ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം മുൾമുനയിൽ നിൽക്കുന്ന അനിശ്ചിതത്വത്തിന്റെ മൂന്നാം ദിനം. സംസ്ഥാനം അടുത്ത മുഖ്യമന്ത്രിയായി നടൻ വിജയ്യെ വരിക്കുമോ അതോ എടപ്പാടി പളനിസാമി വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തമിഴകം. തൂക്കുസഭയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പതിനാറ് മണിക്കൂറിനിടെ രണ്ടാം തവണയും രാജ്ഭവനിലെത്തിയ ടിവികെ അധ്യക്ഷൻ വിജയ്, സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ലഭിക്കാതെ നിരാശനായാണ് മടങ്ങിയത്. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമല്ലെന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര അർലേക്കർ.
ഭൂരിപക്ഷം തികയ്ക്കാൻ ഇടതുപാർട്ടികളുടെയും വിസികെ (വിടുതലൈ ചിരുതൈകൾ കച്ചി) യുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ടിവികെ നേതൃത്വം. ഓരോ പാർട്ടിക്കും രണ്ട് എംഎൽഎമാർ വീതമുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ എന്നിവർക്ക് മന്ത്രിസ്ഥാനം വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നാളത്തെ നേതൃയോഗത്തിന് ശേഷം ഈ പാർട്ടികൾ നിലപാട് വ്യക്തമാക്കും.
വിജയ്യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കണമെന്ന ആവശ്യം ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായാൽ അത് ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഇളക്കുമെന്ന് കരുണാനിധി കുടുംബത്തിലെ ചിലർ ഭയപ്പെടുന്നു. എന്നാൽ, ജനവിധി വിജയ്ക്ക് അനുകൂലമാണെന്നും അതിനെ എതിർക്കുന്നത് ധാർമികമല്ലെന്നുമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാട്.
Tags : Vijay TVK Tamil Nadu Latest News