ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ യുവതിയും ഭർത്താവും ചേർന്ന് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി. ഫത്തേപൂർ സ്വദേശി വിജയ് നിഷാദിനെ മെയ് എട്ട് മുതൽ കാണാനില്ലായിരുന്നു. വിജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ കിരൺ ദേവി, ഭർത്താവ് കാംത പ്രസാദ് എന്നിവർ പിടിയിലായി.
വിജയ്യും കിരണും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കാംത ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുകയും തുടർന്ന് കിരണുമായി ചേർന്ന് വിജയ്യെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
ദമ്പതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വിജയ്യെ കിരൺ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഈ സമയം കംത ഇയാളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള മാർഗങ്ങളെപ്പറ്റി ദമ്പതികൾ യൂട്യൂബിൽ തിരച്ചിൽ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോഴാണ് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു.