ന്യൂഡൽഹി: വിവിധ സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 47 ഇടങ്ങൾ വേദിയായ 19-ാമത് റോസ്ഗർ മേളയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമനക്കത്ത് വിതരണം ചെയ്തത്.
താൻ അടുത്തിടെ അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തെ പരാമർശിച്ച്, ഇന്ത്യയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര സഹകരണങ്ങൾ യുവജനങ്ങൾക്ക് തൊഴിലിനും സാങ്കേതിക പുരോഗതിക്കും പുതിയ വഴികൾ തുറക്കുന്നുവെന്ന് മോദി പറഞ്ഞു.
സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ഹരിത സാങ്കേതികവിദ്യ, സമുദ്ര സഹകരണം, പ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, യുഎഇ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള പങ്കാളിത്തം മോദി ചൂണ്ടിക്കാട്ടി. ഈ കരാറുകൾ ഇന്ത്യയിലുടനീളമുള്ള എൻജിനിയർമാർ, ടെക്നീഷ്യൻമാർ, ഗവേഷകർ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും.
2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും ഈ പരിവർത്തനം ഇനി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.