അമരാവതി: ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 18പേർ മരിച്ചു. കാക്കിനട ജില്ലയിലെ വെറ്റ്ലപാലം ഗ്രാമത്തിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യ ശ്രീ ഫയർവർക്ക്സിൽ ഉച്ചയോടെയാണ് സംഭവം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരിൽ 11 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പുകപടലങ്ങൾ നിറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ ഗ്രാമത്തിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ സ്ലാബിന് വിള്ളലുണ്ടായി.
അഡപ നാനി കുടുംബത്തിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിർമാണശാല. അനുവദനീയമായതിലും കൂടുതൽ പടക്കങ്ങൾ നിർമിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, വിജയനഗരം ജില്ലയിൽ സന്ദർശനം നടത്തിയിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി. അപകടസ്ഥലം സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി അനിതയോട് അദേഹം നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
Tags : Explosion Fireworks Factory Andhra death