഷൂട്ട് ചെയ്യുകയാണ്. അങ്ങനെ ചെന്നൈയിലെ ലൊക്കേഷനിലെത്തിയപ്പോൾ അവര്‍ ഷൂട്ട് ചെയ്ത പടം എന്നെ രണ്ടു തവണ കാണിച്ചു. വേണുച്ചേട്ടന്റെ മാനറിസങ്ങള്‍ ചെയ്യാന്‍ പറഞ്ഞു. താടിയും മീശയുമെടുക്കേണ്ടി വന്നു. തുടര്‍ന്ന് 10-15 ദിവസം കമല്‍ സാറിനൊപ്പം അഭിനയിക്കാനും അദ്ദേഹത്തിന്റെ പാട്ടു നേരിട്ടു കേള്‍ക്കാനും അവസരമുണ്ടായി.
അഭിനയത്തിൽ സജീവമാകുമോ..?
നല്ല വേഷങ്ങള്‍ ആഗ്രഹമുണ്ട്. വിളിച്ചാല്‍ അഭിനയിക്കും. തുടര്‍ച്ചയായി വേഷങ്ങള്‍ കിട്ടാതെ പ്രൊഡക്ഷന്‍ വിട്ടിട്ടു കാര്യമില്ലല്ലോ. ഇപ്പോള്‍ സുരേഷ്ഗോപിയുടെ "ഒറ്റക്കൊമ്പനി'ല്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. അതില്‍ വേഷവുമുണ്ട്.
Tags : Nandu pothuval interview mohiniyattam