ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിലപാടുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. ശബരിമലയിൽ പത്തു മുതൽ അമ്പതു വയസുവരെയുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ.
ശബരിമലയിലെ ആചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്നാണ് ദേവപ്രശ്നത്തിൽ തെളിഞ്ഞതെന്നും, ഇത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി കണ്ട് അംഗീകരിക്കണമെന്നും തന്ത്രി തന്റെ വാദത്തിൽ വ്യക്തമാക്കുന്നു. പന്തളം കൊട്ടാരവും എൻഎസ്എസും സമാനമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങളിൽ അവസാന തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘവും കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് മതപണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും വിശദമായ ചർച്ച വേണമെന്ന 17 പേജുള്ള സത്യവാംഗ്മൂലമാണ് സർക്കാർ സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 7 മുതൽ കേസിൽ വാദം കേട്ടു തുടങ്ങും. കേസിൽ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ മാർച്ച് 23 വരെ സമയം അനുവദിച്ചിരുന്നു.
Tags : Sabarimala Supreme Court Latest News