ന്യൂഡൽഹി: പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം നടപ്പിലാക്കുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി വിളിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ബിജെപി എംപിമാർക്ക് മൂന്നു വരി വിപ്പ് നൽകി.
വിപ്പ് കർശനമായി പാലിക്കണമെന്നും സമ്മേളനം നടക്കുന്ന മൂന്നു ദിവസം അവധി അനുവദിക്കില്ലെന്നും എംപിമാരെ അറിയിച്ചു.2023ലെ നാരീശക്തി വന്ദൻ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ വരാനിരിക്കുന്ന സെൻസസിന്റെയും ഡീലിമിറ്റേഷന്റെയും അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനാൽ 2011ലെ സെൻസസ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി നിർദേശിക്കാനാണ് സർക്കാർ നീക്കം.
എന്നാൽ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയ തീരുമാനത്തെ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും ചോദ്യം ചെയ്യും. ബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പരിഗണിക്കുന്നത് എന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.
പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുന്പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്താൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു .
Tags : BJP Parliament