"ഇരുണ്ട പാതയിലൂടെ ഒരു യാത്ര കഴിഞ്ഞു പ്രകാശത്തിന്റെ തുരുത്തിലെത്തിപ്പെട്ടതു പോലെയാണ് ആ വിളിയിലേക്ക് ഉണര്‍ന്നത്. പ്രകാശമുണ്ട്. പക്ഷേ, ആ തോന്നലല്ലാതെ ഒന്നും കാണാനാകുന്നില്ല. പനിയില്‍ നിന്നു ഞാനുണര്‍ന്നത് ഇരുട്ടിലേക്കാണ് എന്നു ഞെട്ടലോടെ മനസിലാക്കി. എങ്കിലും ഒന്നും കാണാനാകുന്നില്ല എന്നു പറഞ്ഞില്ല. അതു മകളെയും മരുമകനെയും വിഷമിപ്പിക്കും എന്നെനിക്കറിയാമായിരുന്നു.''
പനിക്കിടക്കയില്‍ നിന്ന് മകള്‍ അമലയുടെ 'അമ്മേ, അമ്മേ...' എന്ന വിളികേട്ട് ഉണര്ന്നതിനെക്കുറിച്ച് എഴുത്തുകാരി സുജ പാറുകണ്ണില്‍ 'മിഴിനനയാതെ' എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. അതേ, 2022 ജൂണില്‍ ഡെങ്കിപ്പനിയുടെ രൂപത്തിലെത്തിയ പനിയില്‍ നിന്ന് സുജ പാറുകണ്ണില്‍ ഉണര്‍ന്നെഴുന്നേറ്റത് കൂരിരുട്ടിലേക്കായിരുന്നു.
വിധി ജീവിതത്തിലേക്ക് ഇരുളായി എത്തിയെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ക്കൊണ്ട് സ്വയം വെളിച്ചമാവുകയാണ് ഈ 55കാരി. പ്രസിദ്ധീകരിച്ച 'ഓലഞ്ഞാലിക്കിളി', 'മിഴി നനയാതെ', 'നിലാച്ചൂട്ട്' എന്നീ പുസ്തകങ്ങളിലൂടെയും ഇപ്പോള്‍ പണിപ്പുരയിലുള്ള 'നക്ഷത്രങ്ങളോട് ചോദിച്ചപ്പോള്‍' എന്ന പുസ്തകത്തിലൂടെയും ജീവിതത്തില്‍ വെളിച്ചം കണ്ടെത്തിയ സുജ പാറുകണ്ണിലിന്റെ അതിജീവനം ആരെയും അതിശയിപ്പിക്കുന്നതാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അന്ത്യകൂദാശവരെ നല്കിയിടത്തു നിന്നാണ് സുജയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. സുജ പാറുകണ്ണിലിന്റെ അതിജീവനകഥ വായിക്കാം...
വെളിച്ചം ഊതിക്കെടുത്തിയ ഡെങ്കിപ്പനി
24 വര്‍ഷക്കാലം യുഎഇ യൂണിവേഴ്സിറ്റിയില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ചങ്ങനാശേരി മാമ്മൂട് പാറുകണ്ണില്‍ സുജയുടെ വെളിച്ചം ഊതിക്കെടുത്തിയത് കൊറോണക്കാലത്തു വന്ന ഒരു ഡെങ്കിപ്പനിയായിരുന്നു. 2020 ഏപ്രിലിലായിരുന്നു സുജ മകളുടെ ആദ്യപ്രസവത്തിനായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്.
യുഎഇ യൂണിവേഴ്സിറ്റിയിലെ ജോലി രാജിവച്ചിരുന്നെങ്കിലും എപ്പോള്‍ തിരിച്ചു ചെന്നാലും ജോലി ലഭിക്കുമായിരുന്നു. അതോടെ മകളുടെ പ്രസവശേഷം തിരികെ മടങ്ങാം എന്ന ചിന്ത സുജയ്ക്കുണ്ടായിരുന്നു. എന്നാല്‍, കൊറോണ വ്യാപനം തുടങ്ങിയതോടെ മടക്കയാത്ര നടക്കാതായി. മകള്‍ രണ്ടാമതും ഗര്‍ഭിണിയായിരിക്കെ 2022 ല്‍ സുജയ്ക്കൊരു പനി വന്നു.
എറണാകുളം ഇടപ്പള്ളിയില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന സുജയ്ക്ക് വൈറല്‍ പനിക്കുള്ള മരുന്നാണ് ഡോക്ടര്‍ ആദ്യം നല്‍കിയത്. ഒരാഴ്ചയ്ക്കുശേഷം ഡെങ്കിപ്പനിയാണെന്നു തിരിച്ചറിഞ്ഞു. കണ്ണില്‍ സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് തുള്ളി മരുന്ന് കണ്ണിലൊഴിച്ചതോടെ സുജയുടെ ബോധം പോയി.

സ്ഥിതി മോശമായതോടെ അവരെ നഗരത്തിലെ മറ്റൊരു പ്രമുഖ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം താറുമാറായി മൂന്നാഴ്ചയോളം വെന്റിലേറ്ററില്‍ കിടന്നു.
അണുബാധ തലച്ചോറിലേക്കും പടരും എന്നതിനാല്‍ കണ്ണുകളും ഒപ്റ്റിക്കല്‍ നെര്‍വും പൂര്‍ണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും സ്ഥിതി മോശമായപ്പോള്‍ സുജയ്ക്ക് അന്ത്യകൂദാശ വരെ കൊടുത്തു.
തുടര്‍ച്ചയായി മരുന്നു നല്‍കിയിട്ടും പനി വിട്ടുമാറാതായി. അനങ്ങാതെയുള്ള കിടപ്പില്‍ കാല് മുട്ടിന് താഴേക്കുള്ള ഭാഗം രക്തചംക്രമണമില്ലാതെ പഴുത്തു. ആ കാല് നാലു തവണ ശസ്ത്രക്രിയ ചെയ്തു. ഡെങ്കിപ്പനി ഗുരുതരമായി ഡെങ്കി ഹെമറേജ് ആയതായിരുന്നു സുജയുടെ അസുഖം. ഒരിക്കല്‍ മനോഹരമായ കണ്ണുകള്‍ ഉണ്ടായിരുന്ന സുജയ്ക്കിന്ന് ആ സ്ഥാനത്ത് കൃത്രിമ കണ്ണുകളാണുള്ളത്.
കണ്ണില്ലെന്ന തിരിച്ചറിവ്
21 ദിവസത്തെ ഐസിയു വാസത്തിനുശേഷം 2022 ജൂലൈ 27 ന് സുജ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയ ദിവസമായിരുന്നു മകള്‍ അമല ഇളയകുഞ്ഞിന് ജന്മം നല്‍കിയത്. നാലു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അമല കുഞ്ഞിനെ എടുത്ത് അമ്മയുടെ മടിയില്‍ വച്ചുകൊടുത്തു.
പക്ഷേ, കുഞ്ഞിനെ കാണാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം സുജയ്ക്ക് അപ്പോഴാണ് മനസിലായത്. ശസ്ത്രക്രിയയ്്ക്കുശേഷം കാലിലെ മുറിവ് വച്ചുകെട്ടാനായി വീട്ടിലേക്ക് വന്ന നഴ്സ് മറ്റൊരു കണ്ണുവച്ചാല്‍ സുജയ്ക്ക് കാഴ്ച ശക്തികിട്ടില്ലേയെന്ന് മരുമകനോട് ചോദിക്കുന്നത് അവര്‍ കേട്ടു.
അമ്മയുടെ കണ്ണുകള്‍ക്കൊപ്പം ഒപ്റ്റിക്കല്‍ നെര്‍വും ശസ്ത്രക്രിയ ചെയ്തു പൂര്‍ണമായി നീക്കം ചെയ്തുവെന്ന് മരുമകന് പറയുന്നത് കേട്ടപ്പോഴാണ് തനിക്ക് കണ്ണുകളില്ലെന്ന സത്യം സുജ ആദ്യമായി
അറിഞ്ഞത്. കാഴ്ചയില്ലെന്ന് അറിഞ്ഞതോടെ താന്‍ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നവരില്‍ ചിലര്‍ തന്നെ വിട്ടുപോയെന്ന് സുജ പറയുന്നു.
എഴുത്തിന്റെ പ്രകാശത്തില്‍
സുജയ്ക്ക് ചെറുപ്പം മുതല്‍ എഴുത്ത് ഇഷ്ടമായിരുന്നു. ജീവിതം ഇരുട്ടിലായെങ്കിലും അവര്‍ തളര്‍ന്നില്ല. വിധിയെ പുഞ്ചിരിയോടെ നേരിട്ടു. അതുവരെ താന്‍ കണ്ട വര്ണക്കാഴ്ചകള് അവര്‍ മനസിലിട്ടു കുത്തിക്കുറിച്ചു. അത് മനോഹരമായ കഥകളായി രൂപപ്പെട്ടു.
മനസില്‍ രൂപപ്പെടുത്തിയെടുക്കുന്ന കഥകള്‍ സുജ പറഞ്ഞു കൊടുക്കുന്നത് മകള്‍ അമലയോ സുഹൃത്തുക്കളോ എഴുതിയെടുക്കും. ഇങ്ങനെ 2023 സെപ്റ്റംബറില്‍ ആദ്യമായി ഓലഞ്ഞാലിക്കിളി എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി.
2025 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മിഴി നനയാതെ എന്ന ആത്മകഥയ്ക്ക് അഷിതാ സ്മാരക പുരസ്കാരം ലഭിച്ചു. ചെറുകഥാ സമാഹാരമായ നിലാച്ചൂട്ട് പ്രസിദ്ധീകരണത്തിനുള്ള തയാറെടുപ്പിലാണ്.
നക്ഷത്രങ്ങളോട് ചോദിച്ചപ്പോള്‍ എന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് സുജ ഇപ്പോള്‍. ബാല്യകാല സ്മരണകളും നര്മങ്ങളുമൊക്കെയാണ് പലപ്പോഴും കഥകളുടെ ഇതിവൃത്തം. സമകാലിക വിഷയങ്ങളുമായി ലേഖനങ്ങളും സുജ എഴുതാറുണ്ട്.
നക്ഷത്രങ്ങളോട് ചോദിച്ചപ്പോള്‍ എന്ന പുസ്തകത്തില്‍ പുതിയ അനുഭവങ്ങളും പുതിയ ലോകവുമൊക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇരുട്ടിലും ഒരുപാടു മനോഹരകാഴ്ചകള്‍ താന്‍ കാണുന്നുണ്ടെന്ന് സുജ പാറുകണ്ണില്‍ പറയുന്നു.

സുമനസുകള്‍ കനിയണം
ജീവിതം ഇരുട്ടിലായ സുജയ്ക്ക് ബയോണിക് ഐ (തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് കാഴ്ച സാധ്യമാക്കല്‍) ചെയ്താല്‍ ഭാഗികമായി കാഴ്ച കിട്ടും. പക്ഷേ, വിദേശരാജ്യങ്ങളില്‍ മാത്രമുള്ള ആ ശസ്ത്രക്രിയയ്ക്ക് മൂന്നു കോടി രൂപ വേണം. സുമനസുകള്‍ കനിഞ്ഞാലെ അത് സാധ്യമാകൂ.
മകള്‍ അമല, മരുമകന് അനീഷ് ജോര്‍ജ്, പേരക്കുട്ടികളായ ഹേസേല് ജോര്‍ജ് അനീഷ്, ക്രിസാന്റോ മാര്ട്ടിന് ജോര്‍ജ് എന്നിവര്‍ വെളിച്ചമായി സുജയ്ക്കൊപ്പം എപ്പോഴുമുണ്ട്.
ലക്ഷ്യം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്
സംസാരത്തിനിടയില്‍ സുജ പാറുകണ്ണില്‍ തന്റെ ചെറിയ വലിയ മോഹത്തെക്കുറിച്ച് പറഞ്ഞു. ഒരു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. രണ്ട് മിനിറ്റ് 54 സെക്കന്‍ഡില്‍ വിവിധ വിദേശ ഭാഷകളിലുള്ള 141 പുസ്തകങ്ങളുടെയും അതിന്റെ എഴുത്തുകാരുടെയും പേരുകള്‍ പറഞ്ഞ് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടാനുള്ള ഒരുക്കത്തിലാണ് സുജ ഇപ്പോള്‍.
‘ജീവിതത്തില്‍ എന്തെങ്കിലുമൊന്നു ചെയ്യാന്‍ കഴിയാത്തവരായി ആരുമില്ല. കുറഞ്ഞ പക്ഷം ചിരിക്കുകയോ, കൈപിടിക്കുകയോ ചെയ്യാം. ഏതവസ്ഥയില്‍ ആയാലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക.
നഷ്ടങ്ങളെക്കുറിച്ചു ദുഃഖിക്കുകയോ വരാനുള്ളതിനെക്കുറിച്ച് ആകുലപ്പെടുകയോ ചെയ്യുന്നതിലെന്തു കാര്യം. ഈ നിമിഷം ജീവിക്കുക.'' സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിറചിരിയോടെ സുജ പാറുകണ്ണില്‍ പറഞ്ഞുനിര്‍ത്തി.
Tags : STHREEDHANAM