കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി അധികാരം പിടിച്ചു. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ തേരോട്ടം. 294 അംഗ നിയമസഭയിൽ 193 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്.
സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോർട്ട്.തൃണമൂൽ കോൺഗ്രസ് 93 സീറ്റിലൊതുങ്ങി. കോൺഗ്രസ് രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ ഇരു കക്ഷികളും വട്ടപ്പൂജ്യമായിരുന്നു. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ബഹറാംപുരിൽ പരാജയപ്പെട്ടു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മത്സരിച്ച രണ്ടാമത്തെ സീറ്റായ നന്ദിഗ്രാമിൽ അധികാരി വിജയിച്ചു. ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം അഞ്ചു ശതമാനമാണ്.
ബംഗാളിന്റെ വടക്ക്, പടിഞ്ഞാറൻ മേഖല ബിജെപി തൂത്തുവാരി. കോൽക്കത്ത, ഹൂഗ്ലി, സൗത്ത് 24 പർഗാനസ്, നോർത്ത് 24 പർഗാനസ് ജില്ലകളിൽ തൃണമൂൽ കോൺഗ്രസ് സ്വാധീനം നിലനിർത്തി. 23 മന്ത്രിമാർ പരാജയപ്പെട്ടത് തൃണമൂലിനു വലിയ തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകളുടെ ഒരു പങ്ക് ഇടതുമുന്നണിയും കോൺഗ്രസും നേടിയത് തൃണമൂലിന്റെ പരാജയത്തിന്റെ ആക്കം കൂട്ടി.
2011 മുതൽ മൂന്നു തവണ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലിരുന്നശേഷമാണ് തൃണമൂൽ പരാജയം നേരിട്ടത്. എസ്ഐആറിനുശേഷം 91 ലക്ഷം വോട്ടുകൾ നീക്കിയത് മമതയുടെ പാർട്ടിക്കു വന്പൻ തിരിച്ചടിയായി. ബംഗാളിലെങ്ങും തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്കു നേർക്ക് ആക്രമണമുണ്ടായി. അതേസമയം, ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു ബിജെപി പറയുന്നു. വ്യാപക ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബംഗാളിലെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഭവാനിപുരിൽ മമത തോറ്റു
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിസ്വന്തം തട്ടകമായ ഭവാനിപുരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോടു തോറ്റു. 15,105 വോട്ടിന്റെ വ്യത്യാസത്തിലാണ് തോൽവി. തുടക്കത്തിൽ മുന്നിലായിരുന്ന മമത പിന്നീട് പിന്നാക്കം പോകുകയായിരുന്നു.
2021ൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോടു തോറ്റ മമത ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായത്. ഭവാനിപുരിനു പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു.
കക്ഷിനിലകക്ഷിനില
ആകെ സീറ്റ് 294
തെരഞ്ഞെടുപ്പ് നടന്നത് 293
ബിജെപി 206
തൃണമൂൽ കോൺഗ്രസ് 81
കോൺഗ്രസ് 2
ഏജെയുപി 2
സിപിഎം 1
എഐഎസ്എഫ് 1