ചെന്നൈ: ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ 'സഹോദരൻ' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ 'മതേതരത്വം' എന്ന വാക്കിനാണ് വിജയ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്.
മതേതര വിരുദ്ധ ശക്തികളുമായി ഒത്തുതീർപ്പില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുമായി വിജയ് വേദി പങ്കിട്ടത് ദേശീയ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. "എന്റെ സഹോദരൻ രാഹുൽ ഗാന്ധി" എന്നാണ് വിജയ് അദ്ദേഹത്തെ സംബോധന ചെയ്തത്. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്യുടെ ടിവികെയുമായി സഹകരിക്കുന്നത്.
മതേതര ശക്തികളുടെ ഐക്യത്തെക്കുറിച്ച് വിജയ് സംസാരിച്ചതോടെ അദ്ദേഹം ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യം ശക്തമായിട്ടുണ്ട്. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിനാണ് വഴിതെളിച്ചത്. "ഞാൻ മാത്രമായിരിക്കും ഏക അധികാരകേന്ദ്രം" എന്ന വിജയ്യുടെ പ്രഖ്യാപനം ഭരണത്തിൽ തന്റെ പൂർണ നിയന്ത്രണം ഉണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ്.
Tags : Vijay Rahul Gandhi Tamil Nadu Latest News