ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. പല സീറ്റുകളിലേക്കും ഒറ്റപ്പേരിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത്.
രാത്രി വൈകി വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. മുതിർന്ന കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം തന്നെ ഡൽഹിയിലുണ്ട്. ബുധനാഴ്ച വൈകിട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് അന്തിമ പട്ടികയിലേക്കെത്താൻ സാധിച്ചിട്ടില്ല. നേരത്തെ 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
കണ്ണൂരിൽ സ്ഥാനാർഥിത്വത്തിനായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല.