ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിന് പോയ വിദ്യാർഥി സഫോടനത്തിൽ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. നാലാം വർഷ എൻജിനിയറിംഗ് വിദ്യാർഥി എമാൻസു യാദവ് (21) ആണ് മരിച്ചത്. വിശാൽ വേണുഗോപാൽ, ആര്യൻ ശർമ, കൃഷ്ണ സിരാജ് മഹാജൻ, നിഷ്കാസ് നിരജ് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം ആറംഗ വിദ്യാർഥി സംഘമാണ് ട്രക്കിംഗിന് പോയത്. ഫയറിംഗ് റേഞ്ചിന് സമീപമുള്ള കുന്നിൻ മുകളിൽ അനുവാദമില്ലാതെ കയറിയ വിദ്യാർഥികൾ അവിടെ ഒരു ഇരുന്പ് വസ്തു കിടക്കുന്നത് കണ്ടു. തുടർന്ന് വിദ്യാർഥികളിൽ ഒരാൾ അത് കാലുകൊണ്ട് തട്ടി. തെറിച്ചു പോയ വസ്തു പാറയിൽ തട്ടി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
എമാൻസുവിന്റെ നെഞ്ചിലും തോളിലും മാരകമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിശാലിന്റെ ഇടതുകൈയ്ക്കും വിരലുകൾക്കും വലിയ ക്ഷതമേറ്റിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന വിരാട് സഞ്ജയ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സുരക്ഷാ സേനകൾ പരിശീലനത്തിനായി ഉപോയിക്കുന്ന സ്ഥലമാണ്. പരിശീലനത്തിന് ശേഷം പൊട്ടിത്തെറിക്കാതെ പോയ ഷെല്ലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Explosion trek Engineering student kill