ന്യൂഡൽഹി: ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റിൽ. ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ധൻ ഡോ. മനീഷ് ഗുപ്തയാണ് വീട്ടുജോലിക്കാരിയായ മീന (45) എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.
ഒരു സ്ത്രീ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി അയൽവാസികളില്‍ ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മൃതദേഹം മീനയുടെതാണെന്നു കണ്ടെത്തി.
പോലീസ് നല്കുന്ന വിവരമനുസരിച്ച്, മീന പതിവുപോലെ ജോലിക്കായി ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കോപാകുലനായ ഡോക്ടര്‍ ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ ആക്രമിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് മനീഷിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മീന മന്ത്രവാദം ചെയ്യുകയാണെന്ന സംശയം മനീഷിന് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.