ന്യൂഡൽഹി: ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫ്രാൻസിലേക്ക് തിരിക്കുന്നു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഫ്രാൻസിലെ അബ്ബെ ഡെസ് വോക്സ്-ഡി-സെർണെയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.
ജൂണിൽ ഇവാൻസിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യുക്രെയ്നിലെ സുരക്ഷ, ആണവ സുരക്ഷ, യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ ഗൗരവമായി ചർച്ച ചെയ്യും. ചരക്ക് നീക്കവും സമുദ്ര സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള നടപടികളും യോഗത്തിന്റെ പരിഗണനയിലുണ്ട്. മാറുന്ന ആഗോള സാഹചര്യത്തിൽ അന്താരാഷ്ട്ര ഭരണ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മന്ത്രിമാർ സംസാരിക്കും.
ജി7 രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ബ്രസീൽ, യുക്രെയ്ൻ എന്നീ രാജ്യങ്ങളെയും ഈ യോഗത്തിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.