അലുവ അതുൽ, ജിം സന്തോഷ്.
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ബാക്കിപത്രം. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആദ്യം ജിം സന്തോഷിനെയും ഇപ്പോൾ അലുവ അതുലിന്റെയും ജീവനെടുത്തത്.
ജയിലിലും ഭീതി
അലുവ അതുൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനെ മർദിച്ച കേസിലും പ്രതിയാണ്. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തിരുന്നു. ജയിലിൽ പോലും അതുലിന്റെ ക്രൂരത പേടിപ്പെടുത്തുന്നതായിരുന്നു.
കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
കഴിഞ്ഞ മാർച്ചിൽ
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് 2025 മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിനു നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തു കടന്നത്.
ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്നാണ് അലുവ അതുൽ പോലീസിൽ മൊഴി നൽകിയിരുന്നത്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയാങ്കളികളും എല്ലാം വിരോധത്തിനു കാരണമായി എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തനിക്കു സന്തോഷുമായി വ്യക്തിവിരോധം ഉണ്ടായിരുന്നില്ല. അനീർ എന്നയാളെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിരുന്നു. സന്തോഷ് വധമാണോ അനീറിനെ ആക്രമിച്ചാണോ ഇപ്പോഴത്തെ കൊലപാതകത്തിനു പ്രകോപനമെന്നു വ്യക്തമല്ല.