Kerala
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയിലെ സ്രോതസിലേക്ക് എത്തിയത് കൃത്യമായ അന്വേഷണത്തെ തുടര്‍ന്നാണെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. തൊടുപുഴ സ്വദേശി കെവിന് ആണ് കഴിഞ്ഞ ദിവസം എറണാകുളം വാഴക്കാലയില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍ തുടങ്ങിയ രാസലഹരികളുമായി പിടിയിലായത്.
ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് ഒരു ഹോട്ടലില്‍ മുറിയെടുത്തു പാര്‍ട്ടി നടത്തുന്നുവെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് മൂന്നു സ്ത്രീകളടക്കമുള്ള ആള്‍ക്കാരെ അന്നു പിടിച്ചത്. മൂന്നാഴ്ച കഴിഞ്ഞാണ് അതിന്റെ സ്രോതസിലേക്ക് എത്താന്‍ കഴിഞ്ഞത്. അവര്‍ കസ്റ്റഡിയിലുണ്ട്, ഇവര്‍ക്ക് എവിടെനിന്നാണ് ലഹരി ലഭിച്ചത് എന്ന അന്വേഷണം മുന്നോട്ടു പോവുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 28ന് ആണ് കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നു ഡോക്ടറും അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ്, കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ അളവിലാണ് പിടിച്ചെടുത്തത് എന്നതിനാൽ ഇവർക്കു ജാമ്യം ലഭിച്ചു. തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ആണ് കെവിനെ പിടികൂടിയത്.
ആഡംബര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടിയില്‍ ലഹരി എത്തിച്ചു കൊടുത്തതു കെവിന് എന്നായിരുന്നു സൂചന. കെവിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന അന്വേഷണം നടക്കുകയാണ്. നേരത്തെ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Kerala
പാലാവയൽ: പാലാവയൽ സ്വദേശി സോജൻ പാമ്പക്കൽ ഇന്നലെ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് ചെറുതായൊന്നു മയങ്ങിപ്പോയത്. പാലാവയലിൽനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വരക്കാട് വച്ചായിരുന്നു സംഭവം.
ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കാനയിലേക്കു തെന്നി മറിഞ്ഞു. അപകടത്തെത്തുടർന്നു ബൈക്കുമായി മറിഞ്ഞ സോജന്റെ ശരീരം അവിടവിടെയായി ഉരയുകയും തൊലി പോവുകയുംചെയ്തു. ഇതോടെ ബൈക്ക് വഴിയോരത്തു വച്ചിട്ട് മറ്റൊരു വാഹനത്തിൽ സോജൻ ആശുപത്രിയിലേക്കു പോയി. ബൈക്കിനു ചില്ലറ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നു രാവിലെ ബൈക്ക് കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുവരാൻ ഒരു പിക്ക്അപ് ജീപ്പുകാരനെ പറഞ്ഞയച്ചു. ജീപ്പുകാരൻ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ വഴിയോരത്ത് ബൈക്ക് കാണാനില്ല. ചുറ്റുപാടും നോക്കിയപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചില്ലറ കേടുപാടുകൾ മാത്രമുണ്ടായിരുന്ന ബൈക്ക് മുഴുവനായി പൊളിച്ചിട്ടിരിക്കുന്നു. വീടിന്റെ പോർച്ച് നിറയെ ബൈക്കിന്റെ പാർട്സുകൾ ചിതറിക്കിടക്കുന്നു. ചെറിയ ചെറിയ പാർട്സുകൾ പോലും അഴിച്ചു മാറ്റിയിട്ടുണ്ട്.
ടയർ ഒരു വശത്ത്, എൻജിൻ ഒരു വശത്ത്, ഹെഡ് ലൈറ്റ് മറ്റൊരു വശത്ത്, ഹാൻഡിൽ വേറൊരു വശത്ത്... ഇതു കണ്ട് അന്ധാളിച്ചുപോയ ജീപ്പ് ഡ്രൈവർ ആ വീട്ടിലുണ്ടായിരുന്ന യുവാവിനോടു ചോദിച്ചപ്പോൾ ബൈക്കിൽ തൊട്ടുപോകരുതെന്നായിരുന്നു ഭീഷണി. ഇതോടെ ഡ്രൈവർ ബൈക്കിന്റെ ഉടമയെ വിളിച്ചു. പ്രശ്നമായതോടെ സോജൻ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസുമായി ബൈക്ക് ഇരുന്ന വീട്ടിലെത്തി.
പോലീസ് എത്തിയതോടെ ഭീഷണി മുഴക്കി നിന്ന യുവാവ് ഒതുങ്ങി. ചിതറിക്കിടന്ന ബൈക്കിന്റെ ഭാഗങ്ങൾ പെറുക്കിക്കൂട്ടി ജീപ്പിൽ കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയി. ചെറിയ കേടുപാടു മാത്രമുണ്ടായിരുന്ന ബൈക്ക് വലിയ തുക മുടക്കിയാൽ മാത്രമേ ഇനി നന്നാക്കിയെടുക്കാൻ പറ്റുകയുള്ളെന്നു സോജൻ പറയുന്നു.
അതേസമയം, ബൈക്ക് വഴിയിൽനിന്ന് എടുത്തുകൊണ്ടുപോയി പൊളിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിലുള്ളവരെയെല്ലാം വഴക്കുണ്ടാക്കി പറഞ്ഞ് വിട്ടിട്ട് ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരേ വീട്ടുകാർ അടക്കം നേരത്തെ നൽകിയ പരാതി സ്റ്റേഷനിലുണ്ടെന്നും പോലീസ് പറയുന്നു.
Kerala
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശ്ലീല സംസാരം
ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു. ടീം ലീഡർമാരുടെ കാബിനിലേക്കു വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
കടുത്ത നിയന്ത്രണം
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
23കാരിയുടെ പരാതി
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി. നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ആരാണ് നിദ ഖാൻ?
നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.
മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
Movies
ലൈംഗികാതിക്രമ കേസിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് നടൻ ജോയ് മാത്യു. രഞ്ജിത്തിനെ കൂടെ നിർത്തുമെന്നും യുവനടി പരാതി നൽകിയ കേസിൽ തെറ്റുകാരനാണെന്ന് അറിഞ്ഞാലും സുഹൃത്ത് എന്ന നിലയിൽ കൂടെയുണ്ടാവുമെന്നും ജോയ് മാത്യു പ്രതികരിച്ചു.
കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സത്യത്തിൽ നമ്മുടെ നിയമ വ്യവസ്ഥയിൽ തന്നെയുള്ള വലിയ പഴുതാണ് ഒരു സ്ത്രീ, അല്ലെങ്കിൽ ഒരു നടി താൻ പീഡിപ്പിക്കപ്പെട്ടു എന്നു പരാതി കൊടുത്താൽ ഉടനെ കേസെടുക്കുക എന്നത്.
പക്ഷേ മറുഭാഗത്തുള്ള ആളുടെ വാദം കേൾക്കാനോ ന്യായം കേൾക്കാനോ കോടതി സമയം അനുവദിക്കുന്നില്ല. രഞ്ജിത്ത് പറയുന്നതെന്താണെന്ന് ഇതുവരെ എനിക്ക് കാണാനോ കേൾക്കാനോ പറ്റിയിട്ടില്ല.
പക്ഷേ രഞ്ജിത്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അവനെന്റെ കൂടപ്പിറപ്പിനെപ്പോലെയാണ്. നമ്മുടെ സുഹൃത്ത് ഒരു തെറ്റ് ചെയ്തു എന്നു വിചാരിച്ച്, നമ്മൾ അയാളെ പടി അടച്ച് പിണ്ഡം വയ്ക്കുകയല്ല. ഒരു വീട്ടിൽ ഒരുപാട് കുട്ടികളുണ്ട്. അതിൽ പല കുട്ടികളും മോശം വഴിക്കുപോയാൽ അച്ഛനമ്മമാർ അവരെ തള്ളിപ്പറയുന്നില്ല, ചേർത്തുനിർത്തുകയാണ്.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തന്നെ ഞാനത് പൊറുക്കാനും അവനെ ചേർത്തു നിർത്താനും ഇഷ്ടപ്പെടുന്നു. അല്ലാതെ എല്ലാവരെയും പോലെ അതിജീവിതയോടൊപ്പം, അതിജീവിതയോടൊപ്പം..അതിജീവിതയാണോ അല്ലയോ എന്നത് കോടതി തെളിയിക്കട്ടെ, അപ്പോൾ ഞാൻ പറയാം. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റുകാരനാണെന്നു തന്നെ നമ്മൾ വിലയിരുത്തും. അതേസമയം ഒരു ചങ്ങാതി എന്ന നിലയിൽ ഞാൻ ചേർത്തു നിർത്തും.
നിങ്ങൾ ഇര ഇര എന്ന് ആരോപിക്കുകയല്ലേ, നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതെന്ന് പറയുന്നത്, നിങ്ങൾക്ക് മറുവശം കേൾക്കാനുള്ള സൗകര്യമില്ല. ഒരു പത്രപ്രവർത്തകയുടെ തോളില്‍ കൈ വച്ചതിനല്ലേ നിങ്ങളെല്ലാം സുരേഷ് ഗോപിയെ കുരിശിന്മേൽ തറച്ചത്.
രഞ്ജിത്ത് വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ല, ഇതിപ്പോൾ സെറ്റിൽ സംഭവിക്കുന്ന കാര്യമാണ്. സാക്ഷികൾ ഇല്ലല്ലോ. സാക്ഷികൾ ഇല്ലാത്ത കാര്യത്തിൽ നമുക്കൊന്നും വിധികൽപ്പിക്കാൻ പറ്റില്ല.
തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇതൊക്കെ തീരുമാനിക്കപ്പെടുക. എന്റെ മനസാക്ഷിക്ക് അനുസരിച്ച് നിൽക്കുന്നതുകൊണ്ടാണ് പറയുന്നത് ഞാൻ അവനോടൊപ്പമാണ്. ഇനി അവൻ തെറ്റുകാരനാണെങ്കിൽ ആ കുട്ടിക്കുവേണ്ടിയും വാദിക്കും, അവനെ ചേർത്തു നിർത്തുകയും ചെയ്യും.’’–ജോയ് മാത്യു പറഞ്ഞു.
Movies
സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ഏതു കാലത്താണെങ്കിലും താൻ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കുമെന്നും കുറ്റാരോപിതൻ ഏത് ഉന്നതനും സുഹൃത്തുമാണെങ്കിലും തന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കുമെന്നും യൂട്യൂബ് ചാനലിലൂടെ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
‘‘വളരെ അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങാനും ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നതും. യഥാർഥത്തിൽ ചാനൽ തുടങ്ങാൻ കുറച്ചു ദിവസമായിട്ട് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര് എന്നോട് ആവശ്യപ്പെടുന്നുമുണ്ടായിരുന്നു.
ടെക്നോളജി അത്ര വലിയ പിടിയൊന്നും ഇല്ലാത്ത ഒരാളാണ്. ഇത് എങ്ങനെ ചെയ്യണം, എങ്ങനെ ഷൂട്ട് ചെയ്യണം എന്നൊക്കെ ആലോചിച്ചുളള മടി ഉണ്ടായിരുന്നു. ഒടുവിൽ ഞാൻ കുറച്ച് ഷൂട്ട് ചെയ്തു. അത് സ്വരവേദങ്ങൾ എന്ന് പറയുന്ന എന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വ്ലോഗ് ആയിരുന്നു..
അടുത്ത ആഴ്ച ഇത് റിലീസ് ചെയ്തു തുടങ്ങാം എന്നൊക്കെ വിചാരിച്ചപ്പോഴാണ്, രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ, ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോൾ എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്. സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭാഗ്യലക്ഷ്മി സെലക്ടീവ് ആണോ? എന്നതാണ് വാർത്ത.
നോക്കൂ എനിക്ക് ഇതിൽ നിലപാട് ഇല്ലാത്തതുകൊണ്ടല്ല, മാധ്യമത്തിൽ വരുന്നില്ല, വാർത്താ ചാനലുകളിൽ വന്ന് സംസാരിക്കുന്നില്ല എന്നാൽ അതിനർഥം, എനിക്ക് അതിൽ അഭിപ്രായമില്ല എന്നല്ല.
എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അഭിപ്രായം എപ്പോഴും സമൂഹത്തിനു മുമ്പിലും ചാനലിനു മുമ്പിലും വന്നിരുന്നു പറഞ്ഞുകൊള്ളണം എന്ന് അത്യാവശ്യമൊന്നുമില്ലല്ലോ. എന്റെ ഇഷ്ടമല്ലേ സംസാരിക്കണോ വേണ്ടയോ എന്നുള്ളത്.
ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തന്നെ ആ പെൺകുട്ടിയെ വിളിച്ചു. വിളിച്ചപ്പോൾ ആ കുട്ടി ഫോൺ എടുത്തില്ല, നമുക്ക് മനസിലാകും, കാരണം എല്ലാ ചാനലുകളും ബ്രേക്കിംഗ് ന്യൂസ് ആയി ഇത് വളരെ ആവേശത്തോടുകൂടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു.
അവർക്ക് അതൊരു ബ്രേക്കിംഗ് ന്യൂസ് മാത്രമാണ്. ആ കുട്ടിയുടെ ആ വേദന മനസ്സിലാകുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഉടനെ തന്നെ ഒരു മെസേജ് അയച്ചു, ‘മോളെ വാർത്ത കണ്ടു, ധൈര്യമായിരിക്കൂ എന്നും ഒപ്പം ഉണ്ടാകും’ എന്ന്. അത്രയും മതി യഥാർഥത്തിൽ.
ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ, അവളോടൊപ്പം എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു വെറും വാക്കല്ല. അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. കാരണം അങ്ങനെ നിലപാട് എടുത്തിട്ടുള്ളവരോടൊപ്പം ഞാൻ നിന്നിട്ടുള്ള ഒരാളാണ്. കന്യാസ്ത്രീയുടെ വിഷയം വന്ന സമയത്ത് അവർക്ക് വേണ്ടി എറണാകുളത്ത് സമരപ്പന്തലിൽ ചെന്ന ഒരാളാണ്.
കേരളത്തിലെ ഇങ്ങനെയുള്ള വിഷയങ്ങളിൽ ഞാൻ ചാനലുകളിൽ ഇരുന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അതിനി ആർക്ക് വേണ്ടിയാണെങ്കിലും എനിക്ക് പറയാനുള്ള അഭിപ്രായങ്ങൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും.
പക്ഷേ ഇവിടെ ഇപ്പോൾ നിങ്ങളോട് പറയാൻ വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ഞാൻ എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പറയാം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി വിധി വരുന്ന ദിവസം. എന്തായിരിക്കും കോടതി വിധി വരാൻ പോകുന്നതെന്ന് നമുക്ക് ഏകദേശം ഒരു ഊഹം ഒക്കെ ഉണ്ടല്ലോ.
അതുകൊണ്ടുതന്നെ ഞാൻ അങ്ങോട്ട് വരുകയാണ് എന്ന് പറഞ്ഞിട്ടാണ് അവളോടൊപ്പം അവിടെ പോയി ഇരുന്നത്. വരാൻ പോകുന്ന സത്യം ഫേസ് ചെയ്യാനായി കുറെ ദിവസങ്ങളോളം അവളെ ഇങ്ങനെ പറഞ്ഞു, പറഞ്ഞു, പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു.
എന്നിട്ട് പോലും അവൾക്ക് അത് താങ്ങാൻ പറ്റിയില്ല. താങ്ങാൻ പറ്റിയില്ല എന്ന് പറയുമ്പോൾ ഈ കേസിനോടൊപ്പം 2017 മുതൽ സഞ്ചരിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ സുഹൃത്ത് ഒന്നുമല്ല ആ കുട്ടി.
ആ കുട്ടിയും ഞാനുമായി അടുത്തിരുന്ന് സംസാരിക്കുന്നത് തന്നെ ഈ കേസ് വന്നതിനു ശേഷമാണ്. അതിനുമുമ്പ് ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ഒന്നും ഉണ്ടായിട്ടില്ല. അവർ ഒരു നടി ഞാൻ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് അത്രയേ ഉള്ളൂ.
പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ ഓടി അവരുടെ വീട്ടിലേക്ക് ചെന്ന്, അവരോടൊപ്പം ഇരുന്ന്, അവരെ ആശ്വസിപ്പിച്ച് ഒന്ന് ചേർത്തുപിടിച്ച്, ‘ഞാൻ കൂടെയുണ്ട്, ഞാൻ കൂടെയുണ്ട് കേട്ടോ എപ്പോഴും’ എന്നു പറയുന്നത് അവരെ സംബന്ധിച്ചടത്തോളം ആശ്വാസം തരുന്ന കാര്യമാണ്.
ചാനലിൽ വന്നിരിക്കുമ്പോൾ സമൂഹത്തിനു മുൻപിൽ എന്റെ നിലപാട് പറയുക എന്നുള്ളതല്ല. ഇത് അനുഭവിക്കുന്ന പെൺകുട്ടികൾക്ക്, എന്നോടൊപ്പം ഇവരൊക്കെ ഉണ്ടല്ലോ എന്ന ധൈര്യം വരും. എനിക്ക് വേണ്ടി അവർ സംസാരിക്കും, എനിക്ക് പറയാനുള്ളതാണ് അവർ പറയുന്നത് എന്ന് ഓരോ സർവൈവറും ഓർക്കും. അപ്പോൾ കിട്ടുന്ന ഒരു ധൈര്യം ഉണ്ടല്ലോ അതിനുവേണ്ടിയാണ് നമ്മൾ ഈ ചാനലിൽ പോയിരുന്നു സംസാരിക്കുന്നത്.
എല്ലാ കാലവും പലർക്കു വേണ്ടിയും ഞാൻ സംസാരിക്കാറുണ്ട്. പിന്നെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരൽപം അധികം സംസാരിക്കാൻ കാരണം, എതിർ നിൽക്കുന്നത് ഏറ്റവും ഉന്നതനും സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ കുറെ കൂടി കാര്യങ്ങൾ ഉണ്ടാകും.
ഈ കേസിന്റെ ട്രയൽ സമയത്ത് അവൾ നേരിട്ട് വല്ലാത്ത ദുരനുഭവം, എല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. നിങ്ങളിൽ പലരും വാർത്തകളിൽ കൂടെ കാര്യങ്ങൾ അറിയുന്നെങ്കിൽ നമ്മൾ നേരിട്ട് ഇവരിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. അപ്പോൾ ഇതിൽ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ നമ്മുടെ ഇടപെടലുകൾ കുറച്ചു കൂടുതൽ കാണിച്ചു എന്നുള്ളത് സത്യമാണ്.
അത് എന്റെ ആവശ്യമാണ്, അത് ആരെയും ബോധ്യപ്പെടുത്താൻ അല്ല. എല്ലാവരും അയാളോടൊപ്പം എന്ന് പറയുമ്പോൾ അവളോടൊപ്പം വളരെ വിരളമായ ആളുകളെ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഈ കേസിനൊപ്പം ഇത്രയും കാലം സഞ്ചരിച്ച ഒരാളായതുകൊണ്ട് തന്നെ കുറച്ച് ഇമോഷനൽ ആകുന്നുണ്ടായിരുന്നു. എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ വിധി വന്ന ദിവസം അവളുടെ നിരാശയും അവളുടെ ദുഃഖവും ഇതെല്ലാം കൂടി കണ്ടപ്പോൾ അവൾ എത്രമാത്രം അപ്സെറ്റ് ആയോ അത്രത്തോളം ഞാനും അപ്സെറ്റ് ആയി.
അന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിൽ വന്നിട്ടും എനിക്ക് എന്റെ ദേഷ്യവും സങ്കടവും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. അതാണ് എല്ലാ ദേഷ്യവും വച്ച് സംഘടനകളിൽ നിന്ന് ഇറങ്ങി പോകുന്നു എന്ന് പറയാൻ കാരണം
അത് കഴിഞ്ഞിട്ടും എനിക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടായിരുന്നില്ല. വീട്ടിൽ വന്നിട്ടും ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചുകൊണ്ട് വല്ലാത്ത ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയി. എന്താണ് എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോർത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി.
വല്ലവരും കണ്ടാൽ വിചാരിക്കും, ഇവർ ഇത്തിരി ഓവർ അല്ലേ എന്ന്. പക്ഷേ അത് എന്റെ ഒരു ബേസിക് നേച്ചർ ആണ്. എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലും വളരെ അമിതമായി പ്രകടിപ്പിക്കുന്ന ഒരാളാണ്. അത് എന്നെ തന്നെ എന്റെ മനസിനെ സന്തോഷത്തെ സമാധാനത്തെ എല്ലാം ഇല്ലാതെയാക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ എനിക്ക് ഇതിൽ നിന്ന് എന്താണ് ഞാൻ ചെയ്യുന്നതെന്ന് അറിയുന്നില്ലായിരുന്നു.
അപ്പോഴാണ് എന്റെ മൂത്ത മകൻ എന്നോട് പറഞ്ഞത്, അമ്മ ഈ ചാനലുകളിൽ ചെന്നിരുന്ന് സംസാരിക്കുമ്പോൾ അമ്മ അമ്മയുടെ നിലപാടുകൾ,അഭിപ്രായങ്ങൾ പറയാൻ വേണ്ടിയാണ് അവിടെ പോയി ഇരിക്കുന്നത്. പക്ഷേ അതിനെ അമ്മയുടെ നിലപാട് ആയോ അമ്മയുടെ അഭിപ്രായമായോ കാണുന്നതിനേക്കാളും, അവർക്ക് നന്നായിട്ട് അറിയാം അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണം എന്ന്.
അങ്ങനെ പ്രകോപിപ്പിക്കുമ്പോൾ അമ്മ വളരെ വയലന്റ് ആകുന്നതുപോലെ ദേഷ്യത്തിൽ ഉറക്കെ ഒച്ച വച്ച് സംസാരിക്കും. അവർക്ക് ആവശ്യം അതാണ്. ആ ഒച്ചയും ബഹളവും എല്ലാം കൂടെയാണ് അവർക്ക് ആവശ്യം. അല്ലാതെ നിങ്ങൾ വളരെ സാത്വികതയോടുകൂടി സംസാരിച്ച് ചർച്ചയ്ക്ക് വന്നിരിക്കാൻ അവരാരും വിളിക്കില്ല അപ്പോൾ നിങ്ങളെ പ്രൊവോക്ക് ചെയ്യുക, നിങ്ങൾ പ്രൊവോക്ക്ഡ് ആവുക ഇതാണ് അവരുടെ ആവശ്യം
ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിക്കുന്നത് അമ്മയ്ക്ക്. ആർക്കാണ് ഗുണം ഉണ്ടാകുന്നത് അവർക്ക്. ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നി ശരിയാണ്. അപ്പോൾ ഞാൻ ആലോചിച്ചു എനിക്ക് ഒരാളെ ചേർത്തു പിടിക്കണമെങ്കിൽ, നേരിട്ട് അവരുടെ അടുത്തേക്ക് എത്തിയാൽ പോരെ, അവരോട് സംസാരിച്ചാൽ പോരെ. അത് സമൂഹത്തെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്. ഇന്നല്ല നാളെയല്ല ഇനി ഏതു കാലത്താണെങ്കിലും ഞാൻ അതിജീവിതമാരോടൊപ്പം തന്നെ ആയിരിക്കും. അതിന് ഏത് ഉന്നതനാണെങ്കിലും ഏത് സുഹൃത്താണെങ്കിലും ഇനി ആരൊക്കെ തന്നെയാണെങ്കിലും എന്റെ നിലപാട് ഇങ്ങനെ തന്നെയായിരിക്കും.
ഇതിൽ മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് േഹമ കമ്മിറ്റിയുടെ മുൻപാകെ മൊഴി കൊടുത്ത ആളുകളോട് കേസ് ഫയൽ ചെയ്യാനായി എസ്ഐടി ടീം ആവശ്യപ്പെട്ടു. പക്ഷേ പലരും കേസ് ഫയൽ ചെയ്യാൻ തയാറാകുന്നില്ല.
അപ്പോൾ അതൊന്നും നിയമ നടപടികൾ നേരിടാതെ അങ്ങനെ മുമ്പോട്ടു പോയി. ഇന്ന് വന്നിരിക്കുന്ന ഈ കുട്ടിയാണെങ്കിലും നടി ആണെങ്കിലും കന്യാസ്ത്രീ ആണെങ്കിലും ഇതത്രം സാഹചര്യങ്ങളിൽ പോയ സ്ത്രീകൾ കുട്ടികൾ എല്ലാവരും തന്നെ നിയമ നടപടികളുമായി മുൻപോട്ടു പോകുമ്പോൾ നമ്മൾ തീർച്ചയായിട്ടും അത് അംഗീകരിക്കണം. കാരണം സമൂഹത്തിൽ പലരുടെയും പരിഹാസവും പലരുടെയും കുത്തുവാക്കുകളും ഒക്കെ സഹിച്ചുകൊണ്ടാണ് അവർ നിയമ നടപടികളുമായിട്ട് മുൻപോട്ടു പോകുന്നത്.
അതുകൊണ്ടുതന്നെ അവരോടൊപ്പം ആ പെൺകുട്ടികളോടൊപ്പം നിൽക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. നമ്മളെല്ലാവരും അത് ചെയ്യേണ്ടവരാണ്, എന്നെ സംബന്ധിച്ച് ഞാൻ അങ്ങനെ തന്നെയായിരിക്കും. ഇനി അത് ആരാണ് ഈ പ്രതിസ്ഥാനത്ത് നിൽക്കുന്നതെങ്കിലും ഞാൻ ആ പെൺകുട്ടിയോടൊപ്പം തന്നെയായിരിക്കും.
മറ്റൊന്ന് സിനിമയിൽ അത് ഏത് ഭാഷയിലും ആവട്ടെ ഒരു പെൺകുട്ടിക്ക് ഒരു പ്രശ്നം വന്നാൽ ആരെങ്കിലും അവളോടൊപ്പം നിൽക്കുന്നുണ്ടോ? സ്ത്രീകൾ പോലും ആ പെണ്ണിനോടൊപ്പം നിൽക്കുന്നില്ല. ഇപ്പോൾ ഐസി കമ്മിറ്റി ഉണ്ടാക്കി. എല്ലാ സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തും സ്റ്റുഡിയോസിലും, ഡബ്ബിങ് സ്റ്റുഡിയോയിൽ ഒക്കെ ഐസി കമ്മിറ്റി ഉണ്ടെന്നൊക്കെയാണ് ഞാൻ ഇതുവരെ ആരെയും കണ്ടിട്ടൊന്നുമില്ല.
ഷൂട്ടിങ് സ്ഥലത്ത് എങ്ങനെയാണ് ഐസിസി കമ്മിറ്റി വരുന്നത് എങ്ങനെയാണ്, ആ സിനിമയിൽ വർക്ക് ചെയ്യുന്ന രണ്ടുപേരും പുറത്തുനിന്ന് ഒരാളുമാണ് കമ്മറ്റിയിലുള്ളത്. ആ സിനിമയിൽ തന്നെ വർക്ക് ചെയ്യുന്ന രണ്ടുപേര്‍ ഒരിക്കലും ആ സിനിമയിൽ ഇത്തരം ദുരനുഭവം നേരിട്ട ഒരു പെൺകുട്ടിക്ക് വേണ്ടി സപ്പോർട്ട് ചെയ്ത് സംസാരിക്കില്ല. കാരണം അവർക്ക് അവരുടെ തൊഴിൽ നഷ്ടമാകും എന്ന ഭയം ഉള്ളതുകൊണ്ട്.
പുറത്തുനിന്ന് മൂന്നുപേരെയാണ് ഇവിടെ കൊണ്ടുവരേണ്ടത്, സാക്ഷികൾ അവിടെ ഉള്ളവർ ആയിരിക്കണം. പക്ഷേ ഞാനൊരു പടം വർക്ക് ചെയ്യാൻ പോകുമ്പോൾ അവിടെ എനിക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ആ പടത്തിൽ തന്നെ വർക്ക് ചെയ്യുന്നവരോട് അല്ല ഞാൻ ഇത് പറയേണ്ടത്. ഈ കമ്മിറ്റിയിൽ പുറത്തു നിന്ന് രണ്ട് ആൾക്കാർ ഉണ്ടെങ്കിൽ അവരോടാണ് ഞാൻ ഇത് പറയേണ്ടത്. എന്റെ സഹപ്രവർത്തകരിൽ നിന്ന് നീതി കിട്ടുമെന്ന വിശ്വാസം എനിക്കില്ല.
നമ്മൾ കണ്ടതല്ലേ കോടതിയിൽ മൊഴിമാറ്റിയത്. ഇതുതന്നെയല്ലേ എല്ലാവരും നാളെ അനുഭവിക്കേണ്ടി വരുന്നത്. അപ്പോൾ ഐസി കമ്മിറ്റി നമുക്ക് വിശ്വസിക്കാൻ പറ്റില്ല സാക്ഷികൾ നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നിട്ടും പെൺകുട്ടി സധൈര്യം മുൻപോട്ട് പോകുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും അവളോടൊപ്പം നിൽക്കാൻ തന്നെയാണ് എന്റെ ഉറച്ച തീരുമാനം.
പിന്നെ തെറ്റ് ചെയ്യുന്നവർ അല്ലെങ്കിൽ ആരോപണ വിധേയരാകുന്നവർ, അവർ തെറ്റ് ചെയ്തിട്ടില്ല എന്ന് അവർക്ക് സ്വയം ബോധ്യമുണ്ടെങ്കിൽ നിവിൻ പോളി ഒക്കെ ചെയ്ത പോലെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി സധൈര്യം സംസാരിക്കണം. തെളിയിക്കട്ടെ ഇന്ന ദിവസം ഞാൻ ഇന്നിടത്തായിരുന്നു എന്ന്.
തീർച്ചയായിട്ടും ആ പെൺകുട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ മാനസിക സംഘർഷങ്ങൾ എല്ലാം മാറ്റിവച്ചുകൊണ്ട് തന്നെ ധൈര്യത്തോടുകൂടി ഈ വിഷയം കൈകാര്യം ചെയ്യണമെന്നും നിയമപരമായി ഇത് മുൻപോട്ട് ശക്തമായി തന്നെ മുൻപോട്ട് പോകണം. തീർച്ചയായിട്ടും ഞാൻ അവളോടൊപ്പം തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി എന്റെ മാനസിക സംഘർഷം കൂട്ടാൻ വേണ്ടി ഞാൻ ചാനൽ ചർച്ചകളിൽ പോയിരിക്കാൻ ഉദ്ദേശിക്കുന്നില്ല.
കാരണം ചാനൽ ചർച്ചയിൽ നമ്മൾ സംസാരിക്കുമ്പോൾ എതിര് നിൽക്കുന്ന ആള് ഒച്ച വച്ച് സംസാരിക്കുമ്പോൾ ഞാൻ പ്രൊവോക്കഡ് ആകും. അങ്ങനെ എന്റെ മനസ്സും ശരീരവും ആരോഗ്യം നശിപ്പിക്കുന്നതിനേക്കാളും നല്ലത് മിണ്ടാതിരിക്കുന്നതാണ്. അതിനർഥം ഞാൻ നിശബ്ദയായി എന്നല്ല, എനിക്ക് പറയാനുള്ളത് എന്റെ ഈ ചാനലിൽ കൂടി നിങ്ങളോട് സംസാരിക്കും. ഈ ചാനൽ തുടങ്ങിയിരിക്കുന്നത് ഒരിക്കലും സിനിമയിലെ പരദൂഷണം പറയാനല്ല, സിനിമയിലുള്ളവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാനല്ല, യാത്രകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ജീവിതം, എന്റെ കാഴ്ചപ്പാടുകൾ ഇതൊക്കെ പറയാൻ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്.
അതുകൊണ്ടുതന്നെ ഇനി സിനിമയിൽ നിന്ന് കുറെ പേരുടെ പരദൂഷണം കേൾക്കാം എന്ന് ആരും പ്രതീക്ഷിക്കേണ്ട. അങ്ങനെ ഒരു സംഭവം ഞാൻ സംസാരിക്കുകയേയില്ല.’’ ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ്കുമാറിനെയാണ്(54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്കു നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കൾക്കു പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെതുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
കേസിൽ ആകെ ഒന്‍പതു പ്രതികളുണ്ട്. ഒരുമാസംമുന്‍പ് അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ റിമാൻഡിലാണ്. കഴിഞ്ഞദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു. കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്നു ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വോട്ടിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പോലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തരുവാകുറിശിയില് ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന് തിരികെ കാറില്‍ കയറി.
ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കൈയിൽ പണംവെച്ചു നല്‍കുകയായിരുന്നു.
Kerala
പൊൻകുന്നം: കോട്ടയം പൊൻകുന്നം സ്പെഷൽ സബ് ജയിലിൽ തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസറുടെ കാൽ വിരൽ ചവിട്ടിയൊടിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ബ്ലസൺ എന്ന വിചാരണത്തടവുകാരനും മറ്റൊരു തടവുകാരനും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ബ്ലസൺ എന്ന തടവുകാരൻ ഡപ്യൂട്ടി പ്രിസൺ ഒാഫീസർ സുമേഷിന്റെ കാലിന്റെ തള്ളവിരൽ ചവിട്ടിയൊടിച്ചതെന്നു പരാതിയിൽ പറയുന്നു. സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമെതിരേ പ്രതികൾക്കെതിരേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
Movies
സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ മഹേഷ് നായർ. സിംഹം കൂട്ടിലായെന്നും സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പരിവാരങ്ങളെയോ ഒന്നും ഈ വിഷയത്തിൽ പുറത്തു കണ്ടില്ലെന്നും മഹേഷ് പരിഹാസ രൂപേണ പറയുന്നു.
‘‘അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പാർവതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല.
നടൻ ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല.
സജിത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമഫലം അനുഭവിക്കുക തന്നെ വേണം’’, മഹേഷ് നായർ പറഞ്ഞു.
അതേമസമയം ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍.
ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.
Kerala
കൊച്ചി: കളമശേരിയില്‍ 23കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷന് മുതല്‍ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന് മുതല്‍തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.
റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടി, റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നു. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.
Kerala
നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായിചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു.
ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടിൽ വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നിൽ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു.
രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷയിൽ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ ഓട്ടോ ഡ്രൈവർ കൂടിയാണ്. രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നൽകിയത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റും.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിൽ നാട്. ഗുണ്ടാനേതാവായ അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അതുൽ. ഇപ്പോൾ നടന്നതുപോലെ തന്നെ ഭീകരമായിട്ടായിരുന്നു ജിം സന്തോഷിനെയും അന്നു ഗുണ്ടസംഘം കൊലപ്പെടുത്തിയത്. ആ കൊലപാതകത്തിലുള്ള പകയാണോ ഇന്നു തീർത്തതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അനീറിനെയും ആക്രമിച്ചു
വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ചാണ് ജിം സന്തോഷിനെ കഴിഞ്ഞ വർഷം മാർച്ചിൽ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു പുലർച്ചെ 2.30 ഓടെ വീട്ടിൽ കൊല്ലപ്പെട്ടത്. വവ്വാക്കാവ് ജംക്ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽനിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു.
വാതിൽ തകർത്തുകയറി
സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചത്. ഈ സംഘത്തിനു നേതൃത്വം കൊടുത്തത് അലുവ അതുലാണ്. 2025 മാർച്ച് 27നു പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം വീട്ടിലേക്കു തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സന്തോഷിന്റെ അമ്മ ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിലും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
രണ്ടു വധശ്രമങ്ങൾ
സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ. തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
കാമറകൾ വച്ചിട്ടും
വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പോലീസിൽ അറിയിക്കാനും സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പോലീസും എത്തിയിരുന്നു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ബാക്കിപത്രം. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആദ്യം ജിം സന്തോഷിനെയും ഇപ്പോൾ അലുവ അതുലിന്റെയും ജീവനെടുത്തത്.
ജയിലിലും ഭീതി
അലുവ അതുൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനെ മർദിച്ച കേസിലും പ്രതിയാണ്. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തിരുന്നു. ജയിലിൽ പോലും അതുലിന്റെ ക്രൂരത പേടിപ്പെടുത്തുന്നതായിരുന്നു.
കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
കഴിഞ്ഞ മാർച്ചിൽ
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് 2025 മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിനു നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തു കടന്നത്.
ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്നാണ് അലുവ അതുൽ പോലീസിൽ മൊഴി നൽകിയിരുന്നത്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയാങ്കളികളും എല്ലാം വിരോധത്തിനു കാരണമായി എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തനിക്കു സന്തോഷുമായി വ്യക്തിവിരോധം ഉണ്ടായിരുന്നില്ല. അനീർ എന്നയാളെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിരുന്നു. സന്തോഷ് വധമാണോ അനീറിനെ ആക്രമിച്ചാണോ ഇപ്പോഴത്തെ കൊലപാതകത്തിനു പ്രകോപനമെന്നു വ്യക്തമല്ല.
Kerala
നെടുമങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു. കുളപ്പട പാതാരി മൂല ശ്രീലാൽ (25), കുളപ്പട മൊണ്ടിയോട് രാജേഷ് (21),കുളപ്പട പത്തേക്കർ ബിനോയ് (21) എന്നിവരാണ് മരിച്ചത്.
പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഴമലയ്ക്കൽ ആശുപത്രിക്കും കാര നാടിനും ഇടയിൽ ഇന്നലെ രാത്രി പതിനൊന്നായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് ആര്യനാട്ടേക്കും എതിർ ദിശയിലും വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിച്ചത്.
Kerala
നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.
മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.
കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.
സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.
2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.
മോട്ടിവേഷൻ ക്ലാസിന്റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
National
ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്.
1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.
മോഷണത്തിനു പിന്നാലെ സലിമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു.
പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്റുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസ് വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സലീമിനൊപ്പം മോഷണത്തിൽ പങ്കെടുത്ത ഒരാളിൽനിന്നു ലഭിച്ച സൂചനയാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചതെന്നു പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും ഫോട്ടോ കുരുക്ക്. കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന് ഉപഹാരം നല്‍കുന്നതാണ് ചിത്രം.
അതേസമയം കടകംപള്ളി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടകംപള്ളി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന് വെങ്കിടേശ്വരന് പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രൻ മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രവും ആദ്യം പുറത്തുവന്നിരുന്നു. അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണന് പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന് സമ്മാനം നല്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും.
Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി പെൺവാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാർ. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
ജാമ്യമില്ലാ വകുപ്പ്
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ഷരീഫിന്റെ ഭർത്താവും പൊതുപ്രവർത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാൾ കോളനി എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകൾ കോളനിയിൽ സ്ഥാപിച്ചിരുന്നു. മലയാളത്തിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വിമർശനങ്ങൾ വന്നെങ്കിലും ഇതിനു പിന്നിൽ ഇതര സംസ്ഥാനക്കാർ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും നിർബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
കച്ചവടം പരസ്യമായി
മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളിൽനിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കൊണ്ടുവന്നു പെൺവാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസ് ഒത്താശയോ?
റെഡി മാർക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പ്രദേശവാസികൾക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോൾ പോലീസ് - എക്സൈസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമിതാ ഷരീഫ്, വൈസ് പ്രസിഡന്റ് പി.എച്ച്. മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, അംഗങ്ങളായ എം.ഐ. അബ്ബാസ്, ഷെമീറ ഫൈസൽ, അഡ്വ. അനസ്, ഷെറിന കാച്ചാംകുഴി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുടങ്ങിയവർ സ്ഥലത്തെത്തി.
കണ്ടണ്ടന്തറയിൽനിന്ന് ഭായ് കോളനിയിലേക്കു നിശ്ചയിച്ച പ്രതിഷേധ പ്രകടനം മാറ്റിവച്ചതായും സാങ്കേതികമായും നിയമപരമായും ചില തടസങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതു നടത്തുമെന്നും പ്രദേശവാസികൾ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ബ്രിട്ടീഷ് വനിതയുടെ പണവും പാസ്പോര്‍ട്ടും ഐഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡ് ഓണ്‍ അവനിലെ ലുവാന തെരേസ ഇഡ മറന്നുവച്ച ബാഗ് മിനിറ്റുകള്‍ക്കുള്ളിലാണ് മോഷണം പോയത്.
തമിഴ്നാട്ടില്‍നിന്നു കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് യുവതി എത്തിയത്. എസി കോച്ചിലാണ് യുവതി യാത്ര ചെയ്തത്. വൈകിട്ട് 6.30ന് സൗത്ത് സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ട്രെയ്നില്‍നിന്നു ബാഗ് എടുക്കാന്‍ മറന്നത്.
ഉടന്‍ തിരിച്ചെത്തി കോച്ച് പരിശോധിച്ചെങ്കിലും ബാഗ് മോഷണം പോയിരുന്നു. തുടർന്നു ശുചീകരണ തൊഴിലാളികളോട് അടക്കം യുവതി ബാഗിനെ കുറിച്ച് അന്വേഷിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷന് പോലീസ് യുവതി നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
Kerala
കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്മാന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് കെ.കെ. പോള്‍സണ്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മൊയ്തീന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.
നിവേദനം നൽകും
ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
ദുരൂഹ മരണം
ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഭീഷണിപ്പെടുത്തി
ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്മെന്റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Kerala
അമ്പലപ്പുഴ: യുവാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം നിരവധി ഇഎംഐ അടയ്ക്കാനുണ്ടെന്നും ഉടൻ നൽകണമെന്നും പറഞ്ഞ് ഭീഷണി. പണം അടച്ചുതീർത്തില്ലെങ്കിൽ വാണ്ടഡ് പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തെക്കേമുണ്ടക്കൽ അനൂപിനാണ് അജ്ഞാതരുടെ ഭീഷണി ലഭിച്ചത്. ഈ മാസം രണ്ടിനു യുവാവിന്റെ കനറാ ബാങ്ക് അക്കൗണ്ടിൽ 2100 രൂപ വീതം എത്തിയതായി കാണിച്ചു മൂന്നു മെസേജുകൾ ഫോണിൽ വന്നു.
അക്കൗണ്ട് പരിശോധിച്ച അനൂപ് തനിക്ക് ഇങ്ങനെ പണം ലഭിക്കേണ്ട സാഹചര്യമില്ലെന്നു മനസിലാക്കിയതിനെത്തുടർന്ന് ബാങ്കിലും അമ്പലപ്പുഴ പോലീസിലും പരാതി നൽകി.
പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽനിന്നാണ് പണം അക്കൗണ്ടിൽ വന്നതെന്നു പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം യുവാവിന്റെ വാട്സ് ആപ്പിലും തുടർന്ന് ഫോൺ ചെയ്തും നിരവധി ഇഎംഐയുടെ പണം അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ അനൂപിന്റെ ചിത്രം വച്ചു തയാറാക്കിയ വാണ്ടഡ് എന്ന പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെ ഈ ചിത്രവും അയച്ചു നൽകി. പോലീസ് തയാറാക്കുന്ന തരത്തിലാണ് വാണ്ടഡ് പോസ്റ്റർ തയാറാക്കിയത്. പണമടച്ചില്ലെങ്കിൽ ഇതു നിരവധി പേർക്കും ഗ്രൂപ്പുകളിലും അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. അനൂപ് ഇതു സംബന്ധിച്ച് വീണ്ടും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Kerala
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്‍നിന്നു സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. താൻ നിരപരാധിയാണ്. രാഷ്ട്രീയ പ്രേരിതമായ കേസാണിത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്.
ഇതിനു പിന്നിൽ രാഷ്ട്രീയ കളികളുണ്ടെന്നും എംഎൽഎ പറഞ്ഞു. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ മാറ്റംവരുത്തിയ കേസിൽ ആന്റണി രാജുവും മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
National
ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ പോറ്റിയേ കേറ്റിയേ എന്ന പാട്ടിൽ കൂടുതൽ നിയമ നടപടികൾ വേണ്ടെന്ന് സര്‍ക്കാര്‍. പാട്ടിനെതിരെ കേസ് എടുക്കേണ്ടെന്ന് എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നൽകി.
സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് കോടതിയിൽ ചെല്ലുമ്പോൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിൻമാറിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്റെ നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.
Kerala
പത്തനംതിട്ട: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിയിൽ.
കൊലപാതക ശ്രമം, പിടിച്ചുപറി,സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ. മനോജ്(35) ആണ് പിടിയിലായത്.
2015 കാലയളവ് മുതൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്.
ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പോലീസിന് പിടികൂടാൻ സാധിച്ചില്ല. ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. തുടർന്ന് പോലീസ് നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി. ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.
തുടർന്ന് അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാൽ പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
എസ്ഐ സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഒട്ടേറെ കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ പറഞ്ഞു
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ പരാതി നൽകിയിരുന്നു.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ ആവശ്യം.
Kerala
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ.ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ ആരോപണം.
എന്നാൽ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേൾക്കൽ ആരംഭിച്ചിരുന്നില്ല. ഹർജി അപ്രസക്തമായെന്നും അതിനാൽ പിൻവലിക്കുകയാണെന്നും സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഇതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ അവസാനിച്ചു.
Kerala
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രാരംഭ വാദം ഡിസംബര്‍ മൂന്നിന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത്
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികൾ.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. കേസിന്റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. വിചാരണ നവംബറിനകം പൂർത്തിയാക്കുമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.
എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ യുവതിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Kerala
കോട്ടയം: ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ രണ്ടിന് നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവും മണർകാട് സ്വദേശിയുമായ അഖിൽദാസ്, പിതാവ് ദാസ്, പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറിയെന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ അഖിലിന്റെ അമ്മയാണ് യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.
പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തീയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയായിരുന്നു പീഡനം. യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.
പിന്നാലെ യുവതിയുടെ മനോനിലയിൽ വന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പോലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
National
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസിബുഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.
ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണവും ഇന്ന് മുതൽ ആരംഭിക്കും. ഉൾക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.
ദുരന്തത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടും.
Kerala
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദ് റിമാൻഡിൽ. എറണാകുളം എസിജെഎം കോടതിയാണ് ഷർഷാദിനെ റിമാൻഡ് ചെയ്തത്.
ഷർഷാദിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊച്ചി സ്വദേശികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് ഷർഷാദിനെ അറസ്റ്റു ചെയ്തത്.
പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനായും പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയപാതാ അഥോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ അന്വേഷണം നടത്തണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.
വിദഗ്ധ സംഘം സമർപ്പിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ (ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ തുടങ്ങിയവർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി.സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ജി.സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെ വിശദമായ മൊഴി എടുക്കും. അന്വേഷണം ആരംഭിച്ചെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Kerala
വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ബധിരയും മൂകയുമായ വയോധികയെ അയൽവാസി വീട് കയറി ആക്രമിച്ചു. തിരുവനന്തപുരം പുലയനാർ കോട്ടയിലാണ് സംഭവം.
ഗിരിജാ ദേവിക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതിർത്തി തർക്കമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു. വയോധിക വീട്ടില്‍ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചക്കേസിൽ അറസ്റ്റിലായ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് തമിഴ്നാട് സ്വദേശിയായ ബെഞ്ചമിനെ യുവതി തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി ഇയാൾ അതിക്രമം നടത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
National
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കുഴൽനാടന്റെ പരാതി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
National
ഗുവാഹത്തി: ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന്‍ വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.
നിലവിൽ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക. കേസ് ഇപ്പോൾ ഇഡിയും ഇൻകം ടാക്സ് വിഭാഗവും ഉൾപ്പെടെയുള്ള ഉന്നത ഏജൻസികളാണ് അന്വേഷിക്കുന്നത്.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്.
ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. രാഹുലിനെതിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികളിൽ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.
Kerala
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു.
വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എം.ആർ. അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന് എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി, വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും പറഞ്ഞു. എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പിയാണെന്നും എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്‍ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഡിജിപി എം.ആര്. അജിത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ കക്ഷി ചേര്‍ന്നിരുന്നു.
Kerala
തൊടുപുഴ: ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിനെ മകൻ ക്രൂരമായി മർദിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ്(84) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ, ടേബിൾ ഫാനും ഫ്ലാസ്കും ഉപയോഗിച്ച് ആണ്ടവരെ മർദിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു.
സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മണികണ്ഠനെ രാജാക്കാട് പോലിസാണ് കസ്റ്റഡിയിൽ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ആളാണ് ആണ്ടവർ.
Kerala
കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗീകാരോപണ പരാതി. ഗവേഷക വിദ്യാർഥിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2020ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പോലീസ് വേടനെതിരെ കേസെടുത്തത്.
സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞ വേടൻ അവിടെ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരി കേരളത്തിന് പുറത്താണുള്ളത്. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലമോ തീയതിയോ അറിയിക്കണമെന്ന് പരാതിക്കാരിയോട് സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. വേടനെതിരായ മറ്റൊരു ബലാത്സംഗ പരാതി കേസിൽ ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്. തനിക്കുനീതി നേടിത്തരാൻ സർക്കാരിനു സാധിച്ചില്ലെന്ന് ഹർഷിന ആരോപിച്ചു.
ഈ മാസം 29ന് കളക്ട്രേറ്റിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവച്ചത്.
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷിന. സംഭവത്തിൽ ശാസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പോലീസ് 2023ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. നേരത്തേയും ഹർഷിന സമരം നടത്തിയിരുന്നു. പക്ഷേ നീതി ലഭിച്ചില്ല.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹർഷിന പറയുന്നു. തന്റെ സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ല. തന്റെ വേദനയ്ക്കും നഷ്ടങ്ങൾക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതിൽ സങ്കടമുണ്ടെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ഹർഷിന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ(18) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. രാജത്തിന്റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ആദ്യ ഭാര്യ രാജത്തിന്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. ഇതിന്റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത് അനുഷ ജീവനൊടുക്കുകയായിരുന്നു.
Kerala
കണ്ണൂര്‍: പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പേരാവൂര്‍ പോലീസാണ് കേസെടുത്തത്.
മണത്തണ ഗവ.സ്കൂളിലെ പാചകതൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. പഠിപ്പുമുടക്ക് സമരമായതിനാല്‍ ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു. കൈയറ്റം. അടുപ്പത്തേയ്ക്ക് ഇട്ട അരി പ്രവര്‍ത്തകര്‍ തട്ടിതെറുപ്പിച്ചതോടെ വസന്തയുടെ കാലിന് പൊള്ളലേറ്റിരുന്നു.