പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.
സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർള ഓർമ്മിപ്പിച്ചിട്ടും പ്രതിഷേധം തുടർന്നു. സമാനമായ രീതിയിൽ രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായതിനെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു.
ഇതിനിടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യാണ് ബിൽ അവതരിപ്പിച്ചത്.
നിലവിലുള്ള 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി ചെയ്യാനാണ് ഈ നിയമനിർമാണം. ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയെ അപമാനിക്കുന്നതിന് നിലവിലുള്ള മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നതിനും ബാധകമാക്കാനാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്.
Tags : Opposition uproar Lok Sabha Parliament Amit Shah Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash