ന്യൂഡൽഹി: പശ്ചിമ ബംഗാളിലും ആസാമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബിജെപി. ബംഗാളിലേക്ക് കേന്ദ്രമന്ത്രി അമിത് ഷായെയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും ആസാമിലേക്ക് കേന്ദ്രമന്ത്രി ജെ.പി.നദ്ദയെയും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും നിരീക്ഷകരായി നിയമിച്ചു.
ഭവാനിപുരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി 206 സീറ്റുകൾ നേടി അധികാരത്തിലെത്തിയത്. ആസാമിൽ ബിജെപി സഖ്യം 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി.
സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും ആസാം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Tags : government formation observers Bengal Assam