ന്യൂഡൽഹി: വിവാദമായ എഫ്സിആർഎ ഭേദഗതി ബിൽ തിരക്കിട്ട് ഇന്നു പാസാക്കരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.
വിശദമായ കൂടിയാലോചനകൾക്കായി ബിൽ പാർലമെന്ററി സമിതിക്കു റഫർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും അയച്ച കത്തിൽ സിബിസിഐ ആവശ്യപ്പെട്ടു.
സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടുകെട്ടുന്നതുപോലുള്ള ശിക്ഷകളിലേക്കു നയിക്കുന്ന ബില്ലിലെ വ്യവസ്ഥ നീക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ കേന്ദ്രസർക്കാരിനും എംപിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഏതെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിൽ തിരുത്തിക്കുന്നതിനാണ് സംവിധാനം ഉണ്ടാകേണ്ടത്. നിഷ്പക്ഷമായ വിധിനിർണയവും പരാതികളുടെ ഫലപ്രദമായ പരിഹാരവും ഉറപ്പാക്കുന്നതിന് സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഭരണപരമായ വീഴ്ചകളുടെ പേരിൽ ആസ്തികൾ കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കുന്നതുപോലുള്ള അനുപാതമില്ലാത്ത ശിക്ഷകളിലേക്കു നയിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഉചിതമായ നടപടിക്രമങ്ങളും ജുഡീഷൽ മേൽനോട്ടവും നിലനിർത്തുന്നതിന് വ്യക്തമായ സുരക്ഷാ മാർഗങ്ങൾ അവതരിപ്പിക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, സുതാര്യത, ആനുപാതികത, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും അമിത് ഷായ്ക്ക് അയച്ച കത്തിലുണ്ട്.
കാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമനടപടികൾ ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതാകണമെന്നും സുപ്രധാന സംഭാവനകളെ തടസപ്പെടുത്തുന്നതിനു പകരം പ്രാപ്തമാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ് ഡോ. അനിൽ ചൂണ്ടിക്കാട്ടി. ബിൽ ഇന്നു പാസാക്കുന്നതിനായി ലോക്സഭാ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതു ഞെട്ടിക്കുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.