Sports
ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന വിർച്വൽ കോടതി നടപടികൾക്കിടെ അശ്ലീല വീഡിയോകളും സംഗീതവും സംപ്രേക്ഷണം ചെയ്തതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് വഴി വാദം കേൾക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഉച്ചയ്ക്ക് 12:56-ഓടെയാണ് കോടതി നടപടികൾക്കിടെ ആദ്യമായി അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ ഓൺലൈൻ നടപടികൾ നിർത്തിവെച്ചു. മിനിറ്റുകൾക്ക് ശേഷം വീണ്ടും നടപടികൾ പുനരാരംഭിച്ചപ്പോൾ ഷിജിത് സിംഗ് എന്ന പേരിൽ ലോഗിൻ ചെയ്ത വ്യക്തി വീണ്ടും അശ്ലീല വീഡിയോ പ്ലേ ചെയ്തു. കുറഞ്ഞത് രണ്ട് സ്ക്രീനുകളിലെങ്കിലും ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. "നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു" എന്ന സന്ദേശവും സ്ക്രീനിൽ പ്രദർശിപ്പിച്ചു.
മൂന്നാമത്തെ ശ്രമത്തിൽ ഇയാൾ ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്തതോടെ ചീഫ് ജസ്റ്റിസിന് വിർച്വൽ ഹിയറിംഗ് പൂർണമായും നിർത്തിവെക്കേണ്ടി വന്നു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി കാണുന്നത്. സംഭവത്തിൽ ഉടനടി നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകി. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിൽ പരാതി നൽകിയിട്ടുണ്ട്.
കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. വിർച്വൽ കോടതിയുടെ ലിങ്ക് ദുരുപയോഗം ചെയ്ത് കടന്നുകൂടിയ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.
മുൻപും സമാനമായ രീതിയിൽ രാജ്യത്തെ വിവിധ കോടതികളുടെ ഓൺലൈൻ നടപടികളിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടൽ കെട്ടിടത്തിൽ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.
ഡൽഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയൽ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. മഹാവീർ എൻക്ലേവ് സ്വദേശിയാണ് രാജേഷ് സിംഗ്.
ഹോട്ടലിലെ മുറിയിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
National
ന്യൂഡൽഹി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.
പിന്നാക്ക വിഭാഗങ്ങളിൽ ജനിക്കുന്നവർ ജീവിതകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്പോൾ, സാന്പത്തികമായ പിന്നാക്കാവസ്ഥ എപ്പോൾ വേണമെങ്കിലും മാറാവുന്ന ഒന്നാണെന്ന് ജസ്റ്റീസുമാരായ അനിൽ ക്ഷേത്രപാൽ, അമിത് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്രസർക്കാർ നിയമനങ്ങളിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കു ലഭിക്കുന്നതുപോലെ ഉയർന്ന പ്രായപരിധിയിലും പരീക്ഷ എഴുതാവുന്ന തവണകളിലും ഇളവ് വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഇഡബ്ല്യുഎസ് ഉദ്യോഗാർഥികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2019ൽ ഏർപ്പെടുത്തിയ ഇഡബ്ല്യുഎസ് വിഭാഗം മറ്റ് സംവരണ വിഭാഗങ്ങളിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ വിഭാഗവും നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവം പരിശോധിച്ചാൽ ഈ വ്യത്യാസം വ്യക്തമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
Kerala
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിറക്കി. താരം സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.
വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്.
മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു താരത്തിന്റെ ഹർജി. അതേസമയം ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റ വാദിച്ചത്.
കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
എന്തിനാണ് മോഹൻലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓൺലൈൻ ഇകോമേഴ്സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓൺലൈൻ സ്ഥാപനം മറുപടി നൽകി.
വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകൾ മാറ്റിയതിൽ റിപ്പോർട്ട് നൽകാൻ എതിർക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
Kerala
ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. തന്റെ ശബ്ദമടക്കം ക്ലോൺ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ ഹർജി നൽകിയത്.
ലിങ്കുകൾ നിർമിച്ച എല്ലാവരെയും കക്ഷിയാക്കാനും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അപേക്ഷ നൽകാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എഐ അടക്കം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതര സാഹചര്യമാണെന്നും മോഹൻലാലിന്റെ ഹർജിയിൽ പറയുന്നു.
മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിച്ചത്. മോഹൻലാലിനായി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
National
ന്യൂഡൽഹി: തന്റെ പേര്, ശബ്ദം, ചിത്രം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങൾക്കോ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും താരത്തിന്റെ അനുമതിയില്ലാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതും വ്യാജ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം നിയമനടപടിക്ക് ഒരുങ്ങിയത്. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് ഇന്ന് ഈ ഹർജി പരിഗണിക്കും. നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങിയ താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
Movies
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ. തന്റെ പേര്, ശബ്ദം, ചിത്രം, തനതായ ശൈലികൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം.
എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഇത്തരത്തിൽ പേര്, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
National
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ. തന്റെ പേര്, ശബ്ദം, ചിത്രം, തനതായ ശൈലികൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം.
എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഇത്തരത്തിൽ പേര്, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
National
ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകളെ ബന്ധിപ്പിക്കുന്ന അപകീർത്തിപരമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
പുരിയുടെ മകൾ ഹിമയാനി പുരിയെ എപ്സ്റ്റീനുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനാണ് സമുഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള നിർദേശം.
National
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന ആവശ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ.
മദ്യനയ അഴിമതിക്കേസിൽ കേജരിവാളിനെ വെറുതേവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചത് ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണ്.
വിഷയം പരിഗണിച്ച ബെഞ്ച് വിചാരണക്കോടതിയുടെ നിർദേശം സ്റ്റേ ചെയ്യുകയും കേജരിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ ചില നിരീക്ഷണങ്ങൾ തെറ്റാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും നിരീക്ഷിച്ചു.
തുടർന്ന് ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നതെങ്കിൽ നിഷ്പക്ഷമായ വാദം കേൾക്കൽ ഉണ്ടാകില്ലെന്നാണ് കേജരിവാളിന്റെ വാദം.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമയെ മാറ്റണമെന്നും കേസ് നിഷ്പക്ഷമായ മറ്റൊരു ബെഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള 22 പ്രതികളും ഈ ആവശ്യത്തിൽ ഒപ്പിട്ടിട്ടുണ്ട്.
നിലവിലെ ബെഞ്ചിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയ്ക്ക് പക്ഷപാതപരമായ നിലപാടാണുള്ളതെന്നും കെജ്രിവാൾ ആരോപിച്ചു.
അതിനാൽ കേസ് മറ്റൊരു 'നിഷ്പക്ഷ' ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യം. മദ്യനയക്കേസിൽ കെജ്രിവാൾ, സിസോദിയ ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് നിലവിൽ പരിഗണിക്കുന്നത്.
National
ന്യൂഡൽഹി: പ്രണയബന്ധം മുറിഞ്ഞത് ആത്മഹത്യാപ്രേരണയാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി നിർണായക പ്രഖ്യാപനം നടത്തിയത്.
മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം മുൻ കാമുകി ജീവനൊടുക്കിയിരുന്നു. തുടർന്നാണ് പ്രതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. ജീവനൊടുക്കിയ പെൺകുട്ടിയും പ്രതിയുമായി എട്ടുവർഷത്തെ ബന്ധമുണ്ടായിരുന്നു.
പ്രതിയെ കുറ്റപ്പെടുത്തുന്ന കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചെങ്കിൽ മാത്രമേ പ്രേരണക്കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രണയബന്ധം അവസാനിപ്പിച്ചത് ആത്മഹത്യ പ്രേരണയാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന നിലയിലേക്കെത്തിച്ചാൽ മാത്രമേ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കൂ എന്ന് കോടതി അറിയിച്ചു.
മുൻകാമുകി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന്റെ ജാമ്യം പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. കേസിൽ ജസ്റ്റിസ് മനോജ് ജെയിന്റേതാണ് നിരീക്ഷണം. ജീവനൊടുക്കിയ യുവതിയും കേസിൽ പ്രതിയായ യുവാവും തമ്മിൽ എട്ട് വർഷം പ്രണയ ബന്ധത്തിലായിരുന്നു.
പിന്നാലെ ബന്ധം അവസാനിപ്പിച്ച യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. വിവാഹം നടന്ന് അഞ്ചാം ദിവസം മുൻ കാമുകി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ സംഭവത്തിൽ യുവാവിനെതിരെയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
National
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ 15 ദിവസം ഡല്‍ഹിയില്‍നിന്ന് 807 പേരെ കാണാതായെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡല്‍ഹി പോലീസില്‍നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്നും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി.
ഞെട്ടിക്കുന്ന കണക്കുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 509 പേരെയും പുരുഷന്മാരും ആണ്‍കുട്ടികളുമടങ്ങുന്ന 298 പേരെയും 2026ലെ ആദ്യ 15 ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കാണാതായെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ കണക്ക്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷന് വിഷയം സ്വമേധയാ പരിഗണിക്കുകയും കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം വിഷയം പെരുപ്പിച്ചു കാണിക്കാനുള്ള ശ്രമം മാത്രമാണെന്ന് ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍.
പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റീസ് തേജസ് കരിയ തുടങ്ങിയവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
യാതൊരു കഴമ്പുമില്ലാത്ത വിഷയമാണു കോടതിക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ നവംബര്‍ 12ന് ആദ്യ വാദം കേള്‍ക്കവെ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടൊപ്പം ഹര്‍ജിയില്‍ ഡല്‍ഹി സര്‍വകലാശാലയുടെ പ്രതികരണവും തേടിയിരുന്നു. ഇതില്‍ കൂടുതല്‍ സാവകാശം വേണമെന്ന സര്‍വകലാശാലയുടെ ആവശ്യം അംഗീകരിച്ച ബെഞ്ച് മൂന്നാഴ്ചകൂടി സമയം അനുവദിച്ചു. ഏപ്രില്‍ 27ന് വിഷയം വീണ്ടും പരിഗണിക്കും.
National
ന്യൂഡല്‍ഹി: ചൈനീസ് വിസ അഴിമതിക്കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയ വിചാരണ കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയോട് മറുപടി തേടി. കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു.
2025 ഡിസംബര്‍ 23നാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കാര്‍ത്തി ചിദംബരത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഗൂഢാലോചന കുറ്റവും ചുമത്തി വിചാരണയ്ക്ക് ഉത്തരവിട്ടത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ യാതൊരു തെളിവുമില്ലെന്നും വിചാരണ കോടതി രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നുമാണ് കാര്‍ത്തിയുടെ വാദം.
സിബിഐയോട് വിശദീകരണം ചോദിച്ചെങ്കിലും, വിചാരണാ നടപടികള്‍ ഇപ്പോള്‍ സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് മനോജ് ജയിന് വിസമ്മതിച്ചു. അടുത്ത ഹിയറിംഗില്‍ സിബിഐ മറുപടി നല്കിയ ശേഷം ഇക്കാര്യം പരിഗണിക്കും. 2011ല്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ, പഞ്ചാബിലെ ഒരു പവര്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി 263 ചൈനീസ് പൗരന്മാര്ക്ക് നിയമവിരുദ്ധമായി വിസ അനുവദിക്കാന്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് സിബിഐയുടെ ആരോപണം.
National
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ക്ഷീണവും വിശ്രമമില്ലായ്മയും പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി രാത്രികാല ജോലി സമയം കുറയ്ക്കാനും ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ 2024 ജനുവരിയിലാണ് ഡിജിസിഎ പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിനകം ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എയര്‍ലൈന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിജിസിഎ ഈ കാലാവധി അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
വിമാനയാത്രക്കാരുടെയും പൈലറ്റുമാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ നിയമങ്ങള്‍ അനിവാര്യമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പൈലറ്റുമാരുടെ ക്ഷീണം വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ഡിജിസിഎയുടെ മറുപടി ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിലെ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ പത്തു വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയാണ് സെൻഗാറിന്റെ ഹർജി ജസ്റ്റീസ് രവീന്ദർ ദുഡേജ തള്ളിയത്.
പത്തു വർഷത്തെ ശിക്ഷയിൽ ഏഴരയ്ക്കടുത്ത് വർഷവും സെൻഗാർ കസ്റ്റഡിയിൽ ചെലവിട്ടെന്നും കേസിലെ ശിക്ഷയ്ക്കെതിരേയുള്ള സെൻഗാറിന്റെ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും കാലതാമസത്തിന്റെ പേരിൽ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്നും ശിക്ഷയ്ക്കെതിരേ സെൻഗാർ ഒന്നിലധികം ഹർജികൾ നൽകിയതാണ് കാലതാമസത്തിന് ഭാഗിക കാരണമായതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിന്റെ ഹർജി ഫെബ്രുവരി മൂന്നിനു പരിഗണിക്കും.ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. കെട്ടിച്ചമച്ച ഒരു കേസിൽ കസ്റ്റഡിയിലായിരിക്കെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കേസിൽ 2020 മാർച്ച് 13നാണ് വിചാരണക്കോടതി സെൻഗാറിന് പത്തു വർഷത്തെ ശിക്ഷ വിധിച്ചത്. കസ്റ്റഡിമരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയില്ലെങ്കിലും കൊലപാതകം നടത്തണമെന്ന ഉദ്ദേശമില്ലെന്നു ചൂണ്ടിക്കാട്ടി മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പിലെ പരമാവധി ശിക്ഷയാണ് സെൻഗാറിനു വിധിച്ചത്.
ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2017ൽ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷയും സെൻഗാർ അനുഭവിച്ചുവരികയാണ്. ഈ ശിക്ഷ കഴിഞ്ഞ വർഷം ഡിസംബർ 23ന് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുശേഷം ഡിസംബർ 29ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം ഏപ്രിൽ 23ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി. കേസിൽ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു വിലയിരുത്തൽ.
സമയക്കുറവ് മൂലമാണ് ഇന്ന് കോടതി ഹർജികൾ പരിഗണിക്കാതെ മാറ്റിയത്. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.
എന്നാൽ ഒക്ടോബറിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സിഎംആര്‍എല്ലും നേരത്തെ ആരോപിച്ചിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാനിടയായ ദുരന്തത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനു കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു ഡൽഹി ഹൈക്കോടതി.
പൊതുതാത്പര്യഹർജിയിൽ പ്രതികരണമറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കഴിഞ്ഞ വർഷം മാർച്ച് 26നകം സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ സമയപരിധി പാലിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ദുരന്തത്തിനുശേഷം എന്തൊക്കെ തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമായിരുന്നു. അധികാരികൾ എന്തുകൊണ്ടാണ് ഇത്ര അലസത കാണിക്കുന്നതെന്നും, മറ്റൊരു സംഭവുമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
National
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബിജെപി ദേശീയ സെക്രട്ടറി ദുഷ്യന്ത് ഗൗതമിനെ ബന്ധിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കേസുമായി ദുഷ്യന്തിന് ബന്ധമുണ്ടെന്ന തരത്തിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷകക്ഷികളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകൾ പങ്കുവച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ കൊലപാതകത്തിലെ ‘വിഐപി’ താനാണെന്ന തരത്തിലുള്ള തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചതിനെതിരെ ദുഷ്യന്ത് നൽകിയ മാനനഷ്ടക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022ലാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ അങ്കിതയുടെ കൊലപാതകത്തിന്റെ സമയത്ത് റിസോർട്ടിൽ ഒരു ‘വിഐപി’ ഉണ്ടായിരുന്നുവെന്നും ഇയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതു മൂലമാണ് അങ്കിത കൊല്ലപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശക്തർ സംരക്ഷിക്കപ്പെടുകയാണെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.
National
ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിൽ ഡൽഹി ഹൈക്കോടതിക്കു പുറത്തു പ്രതിഷേധം.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിതയുടെ മാതാവ് ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർ ചേർന്നാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
തന്റെ മകൾ ഒരുപാട് കഷ്ടപ്പാടുകൾ അഭിമുഖീകരിച്ചതിനാലാണ് താനിവിടെ പ്രതിഷേധിക്കാനെത്തിയതെന്ന് അതിജീവിതയുടെ അമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ഡൽഹി റോസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം.
National
ന്യൂഡൽഹി: ചോദ്യത്തിനു പണം നൽകിയെന്ന കേസിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകിയ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ലോക്പാലിനു പിഴവ് സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോക്പാൽ, ലോകായുക്ത നിയമത്തിലെ സെക്ഷൻ 20 അനുസരിച്ച് പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി അനുമതി നൽകുന്ന വശങ്ങൾ ഒരുമാസത്തിനകം പരിഗണനയ്ക്കെടുത്ത് പരിശോധിക്കാൻ കോടതി ലോക്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ ഒരു വ്യാപാരിയുടെ പക്കൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് 2023ലെ കേസിനാധാരം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകി കഴിഞ്ഞ നവംബർ 12ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്താണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ലോക്പാൽ അനുമതി തെറ്റാണെന്നും ലോക്പാൽ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരാണെന്നും സ്വാഭാവികനീതി തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും അതിനാൽത്തന്നെ അനുമതി റദ്ദാക്കണമെന്നും മഹുവ ഹർജിയിൽ ആവശ്യപ്പെട്ടു.
ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ സെക്ഷൻ 20 (7) പ്രകാരം പൊതുസേവകരുടെ പ്രതികരണങ്ങൾ അനുമതി നൽകുന്നതിനുമുന്പ് ശേഖരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ വാദങ്ങൾ പൂർണമായി തള്ളിയാണു ലോക്പാൽ സിബിഐക്ക് അനുമതി നൽകിയതെന്ന് മഹുവ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതി ലോക്പാൽ അനുമതി റദ്ദാക്കിയത്.
ഒരു മാസത്തിനുള്ളിൽ വിഷയം പുനഃപരിശോധിക്കാനും യുക്തിസഹമായ ഒരു തീരുമാനത്തിലെത്താനുമാണ് ലോക്പാലിനുള്ള കോടതിയുടെ നിർദേശം.
National
ന്യൂഡൽഹി: പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ള തൊഴിൽ കോടതികൾക്കും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും ദേശീയ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും പ്രവർത്തനം തുടരാമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്ന സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാത്പര്യഹർജി പരിഗണിക്കവേയാണു കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
1947ലെ വ്യാവസായിക തർക്കനിയമത്തിനു കീഴിൽ ലേബർ കോടതികളും ഇൻസ്ട്രിയൽ ട്രൈബ്യൂണലുകളും പരിഗണിച്ചുവന്നിരുന്ന എല്ലാ കേസുകളും കൈമാറ്റം ചെയ്യപ്പെടാൻ കാരണമാകുന്ന പുതിയ നാല് തൊഴിൽ കോഡുകളിലൊന്നായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് രാജ്യത്തിന്റെ തൊഴിൽ തർക്ക പരിഹാര സംവിധാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ പുതിയ നിയമങ്ങൾക്കു കീഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ വ്യാവസായിക തർക്ക നിയമത്തിനു കീഴിലുള്ള കോടതികൾക്കും ട്രൈബ്യൂണലുകൾക്കും നിലവിലുള്ളതും പുതിയതുമായ കേസുകൾ പരിഗണിക്കുന്നത് തുടരാമെന്ന് അറിയിച്ചു ഈ മാസം എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, മുന്‍പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പൂർണമായും പിൻവലിക്കാതെയാണ് പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: റെജിമെന്റിന്റെ ആഴ്ചതോറുമുള്ള മതപരമായ പരേഡിന്റെ ഭാഗമായി സിക്ക് ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ച ക്രിസ്ത്യൻ ആർമി ഓഫീസറെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ശരിവച്ചു.
പിരിച്ചുവിട്ട കരസേനയുടെ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചതിനെതിരേ സാമുവൽ കമലേശൻ എന്നയാളാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സൈനിക അച്ചടക്കത്തിനു നിരക്കാത്ത പെരുമാറ്റം നടത്തിയതിനു സാമുവലിനെ വിമർശിക്കുകയും ചെയ്തു.
സാമുവലിന് പോസ്റ്റിംഗ് ലഭിച്ചിരുന്ന റെജിമെന്റിലെ നിർബന്ധിത പരേഡിന്റെ ഭാഗമായി ഗുരുദ്വാരയുടെയും അടുത്തുള്ള ക്ഷേത്രത്തിലെയും ശ്രീകോവിലുകളിൽ പ്രവേശിക്കണമെന്നുള്ള മേലുദ്യോഗസ്ഥന്റെ നിർദേശം ഇയാൾ നിരസിച്ചതാണ് സൈനികനടപടിക്കു വഴിവച്ചത്.
ഏകദൈവ മതമായ ക്രിസ്തുമതത്തിലാണു താൻ വിശ്വസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാമുവൽ നിർദേശം നിരസിച്ചത്. ഇതിനെതിരേയുള്ള സൈനികനടപടി ശരിവച്ച സുപ്രീംകോടതി ഇത്തരമൊരു തീരുമാനത്തിലൂടെ എന്തു സന്ദേശമാണ് ഇയാൾ നൽകുന്നതെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അച്ചടക്കലംഘനമാണിതെന്നും പറഞ്ഞു.
ബഹുമത ഇടങ്ങളിലും റെജിമെന്റൽ പരിപാടികളിലും താൻ പങ്കെടുത്തിരുന്നെന്നും ഒരൊറ്റ പ്രവൃത്തിയിലൂടെയാണു സൈന്യത്തിൽനിന്നു പിരിച്ചുവിട്ടതെന്നും സാമുവൽ വാദിച്ചെങ്കിലും സൈനികരുടെ മതപരമായ വിശ്വാസത്തിനു സേനയുടെ കൂട്ടായ ധാർമികതയെ മറികടക്കാൻ കഴിയില്ലെന്നും ഇയാൾ സൈന്യത്തിനു അനുയോജ്യനല്ലെന്നും വ്യക്തമാക്കി ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി.
ഹർജികൾക്കു മറുപടി സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി സർവകലാശാലയ്ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീലുകൾ സമർപ്പിക്കാൻ കാലതാമസം നേരിട്ടതായി സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
നരേന്ദ്ര മോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് 2016 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണു ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പ്രധാനമന്ത്രി പൊതുപദവി വഹിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് അർഥമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
മോദി ബിരുദം നേടി എന്നു പറയപ്പെടുന്ന വർഷത്തിൽ ബിഎ പാസായ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിടാനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ ഡൽഹി സർവകലാശാലയ്ക്കു നൽകിയ നിർദേശം,
National
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷപദവിയിലേക്ക് സിക്ക്, മുസ്ലിം സമുദായങ്ങൾക്കു പുറത്തുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
1978ൽ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചതിനുശേഷം 16 അധ്യക്ഷന്മാരെ ഇതിനോടകം നിയമിച്ചിട്ടുണ്ടെന്നും ഇതിൽ 14 പേർ മുസ്ലിംകളും രണ്ടുപേർ സിക്കുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റ് അംഗീകൃത ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സലേക് ചന്ദ് ജെയിൻ എന്നയാൾ ഹർജി നൽകിയിരിക്കുന്നത്.
എന്നാൽ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള പ്രാതിനിധ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിൽനിന്ന് അധ്യക്ഷനെ നിയമിക്കണമെന്നു നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എങ്കിലും ഹർജിക്കാരന് തന്റെ പരാതിയുമായി കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നു പരാമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.