അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് നടന്ന ഈ 'കാവി തരംഗം' 2026-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.
ആകെയുള്ള 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് വെറും 18 സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടി എല്ലാവരെയും ഞെട്ടിച്ച ആം ആദ്മി പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ എഎപിക്ക് ലഭിച്ചത്. സൂറത്തിലെ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടി.
രാജ്കോട്ട്, വഡോദര കോർപ്പറേഷനുകളിൽ 65 സീറ്റുകൾ വീതം നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. കോൺഗ്രസ് ഇവിടെയും രണ്ടക്ക സംഖ്യയിലെത്താൻ പ്രയാസപ്പെട്ടു. താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ചില ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും എഎപിക്കും നേരിയ സ്വാധീനം നിലനിർത്താൻ സാധിച്ചു.
ഗുജറാത്തിലെ ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയമെന്ന് അദ്ദേഹം കുറിച്ചു. വിജയത്തിന്റെ ആവേശത്തിൽ ഇന്ന് രാത്രി അഹമ്മദാബാദിൽ വൻ 'വിജയോത്സവം' നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
"ഡബിൾ എൻജിൻ" ഭരണമാതൃകയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി നേതൃത്വം വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ മുന്നേറ്റം പാർട്ടിക്കിനി കരുത്തേകും.
Tags : BJP Gujarat Local Body Elections AAP Surat Latest News