ന്യൂഡൽഹി: രാജ്യത്തെ പൗരർ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ തന്റെ ഔദ്യോഗിക വാഹനവ്യൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണ്യമായി കുറച്ചെന്നു റിപ്പോർട്ട്.
പ്രധാനമന്ത്രി അടുത്തിടെ നടത്തിയ ഗുജറാത്ത്, ആസാം സന്ദർശനങ്ങൾക്ക് പകുതി മാത്രമേ വാഹനവ്യൂഹം ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പൗരരോട് ചെലവ് ചുരുക്കാനുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ റോഡ് ഷോകൾ നടത്തിയതിനും ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചുള്ള എയർഷോകൾ വീക്ഷിച്ചതിനും വിദേശയാത്രകൾ നടത്താൻ പദ്ധതിയിടുന്നതിനും സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായതിനു പിന്നാലെയാണ് നടപടി.
പുതുതായൊന്നും വാങ്ങാതെ തന്റെ വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) യെയും പ്രോട്ടോകോളുകൾ അനുശാസിക്കുന്ന അനിവാര്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചിരിക്കുന്നത്.
അതിനിടെ പ്രധാനമന്ത്രിയുടെ അഭ്യർഥന നടപ്പാക്കാനായി തങ്ങളുടെ വാഹനവ്യൂഹത്തിലും കുറവു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപത, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ ബിജെപി നേതാക്കളും നിർദേശം നൽകിയിട്ടുണ്ട്.
Tags : Narendra Modi reduces fuel save official fleet