ന്യൂഡൽഹി: സംസ്ഥാനത്തിന് കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബുധനാഴ്ചയായിരുന്നു സന്ദർശനം.
യോഗത്തിൽ, തെലങ്കാനയുടെ പോലീസ് ആവശ്യങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്നും ശക്തമായ ഐപിഎസ് കേഡർ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ കേഡർ അവലോകനം 2016 ൽ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ൽ നടക്കേണ്ടിയിരുന്ന അടുത്ത അവലോകനം വൈകി, 2025 ൽ അത് പൂർത്തിയായി. ഏഴ് അധിക ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രമേ അനുവദിച്ചുള്ളുവെന്നും അദ്ദേഹം അമിത് ഷായെ ഓർമിപ്പിച്ചു.
തെലങ്കാനയിൽ അനുവദനീയമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലുള്ള 83 ൽ നിന്ന് 105 ആയി ഉയർത്തണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നിശ്ചയിച്ചതുപോലെ മൂന്നാമത്തെ കേഡർ അവലോകനം കാലതാമസമില്ലാതെ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തെലങ്കാനയിലും സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ തുടങ്ങിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദ്, സൈബരാബാദ്, മൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റുകളുടെ പുനഃസംഘടന, ഫ്യൂച്ചർ സിറ്റി കമ്മീഷണറേറ്റ്, ഹൈദരാബാദിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവ മൂലമുള്ള ഭരണപരമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
മാവോയിസ്റ്റ് കീഴടങ്ങലുകളും പുനരധിവാസവും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിംഗ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഈ കാലയളവിൽ 591 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെലങ്കാനയിലെ പിന്നോക്ക പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി രേവന്ത് റെഡ്ഡി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. ശേഷാദ്രി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബി. ശിവധർ റെഡ്ഡി, ഇന്റലിജൻസ് അഡീഷണൽ ഡിജിപി വിജയ് കുമാർ, എസ്ഐബി ഐജിപി ബി. സുമതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.