ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾക്ക് രാഷ്ട്രീയനിറം നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനെതിരേ മുൻകാലങ്ങളിൽ എതിർപ്പ് ഉന്നയിച്ചവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അവർ ദീർഘകാലം വില നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ വൈകിപ്പോയ വനിതാ സംവരണ നിയമം നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിനെത്തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഒരു സംസ്ഥാനത്തിനും മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മണ്ഡല പുനർനിർണയത്തിന്റെ ഫലമായി ഒരു സംസ്ഥാനത്തെയും ലോക്സഭാ സീറ്റുകളുടെ അനുപാതം കുറയില്ല. സീറ്റുകളുടെ വർധനയും നിലവിലെ അനുപാതത്തിന് അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബില്ലുകൾ പാസാക്കുന്നതിന്റെ പൂർണ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നു പറഞ്ഞ മോദി, ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി ഇതിനെ കാണേണ്ടതില്ലെന്നും വ്യക്തമാക്കി. ദേശീയതാത്പര്യം മുൻനിർത്തിയുള്ള തീരുമാനമാണു സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ ഭരണനിർവഹണത്തിന്റെ ഭാഗമാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tags : Narendra Modi criticism Lok Sabha Women's Reservation Act