ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം തങ്ങളുടെ സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് ബുക്ക് ചെയ്തു. തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ കുതിരക്കച്ചവടം ഒഴിവാക്കാനാണ് വിജയുടെ നീക്കം.
മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടാണ് വിജയുടെ നിർദേശശപ്രകാരം ബുക്ക് ചെയ്തിരിക്കുന്നത്. നൂറിലധികം പേരെ താമസിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഫലം വന്നാലുടൻ വിജയിക്കുന്ന സ്ഥാനാർത്ഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നേരത്തെ അറിയിച്ചിരുന്നു.
സ്ഥാനാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, "ജയിച്ചു കഴിഞ്ഞാൽ വേറെ എങ്ങോട്ടും പോകരുത്" എന്ന് വിജയ് പരിഹാസരൂപേണ ഓർമിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിവിധ എക്സിറ്റ് പോളുകൾ ടിവികെ 100 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ഭരണത്തുടർച്ച ഉറപ്പാണെന്നാണ് ഡിഎംകെയുടെ അവകാശവാദം.
വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. തമിഴകം ആര് ഭരിക്കുമെന്ന് നാളെ ഉച്ചയോടെ വ്യക്തമാകും.
Tags : Tamil Nadu TVK Counting Elections Latest News