ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 1.3 കോടി കുറ്റവാളികളുടെയും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) വികസിപ്പിച്ചെടുത്ത ‘അഭിജ്ഞാൻ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു പോലീസിന് ഇനിമുതൽ സംശയാസ്പദമായ സാഹചര്യത്തിൽ വ്യക്തികളുടെ വിരലടയാളം സ്മാർട്ട്ഫോണുകളുമായി ഘടിപ്പിച്ച പോർട്ടബിൾ സ്കാനറുകൾ വഴി ശേഖരിച്ച് വെറും 35 സെക്കൻഡുകൾക്കുള്ളിൽ അവരുടെ ക്രിമിനൽ പശ്ചാത്തലം തത്സമയം പരിശോധിക്കാൻ സാധിക്കും.
രാജ്യത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് ‘അഭിജ്ഞാൻ’ ആപ്ലിക്കേഷൻ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
നിലവിൽ പോലീസ് സ്റ്റേഷനുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇനിമുതൽ സാധാരണ പരിശോധനയ്ക്കായി ഫീൽഡിലുള്ള പോലീസ് ഉദ്യോഗസ്ഥരിലേക്കും എത്തും.
സുരക്ഷിതമായ ടു-സ്റ്റെപ്പ് വെരിഫിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ഈ ആപ് വഴി മയക്കുമരുന്ന് മാഫിയകൾ, മനുഷ്യക്കടത്ത് കേസുകളിലെ പ്രതികൾ എന്നിവരുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് കുറ്റവാളികളുടെ റെക്കോർഡുകൾ വേഗത്തിൽ പരിശോധിക്കാൻ പോലീസിനു സാധിക്കും. സാധാരണക്കാർക്ക് ഈ ആപ്ലിക്കേഷന്റെ സൗകര്യം ലഭ്യമാകില്ല.
Tags : Criminals identified 35 seconds launched Abhigyan app