Sports
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ ഗെയ്ൽ മോൻഫിൽസ്- എലീന സ്റ്റിവോലിന സഖ്യത്തിന് ജയം.
റൗണ്ട് ഓഫ് 16ൽ ഫെലിക്സ് ഓഗർ അലിസിമി- അലക്സാന്ദ്ര ഏല സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. 4-1, 4-1 സ്കോറിന് ഏകപക്ഷിയാമായായിരുന്നുഗെയ്ൽ- എലീന സഖ്യത്തിന്റെ ജയം.
Kerala
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി അരോമ. മില്ലിസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അരോമ 4:23.328 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു.
4:23.448 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും 4:23.770 സമയത്തിൽ വീയപുരം മൂന്നാം സ്ഥാനവും നേടി. 4:24.015 സമയത്തിൽ മേൽപാടം നാലാം സ്ഥാനത്തെത്തി.
ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്. ഇതോടെ പുതുചരിത്രം കൂടിയാണ് അരോമ കുറിച്ചത്.
22 ചുണ്ടൻവളങ്ങൾ ഉൾപ്പെടെ 71 കളിവള്ലങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Sports
കാഡിഫ്: എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം ആഴ്സണൽ എഫ്സിക്ക്.
2025-26 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും (ആഴ്സണൽ എഫ്സി) എഫ്എ കപ്പ് ജേതാക്കളും (മാഞ്ചസ്റ്റർ സിറ്റി എഫ്സി) തമ്മിലായിരുന്നു 2026 കമ്മ്യൂണിറ്റി ഷീൽഡ് കിരീട പോരാട്ടം.
കാഡിഫിൽ അരങ്ങേറിയ മത്സരത്തിൽ 3-0നായിരുന്നു ആഴ്സണലിന്റെ ജയം. പെപ് ഗ്വാർഡിയോള മാനേജർ സ്ഥാനത്തുനിന്നു പടിയിറങ്ങിയശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ വന്പൻ മത്സരമായിരുന്നു.
റിക്കാർഡോ കാലഫിയോറി (ഒന്നാം മിനിറ്റ്), കായ് ഹവേർട്ട്സ് (28-ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (48-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ആഴ്സണലിന്റെ ഗോളുകൾ.
Sports
ടൊറേന്റൊ: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിന്.
ഏഴാം സീഡായ ഇഗ, രണ്ടാം സീഡായ കസഖ്താരം എലെന റെബാകിനയെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 6-2, 6-3.
പുരുഷ സിംഗിള്‍സ് കിരീടം അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍ സ്വന്തമാക്കി. അമേരിക്കയുടെ ബ്രാന്‍ഡന്‍ നകാഷിമയെ കീഴടക്കിയാണ് ഷെല്‍ട്ടന്റെ കിരീടധാരണം. സ്കോര്‍: 6-3, 7-6 (7-4).
Business
കൊച്ചി: റീട്ടെയ്ൽ ജൂവലര്‍ ഇന്ത്യ അവാര്‍ഡ്സ് 2026-ല്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് കളേര്‍ഡ് ജെംസ്റ്റോണ്‍ റിംഗ് പുരസ്കാരം ലഭിച്ചു.
വര്‍ണക്കല്ലുകള്‍, നാച്ചുറല്‍ ഡയമണ്ട്സ്, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ നിര്‍മിക്കുന്നതു കണക്കിലെടുത്താണ് അംഗീകാരം.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിഐഎ പ്രസിഡന്റ് ആന്‍ഡ് സിഇഒ പ്രിതേഷ് പട്ടേലില്‍നിന്നു കീര്‍ത്തിലാല്‍സ് ഹെഡ് മര്‍ച്ചന്‍ഡൈസിംഗ് സുബ്രഹ്മണി അവാര്‍ഡ് ഏറ്റുവാങ്ങി.
Sports
സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജര്‍മേന്‍ (പിഎസ്ജി). ചാന്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയുമാണ് കിരീടത്തിനായി ഏറ്റുമുട്ടിയത്.
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്.
കഴിഞ്ഞ സൂപ്പർ കപ്പിലും ഇരു ടീമുകളും തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്സ്ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം സ്കോർ ചെയ്തത്.
45-ാം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17കാരൻ ബ്രയാൻ മഹ്ജോയിലൂടെ ആസ്റ്റണ്‍ വില്ല സമനില പിടിച്ചു. എന്നാൽ 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
കോച്ച് ലൂയിസ് എന്‍ റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും വില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വില്ലയെ രണ്ടാമതും വീഴ്ത്തി
കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്ജി കിരീടം ഉയർത്തി. അവസാനം കളിച്ച 28 മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്ത ഉജ്വല ഫോമിൽ റിക്കാർഡ് നേട്ടവുമായാണ് പിഎസ്ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്.
യുവേഫ സൂപ്പർ കപ്പ്
യൂറോപ്യൻ ഫുട്ബോൾ സീസണ്‍ന്റെ തുടക്കത്തിൽ കഴിഞ്ഞ സീസണിലെ ചാന്പ്യൻസ് ലീഗ് വിജയികളും (പിഎസ്ജി) യൂറോപ്പ ലീഗ് വിജയികളും (വില്ല) തമ്മിൽ നടത്തുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്.
കഴിഞ്ഞ വർഷം ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പിഎസ്ജി ചാന്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്ബർഗിനെ തോൽപ്പിച്ചായിരുന്നു ആസ്റ്റണ്‍ വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.
Sports
റാഞ്ചി: ഡ്യുറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ജംഷഡ്പുർ എഫ്സി.
ബിർസ മുണ്ട ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെതിരേ 6-0ന്റെ തകർപ്പൻ ജയം നേടി ജംഷഡ്പുർ പ്രതീക്ഷ കാത്തു.
മാമ (ലോംസങ്സുവാല)യുടെ ഹാട്രിക്കാണ് ജംഷഡ്പുറിന് വന്പൻ ജയം സമ്മാനിച്ചത്.
Sports
കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്‍. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്സില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് 363/8 ഡിക്ലയേര്‍ഡ്, 200/6 ഡിക്ലയേര്‍ഡ്. ഇന്ത്യ 357/6 ഡിക്ലയേര്‍ഡ്, 214/4 ഡിക്ലയേര്‍ഡ്.
രണ്ടാംദിനത്തിലെ സ്കോറില്‍ (357/6) ഇന്ത്യന്‍ ടീം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ നിഷാന്‍ ഫെര്‍ണാണ്ടോ (66) രണ്ടാം ഇന്നിംഗ്സിലും (63) അതാവര്‍ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്‍ണാണ്ടോയുടെ 63 റണ്‍സ്. നിപുന്‍ ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്‍ണൂര്‍ ബ്രാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഗില്‍ - ജയ്സ്വാള്‍ ഓപ്പണിംഗ്
പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യദിനം കളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ 40 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിംഗ് റോളില്‍ എത്തിയത്.
207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സ് സ്വന്തമാക്കി. 54 പന്തില്‍ 44 റണ്‍സ് നേടിയ ഗില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില്‍ രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 61 റണ്‍സ് നേടിയശേഷം ജയ്സ്വാള്‍ സ്വമേധയാ ക്രീസ് വിട്ടു.
പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല്‍ (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ടീം ജയത്തില്‍.
ടോപ് ഓര്‍ഡര്‍ പവർ
നായകന് ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗില്‍ ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്‍നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 44 റണ്‍സും എടുത്തു.
അതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ (40 റിട്ടയേര്‍ഡ്), ദേവ്ദത്ത് പടിക്കല്‍ (142 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയില്ല.
രവീന്ദ്ര ജഡേജയും (63 റിട്ടയേര്‍ഡ്, 22 റിട്ടയേര്‍ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല്‍ (1, 17) എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.
Sports
ബുഡാപെസ്റ്റ്: സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിന്റെ മുഖ്യപരിശീലകനായുള്ള തിരിച്ചുവരവില്‍ പോര്‍ച്ചുഗീസ് മാനേജര്‍ ഹൊസെ മൗറീഞ്ഞോയ്ക്ക് ആദ്യജയം.
ക്ലബ് സൗഹൃദ മത്സരത്തില്‍ മൗറീഞ്ഞോയുടെ റയല്‍ മാഡ്രിഡ് ഹംഗേറിയന്‍ ടീമായ ഫെറന്സ്വാറോസിനെ ഒന്നിന് എതിരേ രണ്ടു ഗോളിനു കീഴടക്കി.
മാരിയൊ റിവാസ് (41-ാം മിനിറ്റ്), കാര്‍ലോസ് എസ്പി (49-ാം മിനിറ്റ്) എന്നിവരായിരുന്നു റയലിനായി ഗോള്‍ സ്വന്തമാക്കിയത്.
പരിശീലകനായുള്ള തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍നിന്നുള്ള ഫിയോറെന്റീനയുമായി 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.
Sports
യൂജിന്‍ (യുഎസ്എ): ലോക അത്ലറ്റിക്സ് ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനമായി ആശിഷ് യാദവ്. അണ്ടര്‍ 20 ലോക അത്ലറ്റിക്സ് പുരുഷ ജാവലിന്‍ത്രോയില്‍ ആശിഷ് യാദവ് ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. ലോക അണ്ടര്‍ 20 ജാവലിൻ ത്രോയില്‍ വെള്ളി നേടുന്ന രണ്ടാമതു മാത്രം ഇന്ത്യന്‍ താരമാണ് പത്തൊമ്പതുകാരനായ ആശിഷ്.
2016ല്‍ നീരജ് ചോപ്രയാണ് അണ്ടര്‍ 20 ജാവലിനില്‍ ആദ്യമായി മെഡല്‍ നേടിയത്. അന്ന് അണ്ടര്‍ 20 ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ നീരജ്, പിന്നീട് ഇന്ത്യക്കായി 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പിന്‍ഗാമിയായി പത്തു വര്‍ഷത്തിനുശേഷം അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരനായ ആശിഷ്; ഇന്ത്യയുടെ രണ്ടാം റോക്കറ്റ്.
മൂന്നാം ശ്രമത്തില്‍ മെഡല്‍
ആശിഷ് യാദവ്, ടി. ധരണീധരന്‍ എന്നിങ്ങനെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഫൈനലില്‍ ഉണ്ടായിരുന്നത്. 74.09 മീറ്റര്‍ ജാവലിന്‍ പായിച്ച് ആശിഷ് വെള്ളി സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു ആശിഷ് ഈ ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 69.96 മീറ്ററായിരുന്നു. രണ്ടാം ശ്രമം ഫൗള്‍. 72.31, 70.62, 67.98 എന്നിങ്ങനെയായിരുന്നു ആശിഷിന്റെ അവസാന മൂന്നു ശ്രമങ്ങളിലെ ദൂരം.
ധരണീധരന്‍ ആദ്യ ശ്രമത്തില്‍ 70.53 മീറ്റര്‍ കുറിച്ചു. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി, 71.22. എന്നാല്‍, മൂന്നും (63.13) നാലും (68.80) ശ്രമങ്ങളില്‍ താഴേക്കു പതിച്ചു. 72.35, 71.61 എന്നിങ്ങനെയായിരുന്നു അവസാന രണ്ടു ശ്രമങ്ങള്‍. 72.35 മീറ്ററുമായി ആറാം സ്ഥാനത്ത് ധരണീധരന്‍ ഫിനിഷ് ചെയ്തു.
80.50 മീറ്റര്‍ ജാവലിന്‍ പറത്തിയ ദക്ഷിണാഫ്രിക്കയുടെ യാന്‍ ഹെന്‍ഡ്രിക് ഹെയ്മാന്‍സിനാണ് സ്വര്‍ണം. ഡൊമിനിക്ക് റിപ്പബ്ലിക്കിന്റെ അഡിസണ്‍ ജയിംസിനാണ് (73.89) വെങ്കലം.
മിര്സപുരിന്റെ പുത്രന്
കോവിഡ് ലോക്ഡൗണിനിടെ സൂപ്പര്‍ഹിറ്റായ വെബ് സീരീസ് ആയിരുന്നു മിര്‍സപുര്‍. വെബ് സീരീസുമായി ബന്ധമൊന്നുമില്ലെങ്കിലും ഉത്തര്‍പ്രദേശിലെ മിര്സപുരിലുള്ള മവായിയ സ്വദേശിയാണ് ആശിഷ് യാദവ്.
ചതുപ്പുനിലങ്ങളുള്ള, പെട്ടെന്നു താഴ്ന്നുപോകുന്ന മണലുകളുള്ള പ്രദേശത്ത് മരക്കമ്പുകൊണ്ടുണ്ടാക്കിയ ജാവലിന്‍ ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ പരിശീലനം. നീരജ് ചോപ്രയാണ് ആശിഷിന്റെ സൂപ്പര്‍ സ്റ്റാര്‍.
അഷ്ഫാഖ് എട്ടാമത്
പുരുഷ വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അഷ്ഫാഖ് എട്ടാം സ്ഥാനത്ത്. ഫൈനലില്‍ 46.20 സെക്കന്‍ഡില്‍ ഒരു ലാപ്പ് ഓടിത്തീര്‍ത്താണ് അഷ്ഫാഖ് എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ഹീറ്റ്സില്‍ 45.81 സെക്കന്‍ഡ് കണ്ടെത്തി ദേശീയ റിക്കാര്‍ഡ് കുറിച്ചായിരുന്നു ഈ തൃശൂര്‍ സ്വദേശി ഫൈനലിലേക്കു കുതിച്ചത്.
അമേരിക്കയുടെ ജെയ്ഡന്‍ ഡിലോണ്‍ (44.47 സെക്കന്‍ഡ്) സ്വര്‍ണവും ക്വിന്‍സി വില്‍സണ്‍ (44.62 സെക്കന്‍ഡ്) വെള്ളിയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലീന്ഡര്ട്ട് കൂക്കെമൂറിനാണ് (44.96 സെക്കന്‍ഡ്) വെങ്കലം.
Sports
മിസോറി: 2026 സെന്റ് ലൂയിസ് റാപ്പിഡ് & ബ്ലിറ്റ്സ് ചെസ് കിരീടം ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയ്ക്ക്.
ഒമ്പത് റാപ്പിഡ് റൗണ്ടും 18 ബ്ലിറ്റ്സ് റൗണ്ടും ഉള്‍പ്പെടെ 135 ഗെയിം അഞ്ചു ദിനങ്ങളിലായി അരങ്ങേറി. 23.5 പോയിന്റുമായാണ് പ്രഗ്നാനന്ദ 50,000 ഡോളര്‍ സമ്മാനത്തുകയുള്ള ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
22 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ ജാവോറിര് സിൻഡറോവ് രണ്ടാം സ്ഥാനത്തും 20.5 പോയിന്റുമായി അമേരിക്കയുടെ വെസ്ലി സോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അനീഷ് ഗിരി, ഫാബിയാനൊ കരുവാന, ലെവോന്‍ അരോണിയന്, വിന്‍സെന്റ് കീമര്‍ തുടങ്ങിയ 10 താരങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോളിനുശേഷം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യമായി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം. ലീഗ്സ് കപ്പ് ഗ്രൂപ്പ് എയില്‍ മെക്സിക്കന്‍ ക്ലബ്ബായ സാന്‍ ലൂയിസിന് എതിരായ മത്സരത്തിലായിരുന്നു മെസിയുടെ ഇരട്ടഗോള്‍.
ലോകകപ്പ് ഫൈനലിനുശേഷം മെസി കളത്തിലെത്തുന്ന രണ്ടാമത് മത്സരമായിരുന്നു. 11, 44 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ടഗോള്‍. മത്സരത്തില്‍ 4-2ന് ഇന്റര്‍ മയാമി ജയം സ്വന്തമാക്കി. ടെലെസ്കോ സെഗോവിയ (26-ാം മിനിറ്റ്), മൈക്കല്‍ (45+7-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ മറ്റു രണ്ടു ഗോള്‍.
നാലാം മിനിറ്റില്‍ ഡേവിഡ് റോഡ്രിഗസിലൂടെ സാന്‍ ലൂയിസ് ലീഡ് നേടിയശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ് ജയം. റാഫ ലോറെന്റും (51-ാം മിനിറ്റില്‍) സാന്‍ ലൂയിസിനായി ഗോള്‍ നേടി.
ഗ്രൂപ്പ് ബിയില്‍ ഇന്റര്‍ മയാമിയുടെ ആദ്യ ജയമായിരുന്നു. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഷാര്‍ലെറ്റ് എഫ്സി, കൊളംബസ് ക്രൂ, എഫ്സി സിന്‍സിനാറ്റി, എഫ്സി ഡാളസ്, ഒര്‍ലാന്റൊ സിറ്റി എസ്സി ടീമുകളും ജയം സ്വന്തമാക്കി. സിഎഫ് മോണ്ടെറെയ്ക്ക് എതിരേയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.
കാനഡയുടെ സ്കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.
അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ ബോക്സിംഗ് സംഘത്തിന്റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്സിംഗ് റിംഗിലെത്തുക.
District News
ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കന്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മൗണ്ട് ടാബോറിനും ജ്യോതി നികേതനും ജയം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ഗൊരേത്തീസ് തിരുവനന്തപുരത്തെ 83-54ന് തകർത്ത് കൊല്ലം മൗണ്ട് ടാബോർ വിജയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ജ്യോതിനികേതൻ സ്കൂൾ 51-38 ന് രാജഗിരിയെ പരാജയപ്പെടുത്തി.
Sports
മസ്കറ്റ്: മസ്കറ്റിൽ നടന്ന എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ഏഷ്യൻ ചാന്പ്യൻഷിപ്പ് 2026ൽ സ്വർണ മെഡൽ നേട്ടവുമായി ഇന്ത്യ.
ചിരവൈരികളായ പാക്കിസ്ഥാനെ 3-1 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സബ്-ജൂനിയർ പുരുഷ ഹോക്കി ടീം നേട്ടം കൊയ്തത്.
വിജയത്തോടെ എലൈറ്റ് പൂൾ പട്ടികയിൽ ഇന്ത്യ തോൽവി അറിയാതെ കുതിപ്പ് പൂർത്തിയാക്കി. ഫൈനലിലെത്തിയതിലൂടെ ഇന്ത്യയും പാക്കിസ്ഥാനും പ്രഥമ എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ലോകകപ്പിന് യോഗ്യത നേടി.
വനിതാ വിഭാഗം മത്സരത്തിൽ ഫൈനലിൽ ചൈനയോട് 2-4 സ്കോറിന് പരാജയപ്പെട്ട ഇന്ത്യൻ ടീം റണ്ണറപ്പായി.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി. ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു. ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, എ.കെ. ഐശ്വര്യ , ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കോൽക്കത്ത: 135-ാമത് ഡ്യൂറൻഡ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരേ (0-1) മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ജയം.
രണ്ടാം പകുതിയിൽ സഹൽ അബ്ദുൾ സമദ് നേടിയ ഗോളാണ് മോഹൻ ബഗാന് ജയമൊരുക്കിയത്.
മോഹൻ ബഗാന്റെ അന്റോ ണി യോ ലോപ്പസ് ഹബാസ്, ഈസ്റ്റ് ബംഗാളിന്റെ പനഗിയോട്ടിസ് ഡിലിംപെരിസ് എന്നീ പുതിയ മുഖ്യ പരിശീലകരുടെ അരങ്ങേറ്റം കൂടിയായിരുന്നു സീസണിലെ ആദ്യ മത്സരം.
ഇരു പരിശീലകരും പൂർണമായും ഇന്ത്യൻ താരങ്ങൾ അടങ്ങുന്ന ആദ്യ ഇലവനെയാണ് കളത്തിലിറക്കിയത്.
Kerala
കോട്ടയം: ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേര്‍ന്നൊരുക്കിയ ഫിഫ ലോക കപ്പ്-2026 പ്രവചന മത്സരത്തില്‍ ബംപര്‍ സ്വര്‍ണനാണയം കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ആലച്ചേരി ആനിക്കാത്തോട്ടം ജോബി ജോണിനു ലഭിച്ചു. ഇന്നലെ ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥനാണ് ബംപര്‍ സമ്മാന ജേതാവ് ജോബി ജോണ്‍. ഫുട്ബോള്‍ മത്സരത്തോട് ചെറുപ്പം മുതലേ താത്പര്യമുള്ള ജോബിയുടെ ഇഷ് ട ടീമുകളിലൊന്നായിരുന്നു സ്പെയിന്. മത്സരങ്ങളെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്ത ജോബി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയാണ് പ്രവചനം നടത്തിയത്.
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മത്സരത്തില്‍ ശരിയുത്തരം അയച്ചവരില്‍നിന്നാണ് ബംപര്‍ സ്വര്‍ണ നാണയ ജേതാവിനെ തെരഞ്ഞെടുത്തത്. ജോബിയുടെ ഭാര്യ ഷെറിന് (സ്റ്റാഫ് നഴ്സ്, പരിയാരം മെഡിക്കല്‍ കോളജ്). മക്കള്‍: അലീന, അലന് (വിദ്യാര്‍ഥികള്‍, സെന്‍ട്രല്‍ സ്കൂള്‍, പയ്യന്നൂര്‍)
Sports
മയാമി: മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് ലൂയിസ് സുവാരസിന്റെ ഇരട്ട ഗോൾ മികവിൽ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ജയം. ഷിക്കാഗോ ഫയറിനെ 2-3നാണ് മയാമി പരാജയപ്പെടുത്തിയത്.
37കാരനായ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ മയാമിക്കായുള്ള എംഎൽഎസ് അരങ്ങേറ്റം ഗംഭീരമായി.
മത്സരത്തിൽ ലൂയിസ് സുവാരസ് (27, 51 മിനിറ്റുകളിൽ) രണ്ട് ഗോളുകൾ നേടിയപ്പോൾ പ്രെസ്റ്റണ് പ്ലാന്പ്കെക്ക് (87) മയാമിക്കായി അവസാന നിമിഷം വിജയഗോൾ സ്വന്തമാക്കി.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ്‍ 2026ൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ജയം. ചാങ്ഷൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ സഹതാരം ഉന്നതി ഹൂഡയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-14, 9-21, 21, 10.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് ജയം. എതിരാളി ഫർഹാനെ 21-17, 21-5, 17-21 സ്കോറിന് വീഴ്ത്തി. ലക്ഷ്യ സെന്‍ 22-20, 15-21, 21-14ന് ടനകയെ പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ അംസകരുണൻ- അർജുൻ സഖ്യം തോൽവി വഴങ്ങി.
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ നിലനിര്‍ത്തി.
നാല് സെറ്റ് നീണ്ട ഫൈനലില്‍ രണ്ടാം നമ്പറായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെയാണ് 2024ലും ചാമ്പ്യനായ സിന്നര്‍ കീഴടക്കിയത്. സ്കോര്‍: 6-7 (7-9), 7-6 (7-2), 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്റെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം.
സിന്നറിന്റെ കരിയറിലെ അഞ്ചാം ഗ്രാന്സ്ലാം സിംഗിള്‍സ് ട്രോഫിയാണ്. രണ്ട് വിംബിള്ഡണിനൊപ്പം (2025, 2026) രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണും (2024, 2025) ഒരു യുഎസ് ഓപ്പണും (2024) സിന്നര്‍ സ്വന്തമാക്കിയിട്ടുണ്ട്.
Kerala
ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.
വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.
രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.
ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.
National
മുംബൈ: മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി വിമതനു വിജയം. നാസിക് ജില്ലയിലാണ് ബിജെപിയിലെ ഗോകുൽ ഗിതെ വിജയിച്ചത്.
ശിവസേന (ഷിൻഡെ)യിലെ നരേന്ദ്രേ ദരാദെയാണ് പരാജയപ്പെട്ടത്. നാന്ദെഡ്, ഔറംഗാബാദ്-ജൽന, ഉസ്മാനാബാദ്-ലാത്തൂർ-ബീഡ്, നാഗ്പുർ, അമരാവതി സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
17 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്.
International
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾക്ക് വഴിയൊരുക്കി, ലേബർപാർട്ടി നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാമിന് പാർലമെന്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻവിജയം.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രീതിയിൽ വൻ ഇടിവു സംഭവിച്ച നിലവിലെ പ്രധാനമന്ത്രി കീയർ സ്റ്റാർമറിന് ഈ വിജയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമ്പത്തിയാറുകാരനായ ബേൺഹാം ആകെയുള്ള വോട്ടുകളിൽ 55 ശതമാനവും നേടിയാണു വിജയിച്ചത്. കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള റിഫോം യുകെ പാർട്ടി സ്ഥാനാർഥി റോബ് കെനിയനെ ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ബേൺഹാം പരാജയപ്പെടുത്തിയത്.
വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബേൺഹാം, തന്റെ ലക്ഷ്യം വെറുമൊരു എംപിസ്ഥാനം മാത്രമല്ലെന്നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയസാഹചര്യം പൂർണപരാജയമാണ്. രാജ്യം ഇപ്പോൾ പോകേണ്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്. ലേബർ പാർട്ടിക്കു ലഭിച്ച അവസാനഅവസരമാണിതെന്നുംബേൺഹാം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവായി ഇതോടെ ബേൺഹാം മാറി.ആൻഡി ബേൺഹാമിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
അതേസമയം, നേതൃമാറ്റത്തിനുള്ള മുറവിളി ഉയർന്നാൽ അതിനെ ശക്തമായി നേരിടാനാണ് സ്റ്റാർമറെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്‍സ് ജയം.
33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്‍സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
Sports
കകാമിഗഹാര: ജപ്പാനിലെ കകാമിഗഹാരയിൽ നടന്ന മൂന്നാമത് അണ്ടർ 18 ഏഷ്യാ കപ്പ് ഹോക്കി 2026 പൂൾ എ മത്സരത്തിൽ കൊറിയയ്ക്കെതിരേ ഇന്ത്യ 4-1 സ്കോറിന് വിജയിച്ചു.
ഇന്ത്യക്കായി ക്യാപ്റ്റൻ കേതൻ കുഷ്വാഹ (3’, 36’), വരീന്ദർ സിംഗ് (5’), ഷാരൂഖ് അലി (54’) എന്നിവർ ഗോളുകൾ നേടി. കൊറിയൻ ക്യാപ്റ്റൻ യുൻ ജെഹ്യോക് (21’) തന്റെ ടീമിന്റെ ഏക ഗോൾ നേടി.
തുടക്കത്തിൽതന്നെ ഇന്ത്യ രണ്ട് ഗോളുകളുടെ ലീഡ് നേടി. മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യക്ക് ലഭിച്ച ആദ്യ പെനാൽറ്റി കോർണർ വിജയകരമായി ആദ്യ ഗോളാക്കി മാറ്റി.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ചൈനീസ് തായ്പേയിയെ നേരിടും.
International
ലണ്ടന്‍: ഈ വർഷത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരം തായ്വാനീസ് നോവലിസ്റ്റ് യാംഗ് ഷുവാംഗ് സിക്ക്. ‘തായ്വാന് ട്രാവലോഗ്’ എന്ന നോവലിനാണ് യാംഗ് ഷുവാംഗ് പുരസ്കാരത്തിന് അർഹയായത്.
ആദ്യമായാണു ചൈനീസ് ഭാഷയില്‍നിന്നു വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിക്ക് ബുക്കർ പുരസ്കാരം ലഭിക്കുന്നത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ലിന് കിംഗിനും പുരസ്കാരമുണ്ട്. ലണ്ടനിലെ ടേറ്റ് മോഡേണില് നടന്ന ചടങ്ങില്‍ ജൂറി അധ്യക്ഷ നടാഷ ബ്രൗണാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരത്തുകയായ ഏകദേശം 52 ലക്ഷത്തിലധികം രൂപ എഴുത്തുകാരി യാംഗ് ഷുവാംഗ് സിയും വിവര്‍ത്തക ലിന് കിംഗും തുല്യമായി പങ്കിടും. നാഗസാക്കിയില്നിന്നുള്ള ജാപ്പനീസ് നോവലിസ്റ്റ് അയോയമ ചിസുക്കോയും അവളുടെ തായ്വാനീസ് പരിഭാഷകയും പാചകക്കാരിയുമായ ചിസുരുവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് തായ്വാൻ ട്രാവലോഗിന്റെ കഥ വികസിക്കുന്നത്. 1938 ൽ ജപ്പാന്റെ ഭരണത്തിന്റെ കീഴിലായിരുന്ന തായ്വാനാണ് കഥയുടെ ഭൂമിക.
നാഗസാക്കിയില്‍നിന്ന് തായ്വാൻ സന്ദർശിക്കാനെത്തുന്ന എഴുത്തുകാരി അയോയമ ചിസുക്കോയും ഗൈഡായും വിവർ ത്തകയായും യാത്രയിൽ അനുഗമിക്കുന്ന ചിസുരു എന്ന തായ്വാനീസ് യുവതിയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ചിസുരു പരിഭാഷകയും ഒപ്പം മികച്ചൊരു പാചകക്കാരിയുമാണ്.
ഒപ്പമുള്ള യാത്രകള്‍ക്കിടയില്‍ ചിസുരുവിനോട് ചിസുക്കോയ്ക്ക് മൊട്ടിടുന്ന പ്രണയമാണ് കഥാതന്തു. സാമ്രാജ്യത്വ ഭരണാധികാരികളുടെ നാട്ടില്‍നിന്നുള്ള ചിസുക്കോയും അധിനിവേശ കോളനിയിലെ ചിസുരുവും തമ്മിൽ വര്‍ഗപരമായും അധികാരത്തിലുമുള്ള വ്യത്യാസങ്ങള്‍ അവരുടെ ബന്ധത്തെ സങ്കീര്‍ണമാക്കുന്നു.
ഒരേസമയം ഇതൊരു പ്രണയകഥയും ശക്തമായ രാഷ്ട്രീയനോവലുമായി മാറുന്നതായി ജൂറി വിലയിരുത്തി. കൊളോണിയല്‍ അധികാര ഘടനകള്‍ക്കിടയില്‍ മനുഷ്യബന്ധങ്ങള്‍ നിലനിൽക്കുന്നതെങ്ങനെയെന്നു നോവൽ വെളിവാക്കുന്നതായും വിധികര്‍ത്താക്കള്‍ വിലയിരുത്തി.
കഴിഞ്ഞവര്‍ഷം കന്നട എഴുത്തുകാരിയായ ബാനു മുഷ്താഖിന്റെ ‘ഹാര്‍ട്ട് ലാമ്പ്’ എന്ന പുസ്തകത്തിനായിരുന്നു ബുക്കർ പുരസ്കാരം.
Sports
മിലാന്: ഇറ്റാലിയന്‍ ഫുട്ബോളില്‍ 2025-26 സീസണില്‍ ഇരട്ടക്കിരീടം സ്വന്തമാക്കി ഇന്റര്‍ മിലാന്.
സീരി എ സ്വന്തമാക്കിയ ഇന്റര്‍ മിലാന്, കോപ്പ ഇറ്റാലിയ കിരീടവും കരസ്ഥമാക്കി.
ഫൈനലില്‍ 2-0ന് ലാസിയൊയെ കീഴടക്കി കോപ്പ ഇറ്റാലിയ കിരീടത്തില്‍ ഇന്റര്‍ മിലാന് എത്തി.
2010നുശേഷം ആദ്യമായാണ് ഇന്റര്‍ മിലാൻ ആഭ്യന്തര ഡബിള്‍ നേടുന്നത്.
Sports
സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ ബെറ്റീസിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് എൽച്ചെയെ ആണ് പരാജയപ്പെടുത്തിയത്.
ഒന്‍പതാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസ് റയൽ ബെറ്റീസിനെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റിൽ ഹെക്ടർ ഫോർട്ട് എൽച്ചെയ്ക്ക് സമനില സമ്മാനിച്ചു.
എന്നാൽ 49-ാം മിനിറ്റിൽ ലിയോ പെട്രോറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എൽച്ചെയ്ക്ക് തിരിച്ചടിയായി. 68-ാം മിനിറ്റിൽ പാബ്ലോ ഫൊർണാൽസ് റയൽ ബെറ്റീസിനായി വിജയ ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ ലെവന്റെ 3-2ന് സെൽറ്റ വിഗോയെയും അത്ലറ്റികോ മാഡ്രിഡ് 2-1ന് ഒസാസുനയെയും പരാജയപ്പെടുത്തി.
Kerala
കോട്ടയം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആറു ദിവസങ്ങളിലായി നടന്ന കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ ദിവസങ്ങളിലും 1-ാം സ്ഥാനത്തെത്തിയത് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികൾ.
8 വിദ്യാർഥികൾ 100 പെർസന്റൈൽ സ്കോറോടെ മിന്നും വിജയം സ്വന്തമാക്കി. എൻജിനിയറിംഗ് വിഭാഗത്തിൽ ഇ.എൻ.കെ. വൈഷ്ണവ്, ധ്യാൻതേജ് മണപ്പാട്ടി, കെ.ആർ. വിസ്മയ, കൃഷ്ണ ജെ. മേനോൻ, റോഷൻ രാജു, എച്ച്. രോഹിത് കൃഷ്ണ എന്നിവരും ഫാർമസി വിഭാഗത്തിൽ ജെസെ ജസ്റ്റിൻ, വിനായക് നാരായണൻ എന്നിവരും 100 പെർസന്റൈൽ നേടി.
ബ്രില്ല്യന്റിലെ 82 വിദ്യാർഥികളാണ് 99.9 പെർസന്റൈൽ സ്കോർ നേടിയത്. 99 പെർസന്റൈലിനു മുകളിൽ 710 പേരും 98 പെർസന്റൈലിനു മുകളിൽ 1220 പേരും 95 പെർസന്റൈലിനു മുകളിൽ 3050ലധികം വിദ്യാർഥികളും മികച്ച വിജയം കൈവരിച്ചു.
തൃശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ് ഇ.എൻ.കെ. വൈഷ്ണവ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ ഓൾ ഇന്ത്യാ 454-ാം റാങ്ക് നേടി കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കണ്ണൂർ ചെറുവൻഞ്ചേരി മണിയാട്ടുപറന്പ് വീട്ടിൽ അധ്യാപകനായ പ്രദീപ് മണപ്പാട്ടിയുടെയും അനീഷയുടെയും മകനാണ് ധ്യാൻ തേജ് മണപ്പാട്ടി. ഒരുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 1868 റാങ്ക് കരസ്ഥമാക്കി ഉന്നതവിജയം നേടിയിരുന്നു.
തൃശൂർ മാള കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ ബിസിനസുകാരനായ കെ.വി. രാജീവിന്റെയും ഗവണ്മെന്റ് ജീവനക്കാരിയായ സുജ എസ്. നായരുടെയും മകളാണ് കെ.ആർ. വിസ്മയ. ഒരു വർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5327 റാങ്ക് നേടിയിരുന്നു.
എറണാകുളം കടവന്തറ ശ്രീമംഗലം വീട്ടിൽ ഐടി പ്രഫഷണലായ ജയകൃഷ്ണന്റെയും ലക്ഷ്മിപ്രിയയുടെയും മകനാണ് കൃഷ്ണ ജെ. മേനോൻ. കാക്കനാട് ഭാവൻസ് സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിൽ രണ്ടു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 99 പെർസന്റൈൽ സ്കോർ നേടിയിരുന്നു.
റോഷൻ രാജു എറണാകുളം അയ്യൻപുഴ കാഞ്ചാപ്പിള്ളി വീട്ടിൽ കെഎസ്എഫ്ഇയിൽ മാനേജരായ കെ.കെ. രാജുവിന്റെയും അധ്യാപികയായ കെ.വി. ജാസ്മിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 699 റാങ്ക് കരസ്ഥമാക്കിയിരുന്നു.
എച്ച്. രോഹിത് കൃഷ്ണ കൊച്ചി ആർഡിഎസ് റിഥം അപ്പാർട്ട്മെന്റിൽ ബിപിസിഎല്ലിൽ എൻജിനിയറായ ഹരികൃഷ്ണയുടെയും എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ഡോക്ടറായ അനുപമയുടെയും മകനാണ്. കാക്കനാട് നൈപുണ്യ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5103 റാങ്ക് നേടിയിരുന്നു.
തൃശൂർ ഒല്ലൂർ അക്കരവീട്ടിൽ ഇലക്ട്രിക്കൽ എൻജിനിയറായ ജസ്റ്റിൻ ജോസിന്റെയും റിൻസി സെബാസ്റ്റ്യന്റെയും മകനാണ് ജെസെ ജസ്റ്റിൻ. തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
വിനായക് നാരായണൻ തൃശൂർ പോട്ട കോഞ്ചത്ത് വീട്ടിൽ പി.എൻ. സജീവ് കുമാറിന്റെയും ഇന്ദുകല നായരുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ ഒരു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടർമാർ പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: തെക്കന്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മലയാളിയായ ഡോ. ടി.ടി പ്രവീണ്‍ വിജയിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് പ്രവീണ്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്നു തവണ വിളവംകോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഡോ. എസ്. വിജയധരണി ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
വിജയിന്റെ ടിവികെ സ്ഥാനാര്‍ഥി അഡ്വ. കെ. മൈക്കിള്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. ചരിത്രപരമായി കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് വിളവംകോട്. ഭാഷാപരമായും സാമൂഹികമായും കേരളവുമായി അടുപ്പമുള്ള ഈ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏകദേശം 80 ശതമാനംപേരും മലയാളം സംസാരിക്കുന്നവരാണ്. കേരളത്തില്‍ പരസ്പരം എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും തമിഴ്നാട്ടില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും ഈ മണ്ഡലത്തെ പ്രത്യേകതയുള്ളതാക്കുന്നു. പതിനാല് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തില്‍ ആറുപേര്‍ സ്വതന്ത്രരായാണ് പോര്‍ക്കളത്തിലിറങ്ങിയത്.
National
കോൽക്കത്ത: 2021ൽ ബംഗാളിൽ വട്ടപ്പൂജ്യമായ കോൺഗ്രസിനും സിപിഎമ്മിനും ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം.
കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളാണ് നേടിയത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസിലെ മൊത്താബ് ഷേഖ് 8193 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
തൃണമൂൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. തുടക്കത്തിൽ മൊത്താബ് ഷേഖിന്റെ പേര് വോട്ടർപട്ടികയിൽ പോലുമില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലാണ് ഷേഖിന്റെ പേര് ഉൾപ്പെടുത്തിയത്.
റാണിനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ ജുൾഫിക്കർ അലി 2701 വോട്ടിന് തൃണമൂൽ സ്ഥാനാർഥിയെ തോൽപ്പിച്ചു. സിപിഎമ്മാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി നാലാം സ്ഥാനത്തായി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിലാണ് സിപിഎം വിജയിച്ചത്. മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 16,296 വോട്ടിനു പരാജയപ്പെടുത്തി.
ഇത്തവണ 252 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നില്ല.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റലിയുടെ ലോക ഒന്നാം നമ്പറായ യാനിക് സിന്നറിന്.
ഫൈനലില്‍ രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്നര്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ്. സ്കോര്‍: 6-1, 6-2.
Kerala
തിരുവനന്തപുരം: ചാത്തന്നൂരിനും നേമത്തിനും പിന്നാലെ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപി. മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരനാണ് കഴക്കൂട്ടത്ത് വിജയിച്ചത്.
മുൻ മന്ത്രിയായ കടകംപ്പള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയും ടി. ശരത്ചന്ദ്രപ്രസാദ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാതിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകൾക്ക് വിജയിച്ചു.
2016ൽ ബിജെപി വിജയിച്ച നേമം കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. വി. ശിവൻകുട്ടി എൽഡിഎഫ് സ്ഥാനാർഥിയും കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു.
Kerala
പാലക്കാട്: യുഡിഎഫ് തരംഗലത്തിനിടയിലും ആലത്തൂർ മണ്ഡലം നിലനിർത്തി സിപിഎം. ടി.എം. ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്.
കെ.എം. ഫെബിൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. കെ.വി. പ്രസന്നകുമാറാണ് എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ആഴ്സണല്‍ 3-0ന് ഫുള്‍ഹാമിനെ കീഴടക്കി. വിക്ടര്‍ ഗ്യോകെരെസ് (9, 45+4) ഗണ്ണേഴ്സിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. ബുകായൊ സാകയുടെ (40) വകയായിരുന്നു ജേതാക്കളുടെ മറ്റൊരു ഗോള്‍.
ലീഗില്‍ 35 മത്സരങ്ങളില്‍നിന്ന് 76 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് കിരീടപോരാട്ടത്തില്‍ ആഴ്സണലിന്റെ വെല്ലുവിളി.
Business
കൊച്ചി: ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്‍ഡ് 2026ല്‍ ടെക്നോളജി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന മികവിന് എന്‍ബിഎഫ്സി/പേയ്മെന്റ് ബാങ്ക് വിഭാഗത്തില്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) ബ്രോണ്‍സ് അവാര്‍ഡ് നേടി.
മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പാ സേവനം, ഓപ്പറേഷന്‍സ് പ്ലാറ്റ്ഫോമിനുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ചെല്‍സിയെ തോല്‍പ്പിച്ചു.
നിക്കോ ഒറെയ്ലി (51), മാര്‍ക്ക് ഗുഹി (57), ജെറെമി ഡോകു (68) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ എഫ്സിയുമായുള്ള (70) പോയിന്റ് വ്യത്യാസം, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി (64) കുറച്ചു.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിക്ക് ജയം. മുഹമ്മദൻ എസ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ കാശി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ മുഹമ്മദ് ആസിഫ് ഖാൻ ആണ് ഇന്റർ കാശിക്കായി വിജയ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തി.
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ താരം ജൂലിയന്‍ ആല്വരസിന്റെ മിന്നും ഫ്രീകിക്ക് ഗോളും അലക്സാണ്ടര്‍ സോര്‍ലോത്തിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗും ചേര്‍ന്നപ്പോള്‍ എഫ്സി ബാഴ്സലോണയുടെ കാമ്പ് നൗവില്‍ 2-0ന് അത്ലറ്റിക്കോ മാഡ്രിഡിനു ജയം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയുടെ തട്ടകത്തില്വച്ചാണ് അത്ലറ്റിക്കോ അസാധ്യമെന്നു കരുതിയ ജയം സ്വന്തമാക്കിയത്. ബാഴ്സയുടെ മാര്‍ക്കസ് റാഷ്ഫോഡിനും ലാമിന് യമാലിനുമെല്ലാം കാഴ്ചക്കാരാകേണ്ടിവന്നു.
44-ാം മിനിറ്റില്‍ പൗ കുബാര്‍സി നേരിട്ടു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ എഫ്സി ബാഴ്സലോണയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 45-ാം മിനിറ്റില്‍ ഉജ്വല ഫ്രീകിക്കിലൂടെ ആല്‍വരസ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. സ്പാനിഷ് ക്ലബ്ബുകളുടെ ഏറ്റുമുട്ടലിന്റെ ആദ്യപാദം അത്ലെറ്റിയുടെ ലീഡോടെ വിസില്‍ മുഴങ്ങി.
50-ാം മിനിറ്റില്‍ എഫ്സി ബാഴ്സലോണയുടെ മാര്‍ക്കസ് റാഷ്ഫോഡിന്റെ ഗോള്‍ശ്രമം സൈഡ് നെറ്റില്‍ കുടുങ്ങി. 53-ാം മിനിറ്റില്‍ റാഷ്ഫോഡിന്റെ ഫ്രീകിക്ക് അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോ തട്ടിത്തെറിപ്പിച്ചു. 70-ാം മിനിറ്റില്‍ ജൂലിയാനോ സിമിയോനെയുടെ അത്ലെറ്റി ലീഡ് ഉയര്‍ത്തി. മാറ്റിയോ റഗേരിയുടെ ക്രോസില്‍ അലക്സാണ്ടര്‍ സോര്‍ലോത്ത് ബോക്സിനു നടുവില്‍നിന്നു തൊടുത്ത ഷോട്ട് ബാഴ്സലോണയുടെ വലകുലുക്കി.
ആല്‍വരസ്, മുസ്സോ
ജൂലിയന്‍ ആല്വരസിന്റെ ഫ്രീകിക്ക് ഗോളാണ് ബാഴ്സയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അത്ലറ്റിക്കോയ്ക്കു സഹായകമായത്. ആല്‍വരസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. വലയ്ക്കു മുന്നില്‍ അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോയുടെ മിന്നും രക്ഷപ്പെടുത്തലും ബാഴ്സയുടെ ആക്രമണങ്ങള്‍ വിഫലമാക്കി. ഏഴ് സേവുകളാണ് മുസ്സോ നടത്തിയത്. ഗോള്‍ ഷോട്ടിലും (3-7), ഷോട്ട് ശ്രമത്തിലും (5-18) എഫ്സി ബാഴ്സലോണയ്ക്കായിരുന്നു മുന്‍തൂക്കം.
Sports
കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കെഎസ്ഇബി തിരുവനന്തപുരം പുരുഷ ടീമിനു ജയത്തുടക്കം. ഇന്ത്യന്‍ എയര്ഫോഴ്സിനെയാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്.
സ്കോർ: 74-46. കെഎസ്ഇബിക്കായി ജെറോം പ്രിന്‍സ് 22 പോയിന്റ് നേടി ടോപ്പ് സ്കോററായി. സെജിന്‍ മാത്യുവും ശരത് കൃഷ്ണയും 11 പോയിന്റ് വീതം നേടി .
എയര്‍ഫോഴ്സിനുവേണ്ടി സൗരഭ് 15 പോയിന്റ് സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ഇന്ത്യന്‍ ബാങ്ക് ചെന്നൈ 88-75 എന്ന സ്കോറിന് ഐസിഎഫ് ചെന്നൈയെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ 85-70ന് ഈസ്റ്റേൺ റെയിൽവെ കോൽക്കത്തയെ തോൽപ്പിച്ചു.
NRI
ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me) എന്ന ഓർമ്മക്കുറിപ്പിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ (NBCC) പുരസ്കാരം ലഭിച്ചു. മാൻഹട്ടനിലെ ന്യൂ സ്കൂളിൽ മാർച്ച് 26-ന് നടന്ന ചടങ്ങിലാണ് 2025-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ആത്മകഥാ വിഭാഗത്തിലാണ് അരുന്ധതി റോയി ഈ നേട്ടം കൈവരിച്ചത്. ഒരു ആർക്കിടെക്ചർ വിദ്യാർഥിനിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള അവരുടെ വളർച്ചയും അമ്മയുമായുള്ള ആത്മബന്ധവുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം.
അരുന്ധതി റോയിക്ക് വേണ്ടി സ്ക്രിബ്നർ പബ്ലിഷർ നാൻ ഗ്രഹാം അവാർഡ് ഏറ്റുവാങ്ങി. മാനുഷികമായ സുന്ദരവും വേദനാനിർഭരവുമായ സത്യങ്ങളെ വെളിപ്പെടുത്തുന്ന കൃതിയാണിതെന്ന് അവാർഡ് സമിതി വിലയിരുത്തി.
ജെറാൾഡിൻ ബ്രൂക്സ്, ഹനീഫ് ഖുറേഷി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളെ പിന്തള്ളിയാണ് അരുന്ധതി റോയി പുരസ്കാരത്തിന് അർഹയായത്.
മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പുരസ്കാരങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് എൻബിസിസി പ്രസിഡന്റ് ആദം ഡാൽവ അഭിപ്രായപ്പെട്ടു.
Sports
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 3-2ന് ന്യൂയോര്‍ക്ക് സിറ്റിയെ കീഴടക്കി. ടീമിന്റെ രണ്ടാം ഗോളായിരുന്നു മെസി (61) നേടിയത്.
International
കാഠ്മണ്ഡു: നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ.
50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ-5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
കെ.പി. ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ.പി. ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.
Business
കോട്ടയം: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സേഫ്റ്റി അവാര്‍ഡിന് കോട്ടയം വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അര്‍ഹരായി.
എറണാകുളം ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ് സേഫ്റ്റി അവാര്‍ഡ് വെട്ടൂര്‍ ഗ്രൂപ്പിന് സമ്മാനിച്ചു.
വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവീഷ് തോമസ്, ഡയറക്ടര്‍ ദീപാ വിവീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഫാക്ട് ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറ്കടര്‍ എസ്. ശക്തിമണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തില്‍ റയല്‍ 2-1ന് സെല്‍റ്റ വിഗൊയെ തോല്‍പ്പിച്ചു.
ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ സ്റ്റോപ്പേജ് ടൈം (90+4) ഗോളിലായിരുന്നു റയലിന്റെ ജയം.
Sports
കോല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വിജയ കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാനം ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ ബഗാനുവേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് ബഗാന്റെ ജയം ഉറപ്പിച്ചു.
മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ ചെന്നൈയ്ൻ എഫ്സി രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
Sports
ഫ്ലോറിഡ: ഡെൽറേ ബീച്ച് ഓപ്പണ്‍ 2026 കിരീടം സെബാസ്റ്റ്യൻ കോർഡയ്ക്ക് സ്വന്തം.
ഫ്ലോറിഡയിലെ ഡെൽറേ ബീച്ചിൽ നടന്ന ഫൈനലിൽ അഞ്ചാം സീഡ് ടോമി പോളിനെ 6-4, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കോർഡ മൂന്നാം എടിപി ടൂർ കിരീടം നേടിയത്.
കോർഡ ഒരു ഫൈനൽ പോരാട്ടത്തിനിറങ്ങിയിട്ട് ഒരു വർഷത്തിലധികമായി.
കിരീടത്തിലേക്കുള്ള വഴിയിൽ ആദ്യ അഞ്ച് സീഡുകൾക്കുള്ളിലുള്ള മൂന്ന് താരങ്ങളെ കോർഡ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് കാസ്പർ റൂഡിനെയും സെമിയിൽ മൂന്നാം സീഡ് ഫ്ലാവിയോ കൊബോളിയെയുമാണ് പരാജയപ്പെടുത്തിത്.
Kerala
തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ക്ലിനിക്കല്‍ റിസര്‍ച്ച് മികവിനുളള ദേശീയ അവാര്‍ഡ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫ.ഡോ. ജീമോന്‍ പന്ന്യാമാക്കലിനു സമ്മാനിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗാവസ്ഥ ഉള്ളവരില്‍ നൂതനമായ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുവാൻ ശ്രീ ചിത്രയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് സാധിച്ചിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി നടത്തിയ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ഈ പഠനത്തിന്റെ ഭാഗമായിരുന്നു.
കാര്‍ഡിയോവാസ്കുലാര്‍ ഡിസീസ് എപിഡെമിയോളജി പ്രധാന ശ്രദ്ധാകേന്ദ്രമാക്കി ഇന്ത്യയില്‍ ദേശീയതലത്തില്‍ ഏകദേശം രണ്ടു ദശാബ്ദങ്ങളുടെ ഗവേഷണ പരിചയം ഡോ. ജീമോന്‍ നേടിയിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിലവില്‍, വെല്‍ക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയന്‍സ്, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓസ്ട്രേലിയ, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യുകെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് യുകെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള 100 കോടി രൂപയ്ക്കു മേല്‍ മൂല്യമുള്ള പ്രധാന ഗവേഷണ ഗ്രാന്റുകള്‍ ഡോ. ജീമോന്‍ സ്വന്തമാക്കിയിട്ടുണ്ട്.
2021ല്‍ മെഡിക്കല്‍ സയന്‍സസ് വിഭാഗത്തില്‍ ഇന്ത്യയിലെ പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരം പ്രഫ.ഡോ. ജീമോനു ലഭിച്ചിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാന മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴു കോർപറേഷനുകളിലേക്കും ഏഴു നഗരസഭകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ 2582 വാർഡുകളിൽ കോൺഗ്രസ് 1300ലേറെ വാർഡുകളിൽ വിജയിച്ചു. ബിആർഎസ് 700ഉം ബിജെപി 275ഉം വാർഡുകളിൽ വിജയിച്ചു.
ഏഴു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു. കോതഗുഡം കോർപറേഷനിൽ കോൺഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. കരിംനഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. നാൽപ്പതോളം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കോൺഗ്രസ് 83 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപറേഷനുകളിലും ഭരണം പിടിച്ചെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക അവകാശപ്പെട്ടു. ബിആർഎസ് പതിനഞ്ചിലേറെ മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചെന്നും പതിനഞ്ചോളം മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയായെന്നും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു അവകാശപ്പെട്ടു.
കരിംനഗർ കോർപറേഷനിൽ ബിജെപിയാണു വലിയ ഒറ്റക്കക്ഷി. നാലു കോർപറേഷനുകളിലെ 22 വാർഡുകളിലും 15 മുനിസിപ്പാലിറ്റികളിലെ 40 വാർഡുകളിലും എഐഎംഐഎം വിജയിച്ചു.
തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രമായ കോത്തഗുഡത്ത് സിപിഐ 22 സീറ്റ് നേടി കരുത്ത് തെളിയിച്ചു. കോർപറേഷനിൽ ആകെ 60 സീറ്റാണുള്ളത്. കോത്തഗുഡം എംഎൽഎയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കെ. സാംബശിവ റാവുവാണ് പ്രചാരണം നയിച്ചത്. കോൺഗ്രസിനും 22 സീറ്റുണ്ട്. ബിആർഎസ് എട്ടിടത്തു വിജയിച്ചു. സിപിഎം, ബിജെപി പാർട്ടികൾ ഓരോ സീറ്റ് നേടി. ആറിടത്ത് സ്വതന്ത്രർ വിജയിച്ചു. സിപിഐക്ക് പിന്തുണയുമായി ബിആർഎസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കോതഗുഡം കോർപറേഷനാക്കി ഉയർത്തിയത്.
Business
തൃശൂർ: മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ചേർന്നു സംഘടിപ്പിച്ച ബിസിനസ് ക്വിസ് 2026 മത്സരത്തിൽ കുസാറ്റിലെ ബിച്ചു സി. എബ്രഹാം, എസ്. ബാനുലാൽ എന്നിവർ വിജയികളായി.
കുസാറ്റിലെ മുഹമ്മദ് അമീൻ, അമൽഹസീൻ എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ജോ ജോണ്സൻ, എ.വി. വൈഷ്ണവ് എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ജോർജ് തോമസ് വിജയികൾക്കു കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് നയിച്ച മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ള കോളജുകളിൽനിന്നു 40 ടീമുകൾ പങ്കെടുത്തു. ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനർ ഡോ. മെറിൻ പോൾ, ടിഎംഎ സെക്രട്ടറി പി.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: മൊസാംബിക്കൻ മനുഷ്യാവകാശ പ്രവർത്തക ഗ്രാസ മഷേലിന് 2025ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം.
മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അധ്യക്ഷനായ ജൂറിയാണ് ഗ്രാസയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാന്പത്തിക ശക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം മാനിച്ചാണ് ഗ്രാസയെ അവാർഡിനു തെരഞ്ഞെടുത്തത്.
1945 ഒക്ടോബർസ 17നാണ് ഗ്രാസ ജനിച്ചത്. മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റ് സമോറ മോയിസെസ് മഷേലിന്റെ ഭാര്യയായിരുന്നു ഇവർ. 1986ൽ ഇദ്ദേഹം അന്തരിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയെ ഗ്രാസ വിവാഹം ചെയ്തു.
Sports
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ 2026 വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം പ്രാവശ്യവും കപ്പുയർത്തി ആൻ സെ യംഗ്.
രണ്ട് തവണ ഏഷ്യൻ ചാന്പ്യനായ എതിരാളി വാംഗ് ഷിയിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആൻ സെ- യംഗ് കപ്പുയറത്തിയത്. ആദ്യ സെറ്റ് 21-13ന് സ്വന്തമാക്കിയ സെ യംഗ് 21-11നു രണ്ടാം സെറ്റും സ്വന്തമാക്കി.
Sports
നെതർലൻഡ്: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ടോപ് സീഡ് അർജുൻ എറിഗൈസിക്ക് ജയം. സ്വന്തം നാട്ടുകാരനായ ആർ. പ്രഗ്നാനന്ദയെയാണ് അർജുൻ പരാജയപ്പെടുത്തിയത്.
അതേസമയം ആദ്യ റൗണ്ടിൽ ലോക ചാന്പ്യൻ ഡി. ഗുകേഷ് ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവായ ജാവോഖിർ സിന്ദറോവിനോട് സമനില വഴങ്ങി.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഡ്രിഡ് ലവന്റെസിനെ തകർത്തു.
District News
വെച്ചുർ: അഞ്ചു കിലോമീറ്റർ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് വെച്ചൂർ സ്വദേശിയായ മുതിർന്ന പൗരൻ.
എറണാകുളം ജെസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ ഫൺറൺ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ വെച്ചൂർ സ്വദേശിയായ റിട്ട. കെഎസ്ഇബി എൻജിനിയർ വെളുത്തടത്തുപറമ്പിൽ ശശിയാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വയോധികരായ നിരവധിപേരാണ് പങ്കെടുത്തത്
Sports
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.