ന്യൂഡൽഹി: ഡൽഹിയിലെ നെഹ്റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്കു നേരെ ക്രൂരമായ ആക്രമണം. അസം, ബിഹാർ സ്വദേശികളായ യുവതികളാണ് മർദനത്തിനിരയായത്. പ്രതികൾ യുവതികളെ ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മേയ് 10ന് രാവിലെ ഏഴോടെ ഒരു ഹോട്ടലിനു പുറത്തുള്ള ചായക്കടയിലാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന രണ്ട് യുവാക്കൾ ഷർട്ട് അഴിച്ചുമാറ്റി യുവതികളെ നോക്കി അശ്ലീല പരാമർശങ്ങൾ നടത്താൻ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവിടെനിന്നു മാറി ഇരുന്ന യുവതികളെ കൂടുതൽ ആളുകളുമായെത്തി പ്രതികൾ വളയുകയായിരുന്നു.
യുവതികളെ മോശമായി സ്പർശിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ മുളവടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. വംശീയമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ സംഘം യുവതികളുടെ വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്നവർ നോക്കിനിന്നതല്ലാതെ ആരും സഹായത്തിനെത്തിയില്ലെന്ന് ഇവർ ആരോപിച്ചു.
യുവതികൾ തങ്ങളുടെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. ദൃശ്യങ്ങൾ പകർത്തുന്നതു കണ്ട് പ്രതികൾ പരിഭ്രമിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം എട്ടു പേരെ ചോദ്യം ചെയ്യുകയും നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമൻ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Tags : Delhi Women Abuse Latest News