കോൽക്കത്ത: വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന ആരോപണത്തെ തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീ പോളിംഗ്. സൗത്ത് 24 പർഗാനസിലെ ഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യും. മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകി.
കഴിഞ്ഞ 29ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിംഗ് ഓഫീസർമാരും ഒബ്സർവർമാരും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.
ഇവിഎമ്മിൽ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി അടക്കം രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു കേന്ദ്രം മുഖ്യമന്ത്രി സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പല വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു സമീപം ബിജെപി - തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
ഇതോടെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങൾക്ക് പോലീസ് കാവൽ ശക്തമാക്കി. സംഘർഷമുണ്ടായ ഏഴു കേന്ദ്രങ്ങളുടെ പരിസരത്ത് ആളുകൾ കൂട്ടംകൂടുന്നതും നിരോധിച്ചിട്ടുണ്ട്.
Tags : repoll election west bengal 24 parganas