കോൽക്കത്ത: 2021ൽ ബംഗാളിൽ വട്ടപ്പൂജ്യമായ കോൺഗ്രസിനും സിപിഎമ്മിനും ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം.
കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളാണ് നേടിയത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസിലെ മൊത്താബ് ഷേഖ് 8193 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
തൃണമൂൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. തുടക്കത്തിൽ മൊത്താബ് ഷേഖിന്റെ പേര് വോട്ടർപട്ടികയിൽ പോലുമില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലാണ് ഷേഖിന്റെ പേര് ഉൾപ്പെടുത്തിയത്.
റാണിനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ ജുൾഫിക്കർ അലി 2701 വോട്ടിന് തൃണമൂൽ സ്ഥാനാർഥിയെ തോൽപ്പിച്ചു. സിപിഎമ്മാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി നാലാം സ്ഥാനത്തായി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിലാണ് സിപിഎം വിജയിച്ചത്. മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 16,296 വോട്ടിനു പരാജയപ്പെടുത്തി.
ഇത്തവണ 252 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നില്ല.