ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ബിൽ തള്ളപ്പെട്ടത്.
537 അംഗങ്ങളുള്ള ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ 293 അംഗങ്ങൾ മാത്രമുള്ള എൻഡിഎയ്ക്ക് ആവശ്യമായ 67 വോട്ടുകൾ അധികമായി സമാഹരിക്കാൻ സാധിച്ചില്ല. ബില്ല് തടയുന്നത് 'ക്രൂരമായ രാഷ്ട്രീയമാണെന്ന്' ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു. അതേസമയം, മണ്ഡല പുനർനിർണയത്തിലെ അശാസ്ത്രീയതയും പ്രാദേശിക പ്രാതിനിധ്യത്തിലെ കുറവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു.
2023-ലെ 'നാരി ശക്തി വന്ദൻ അധികാരി' നിയമം 2026 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ എന്ന സാങ്കേതിക വശം തിരിച്ചടിയായി.
വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയിലും സഭയിൽ ചർച്ചകൾ തുടരുകയാണ്. പ്രതിപക്ഷം ഒന്നിച്ച് നിന്നതോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Tags : Women's Reservation Bill Lok Sabha; Government Opposition Latest News