x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേഷ്മയുടെ മരണത്തിനു പിന്നില്‍ പലിശസംഘം: ആക്‌ഷന്‍ കമ്മിറ്റി

കല്പറ്റ ബ്യൂറോ
Published: January 20, 2026 03:39 PM IST | Updated: January 20, 2026 03:39 PM IST

കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്‍മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്‍റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്‍മാന്‍ നെന്‍മേനി പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ഗംഗാധരന്‍ ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്‍റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്‍, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്‍മേനി മണ്ഡലം പ്രസിഡന്‍റ് കെ.കെ. പോള്‍സണ്‍, മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി. മൊയ്തീന്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.

നിവേദനം നൽകും

ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്‍റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്‍റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.

ദുരൂഹ മരണം

ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

‌ഭീഷണിപ്പെടുത്തി

ഭര്‍ത്താവിന്‍റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്‌മെന്‍റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്‍റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്‍കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്‌ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്‍റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Tags : Reshma's death Blade Money lending group police case suicide death wayanad bathery action committee Blade mafia

Recent News

Corehub Up