Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പും വിജിലൻസും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഘടകകക്ഷികൾക്കും ശക്തമായ പ്രാധാന്യമാണ് വകുപ്പുവിഭജനത്തിൽ നൽകിയിരിക്കുന്നത്.
മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളിൽ കെ. മുരളീധരന് ആരോഗ്യവും ദേവസ്വവും, എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പും ലഭിച്ചു. യുവനേതാക്കളായ പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരിക വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസവും, എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല സണ്ണി ജോസഫിനും, കൃഷി വകുപ്പ് ടി. സിദ്ദിഖിനും നൽകാൻ തീരുമാനമായി. വനിതാ പ്രതിനിധികളായ ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമം, തൊഴിൽ വകുപ്പുകളും, കെ.എ. തുളസി പിന്നാക്ക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. കായികം, യുവജനക്ഷേമം എന്നിവയാണ് ഒ.ജെ. ജനീഷിന്റെ വകുപ്പുകൾ.
പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് ശക്തമായ വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതലയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പ് കെ.എം. ഷാജിക്കും, പൊതുവിദ്യാഭ്യാസം എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് പി.കെ. ബഷീറിനും ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന്റെ ചുമതല വി.ഇ. അബ്ദുൾ ഗഫൂറിനാണ്. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ് (ജലസേചനം), അനൂപ് ജേക്കബ് (ഭക്ഷ്യ-സിവിൽ സപ്ലൈസ്), ഷിബു ബേബി ജോൺ (വനം), സി.പി. ജോൺ (ഗതാഗതം) എന്നിവരും പുതിയ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി
1. വി.ഡി. സതീശൻ: പൊതുഭരണം, ധനം, നിയമം, തുറമുഖം
2. പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി, സ്റ്റാർട്ടപ്പ്
3. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ
4. സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം
5. കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം
6. മോൻസ് ജോസഫ്: ജലവിഭവം, ജലസേചനം
7. ഷിബു ബേബി ജോൺ: വനം, വന്യജീവി സംരക്ഷണം
8. അനൂപ് ജേക്കബ് : ഭക്ഷ്യം-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
9. സി.പി. ജോൺ: ഗതാഗതം
10. എ.പി. അനിൽകുമാർ: റവന്യൂ
11. എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ഹജ്ജ്, ന്യൂനപക്ഷ വികസനം
12. പി.സി. വിഷ്ണുനാഥ് : ടൂറിസം, സിനിമ, സാംസ്കാരികം
13. റോജി എം. ജോൺ: ഉന്നതവിദ്യാഭ്യാസം
14. ബിന്ദു കൃഷ്ണ : തൊഴിൽ, വനിതാ ശിശുക്ഷേമം
15 .എം. ലിജു: എക്സൈസ്, സഹകരണം
16. കെ.എം. ഷാജി: തദ്ദേശസ്വയംഭരണം, ടൗൺ പ്ലാനിംഗ്
17. പി.കെ. ബഷീർ: പൊതുമരാമത്ത്
18. വി.ഇ. അബ്ദുൾ ഗഫൂർ: ഫിഷറീസ്, സാമൂഹിക നീതി
19. ടി. സിദ്ദിഖ്: കൃഷി, മൃഗസംരക്ഷണം
20. കെ.എ. തുളസി: പട്ടികജാതി പട്ടികവർഗ ക്ഷേമം
21. ഒ.ജെ. ജനീഷ് : കായികം, യുവജനകാര്യം
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച പുതിയ യുഡിഎഫ് സർക്കാരിന്റെ നടപടിയെ പരിഹസിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിന്റെ ഈ തീരുമാനം 'മല എലിയെ പ്രസവിച്ചതുപോലെ' ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ വരുത്തിയിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതായി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നത്. എന്നാൽ അധികാരത്തിൽ വന്നപ്പോൾ മുൻപ് നൽകിയ ഈ വലിയ വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ സർക്കാർ തയ്യാറായില്ലെന്ന് മുൻ ധനമന്ത്രി വിമർശിച്ചു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപ മാത്രമായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചിരുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി. ആകെ 8,000 രൂപയുടെ വർധനവാണ് ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ നൽകിയത്.
വി.എസ്. അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർധിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാർക്ക് വലിയ സമരം നടത്തേണ്ടി വന്ന ചരിത്രം കേരളം മറന്നിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
ന്യൂഡല്‍ഹി: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ വ്യക്തമാക്കി.
വി.ഡി.സതീശന് ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും എന്നാണ് രാഹുല്‍ ഗാന്ധി എക്സിൽ കുറിച്ചത്. വി.ഡി. സതീശന് മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
പ്രചാരണത്തിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്കിയ കെ.സി.വേണുഗോപാലിന് നന്ദിയെന്നാണ് രാഹുല്‍ കുറിച്ചത്. വിജയം ഈ പ്രചാരണത്തില്‍ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും രാഹുല്‍ കുറിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നു. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
അന്നു തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. സഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി പ്രഖ്യാപിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ജൈജു ബാബുവിനെ പുതിയ അഡ്വക്കറ്റ് ജനറലായും ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.
22ന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതിനായി ഗവർണറേട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗീകാരം കിട്ടിയാൽ 29ന് ഗവർണറുടെ നയപ്രസംഗം കൂടിയുണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. രണ്ടുപേരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
സിഎംപി എംഎൽഎ സി.പി. ജോണും ആര്‍എസ്പി എംഎൽഎ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സെൻഡ്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമനായി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലീഷിലും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും സിഎംപി നേതാവ് സി.പി.ജോണും സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് അനൂപ് ജേക്കബ്, എ.പി.അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, ടി.സിദ്ദീഖ്, കെ.എ.തുളജി, ഒ.ജെ.ജനീഷ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ വേദിയിൽ കാബിനറ്റ് അംഗങ്ങൾ മാത്രം മതിയെന്ന് ഗവർണർ. ഇക്കാര്യം ഉറപ്പുവരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ ഇത് അംഗീകരിച്ചില്ല. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവൻ നിർദേശം.
തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുപുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തും.
Kerala
തിരുവനന്തപുരം: അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്മെന്റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് അറിയിച്ചു.
പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു.
തലമറ മാറ്റത്തിലൂടെയാണ് പിജെ ജോസഫിന്റെ വിശ്വസ്തമണ്ഡലമായ തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥിയാകുന്നത്. വന്‍ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.
Kerala
തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.
മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.
ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായി. ലോക് ഭവനിൽ നടന്ന നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും നൽകും. ഇതു സംബന്ധിച്ച തീരുമാനം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫിനെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവമോ കൃഷി വകുപ്പോ ലഭിക്കും. അതേസമയം യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ ഇന്ന് ഗവർണർക്ക് കൈമാറും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ ചർച്ച തുടരുകയാണ്. ചെന്നിത്തല ആഭ്യന്തര ഉറപ്പിച്ചതോടെ മുഖ്യമന്ത്രി വി.ഡി.സതീശന് ധനവകുപ്പ് കിട്ടിയേക്കും.
അനൂപ് ജേക്കബും മാണി സി.കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകും. ഇതിൽ ഇവർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയാണ് വലുത്. പാർട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഒരു വിഷയത്തിലും തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മന്ത്രിമാരെ തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർ ആരൊക്കയാണെന്നതിൽ കേന്ദ്രത്തിൽ നിന്നും അംഗീകാരം വാങ്ങി നൽകേണ്ടയാൾ ആണ് കെ.സി. വേണുഗോപാൽ. ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്.
ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് അവർക്കുള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. അർഹമായ പരിഗണന ലഭിക്കാതെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നുള്ള ഉറച്ച നിലപാടാണ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ധനകാര്യവകുപ്പ് നൽകി ഉപമുഖ്യമന്ത്രിപദം കൊടുക്കാം എന്നുള്ള നിർദേശത്തിനു രമേശ് ക്യാമ്പ് വഴങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമല്ലാതെ വരുന്നത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കും.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാർ ആകണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമുദായിക സമവാക്യവും ജില്ലകളുടെ പ്രാതിനിധ്യവും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനഘടകമാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. എഐസിസി ജന. സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തിനകം മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം നൽകി രമേശിനെ മന്ത്രിസഭയിൽ കൂടെ കൂട്ടണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ അഭിപ്രായം.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിയാകാൻ സമ്മതിച്ചതായി സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലും സീനിയോറിറ്റി പരിഗണിക്കാതിരുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുന്നണിയിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്.
മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല തയ്യാറായെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയ വി.ഡി. സതീശൻ അരമണിക്കൂറിലധികം നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. ചെന്നിത്തല ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ സർക്കാരിനുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയിൽ അംഗമാകാൻ ചെന്നിത്തല സമ്മതിച്ചെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തരം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈവശം വെക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഭ്യന്തരത്തിന് പുറമേ തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ഉപാധികളുമില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
കല്‍പ്പറ്റ: നിയുക്ത കേരള മന്ത്രിസഭയില്‍ വയനാട്ടില്‍നിന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യത വിരളം. കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയ ടി. സിദ്ദിഖിനും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലം നാലാം തവണയും നേടിയ ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭാ രൂപീകരണവേളയില്‍ പരിഗണന ലഭിക്കില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ വിലയിരുത്തല്‍. ഇരുവരും യോഗ്യരാണെങ്കിലും മന്ത്രിപദ ലബ്ധിക്ക് സീനിയര്‍മാരുടെ സാന്നിധ്യം വിലങ്ങുതടിയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധി.
കല്‍പ്പറ്റ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിജയിച്ച ടി. സിദ്ദിഖ് കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റാണ്. എങ്കിലും മുസ്ലിം സമുദായത്തില്‍നിന്നുള്ള ഒരു മന്ത്രിയെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ പലര്‍ക്കും താഴെയാകും സിദ്ദിഖിന്റെ റാങ്ക്. ആലുവയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ആഘോഷിക്കുന്ന അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ സിദ്ദിഖിന് മുന്നിലുണ്ട്.
മുഖ്യമന്ത്രിപദം വി.ഡി. സതീശന് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹം കൊച്ചിയില്‍ ജയിച്ച മുഹമ്മദ് ഷിയാസിനു മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ ആഞ്ഞുപിടിക്കും. ഇതും സിദ്ദിഖിന്റെ മന്ത്രി സ്വപ്നങ്ങള്‍ക്കാണ് മങ്ങലേല്‍പ്പിക്കുക. സിദ്ദിഖ് മന്ത്രിയാകരുതെന്ന് അഗ്രഹിക്കുന്ന നേതാക്കള്‍ മലബാര്‍ മേഖലയില്‍ ഉണ്ടെന്ന് അടക്കം പറയുന്നവരും കോണ്‍ഗ്രസിലുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് വെവ്വേറെ മന്ത്രിമാരെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മാത്രമാണ് ഐ.സി. ബാലകൃഷ്ണന് സാധ്യത. പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ക്ക് ഒരു മന്ത്രി മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ബാലകൃഷ്ണന്റെ മന്ത്രി സ്വപ്നം പൊലിയും. വണ്ടൂര്‍ പട്ടികജാതി സംവരണ മണ്ഡലത്തില്‍ വിജയിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാറിനാണ് മന്ത്രി പദം ലഭിക്കുക. തുടര്‍ച്ചയായി ആറാംതവണയാണ് അനില്‍കുമാര്‍ വണ്ടൂരില്‍ വിജയിക്കുന്നത്. സാംസ്കാരിക-പിന്നാക്ക ക്ഷേ വകുപ്പ് മുന്‍ മന്ത്രിയുമാണ് ഇദ്ദേഹം.
2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. മാനന്തവാടിയില്‍നിന്നുള്ള പി.കെ. ജയലക്ഷ്മിയാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തത്. യുവജനകാര്യം ഉള്‍പ്പെടെ മറ്റുവകുപ്പുകളും ഇവര്‍ക്ക് ലഭിച്ചിരുന്നു. യുഡിഎഫിന്റെ ഏക വനിതാ എംഎല്‍എ എന്നതാണ് കന്നിക്കാരിയായ ജയലക്ഷ്മിക്ക് മന്ത്രിപദം ഉറപ്പിച്ചത്.
ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ബത്തേരിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഒബിസി കോണ്‍ഗ്രസും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ അടുത്തയാളായി അറിയപ്പെടുന്ന നേതാവാണ് ബാലകൃഷ്ണന്. ബാലകൃഷ്ണനുവേണ്ടി ചെന്നിത്തല വാശിപിടിച്ചേക്കുമെന്ന് കരുതുന്നവര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ജില്ലയിലെ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഉഷ വിജയനാണ് വിജയി. ആദ്യമായാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ചത്. അതിനാല്‍ത്തന്നെ മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നേതൃത്വം ഇവരെ പരിഗണിക്കാന്‍ ഇടയില്ല.
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മുസ്ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച വയനാട്ടുകാരനായ കെ.എം. ഷാജി മന്ത്രിയാകുമെന്നാണ് സൂചന.
National
നാസിക്: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി നാസിക്കിലെ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഖാരത്ത് സ്വാധീനം ചെലുത്താൻ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ, ഏഴാമത്തെ ലൈംഗിക പീഡനക്കേസിൽ ഇയാളെ ഏപ്രിൽ 29 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ഖാരത്ത് നിർണായക സ്വാധീനം ചെലുത്തിയെന്നും പല പ്രമുഖ നേതാക്കളും ഇയാളുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നതായും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇയാൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ ഒരു വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതാണ് ഖാരത്തിനെതിരെയുള്ള പുതിയ കേസ്.
യുവതിയുടെ ഭർത്താവിനെ പുറത്തിരുത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നാസിക് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഖാരത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രഹസ്യ ലോക്കറിൽ നിന്ന് രണ്ട് ബ്ലാങ്ക് ചെക്കുകളും മറ്റ് പല രേഖകളും പോലീസ് കണ്ടെടുത്തു. രാഷ്ട്രീയ നേതാക്കളുമായും പ്രമുഖരുമായും ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്നാണ് സൂചന.
മുൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇയാൾക്കെതിരെ ഇതുവരെ പന്ത്രണ്ടോളം ലൈംഗിക പീഡനക്കേസുകളും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവ്യശക്തിയും മന്ത്രവാദവും അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട മന്ത്രവാദ ആരോപണങ്ങളിലും ഖാരത്തിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തിൽ, ഈ കേസ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
National
ഡെറാഡൂൺ: അഞ്ചു മന്ത്രിമാരെ ഉൾപ്പെടുത്തി ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി മന്ത്രിസഭ വികസിപ്പിച്ചു.
ഖസാൻ ദാസ്, ഭരത് സംഗ് ചൗധരി, മദൻ കൗശിക്, പ്രദീപ് ബത്ര, രാം സിംഗ് കയ്ദ എന്നിവരാണ് ഇന്നലെ ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഉത്തരാഖണ്ഡിൽ 12 മന്ത്രിമാരായി.
District News
നെടുമങ്ങാട്: മുൻസിപ്പാലിറ്റിയിലെ കരിപ്പൂർ വില്ലേജിൽ നഗരസഭയുടെ മൂത്താംകോണം കമ്മ്യൂണിറ്റി ഹാളിൽ താത്കാലികമായി ഐടിഐ പ്രവർത്തിക്കുന്നതിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പുതിയ സ്ഥലം കണ്ടെത്തുന്നമുറയ്ക്ക് ഐടിഐ സ്വന്തം കെട്ടിടത്തിലേക്കു മാറും. രണ്ടു യൂണിറ്റുകള്‍ വീതമുള്ള ഫിറ്റർ, വെർഡർ, മൾട്ടീമീഡിയ ആനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഫിറ്റര്‍ കോഴ്സിന് രണ്ടു വര്‍ഷവും, മറ്റു കോഴ്സുകള്‍ക്ക് ഓരോ വര്‍ഷവുമാണ് പരിശീലന ദൈര്‍ഘ്യം.
പ്രിൻസിപ്പാൾ ക്ലാസ് 2 - ഒന്ന്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ- ഒന്ന്, ജൂണിയർ സൂപ്രണ്ട് - ഒന്ന്, ജൂണിയർ ഇൻസ്ട്രക്റ്റര് - എട്ട്, ക്ലർക്ക് - രണ്ട്, ടൈപ്പിസ്റ്റ് - ഒന്ന്, എൽഡി സ്റ്റോർ കീപ്പർ - ഒന്ന്, ഓഫീസ് അറ്റൻഡ് - ഒന്ന്, ഉൾപ്പെടെ 16 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകി.
സര്‍ക്കാര്‍തലത്തില്‍ പുതിയ ഐടിഐകള്‍ ആരംഭിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരണ സജീകണത്തിനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നെടുമങ്ങാട് തുടങ്ങുന്ന ഐടിഐയുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍ക്കായി പ്രതിവര്‍ഷം 1.04 കോടിയും ഒറ്റത്തവണ ഉപകരണ സംഭരണത്തിനുമായി 1.61 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനും മന്ത്രിസഭായോഗം അംഗീകാരം നല്കി.
മലയോര മേഖലയായ നെടുമങ്ങാട് തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് സാങ്കേതിക നൈപുണ്യം പകര്‍ന്നു നല്കുവാനും യുവതലമുറയ്ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുവാനും ഇതിലൂടെ കഴിയും. നെടുമങ്ങാടിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പാണ് ഇതിലൂടെ അവസാനിക്കുന്നത്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്എഫില് നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്എഫില് നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.
40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്എഫില് നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്എഫില് നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്എഫില് നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ ഊർജമേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗ മന്ത്രിസഭാ സമിതി രൂപവത്കരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരാണു സമിതിയംഗങ്ങൾ.
മറ്റു മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് സംഘർഷത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഏകോപിപ്പിക്കുക എന്നതാണു സമിതിയുടെ പ്രധാന ചുമതലകളിലൊന്ന്.
സംഘർഷം ചർച്ച ചെയ്യാനായി ഇതിനോടകംതന്നെ മന്ത്രിസഭാ സമിതി ഒന്നിലധികം യോഗം കൂടിയെന്നാണ് റിപ്പോർട്ടുകൾ.
Kerala
കൊല്ലം: ഭാര്യയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവച്ചേക്കും എന്ന് സൂചന. മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
ഗണേഷ് കുമാറിനെതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പോലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.
National
ന്യൂഡൽഹി: ഗണേഷ് കുമാറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി.
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ മുഖ്യമന്ത്രിയുടെ വീട്ടിൽ വിളിച്ച് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നുവെന്നും ജെബി മേത്തർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പോലീസിനെ വിളിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡിജിപി വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
വിഷയത്തിൽ ഇടത് വനിതാ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും സ്ത്രീകൾക്ക് വാക്കത്തിയുമായി മന്ത്രിമാരുടെ ഓഫീസിൽ കയറേണ്ട സ്ഥിതിയാണെന്നും ജെബി മേത്തർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി.
ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്ക് ഇൻഷുറന്‍സ് മാതൃകയില്‍ നൂതനമായ റിസ്ക് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്‍ഡ് മാതൃകയില്‍ ഒരു പാരാമെട്രിക് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.
ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി. ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം അഞ്ചു മണിക്കൂർ വരെ ദീർഘിപ്പിച്ച നടപടി ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കൾ അറിഞ്ഞില്ല.
പ്രധാന ഘടകകക്ഷിയിലെ പല പ്രമുഖ നേതാക്കളും ഫൈവ് സ്റ്റാർ മുതലുള്ള ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു വരെ നീട്ടിയത് ഇന്നലെ രാവിലെ പത്രങ്ങൾ കണ്ടാണ് അറിഞ്ഞത്. എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാനായി ബാറുകളുടെ പ്രവർത്തനസമയം 17 മണിക്കൂറായി ഉയർത്തിയത്.
എന്നാൽ, ചില ഇടനിലക്കാരുമായി ചർച്ച ചെയ്താണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയതെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കളുടെ ആരോപണം.
ഖജനാവിലേക്ക് ലഭിക്കേണ്ട ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്താതെയാണ് ത്രീ, ഫോർ സ്റ്റാർ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ ഉയർത്തിയത്.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി. രാജേഷും മാത്രം കണ്ടാണ് ബാറുകളുടെ സമയപരിധി ഉയർത്തിയതെന്ന് ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടാകാമെന്ന സംശയവും പൊതുസമൂഹത്തിൽ വ്യാപകമാണ്. സാധാരണ മന്ത്രിസഭയിൽ ചർച്ച ചെയ്താണ് അബ്കാരി നിയമഭേദഗതി കൊണ്ടുവരുന്നത്.
ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതിനുള്ള ഇ ഫയൽ നീക്കം പ്രതിപക്ഷത്തിന് അറിയാമായിരുന്നിട്ടും മിണ്ടാതിരുന്നുവെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിക്കുന്നത്.
എന്നാൽ, എക്സൈസ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുപോലും ആഴ്ചകളായെന്നും ഇക്കാര്യം സർക്കാർ ഭാഗത്തുനിന്ന് ആരും അറിയിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. പ്രതിപക്ഷവുമായി ഒരു ചർച്ചയും എക്സൈസ് വകുപ്പു നടത്തിയിട്ടില്ല. എൽഡിഎഫ് കണ്‍വീനറോ മന്ത്രിസഭയോ അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയുമെന്നാണ് വി.ഡി. സതീശൻ ചോദിക്കുന്നത്.
സംസ്ഥാനത്തെ കള്ളുചെത്ത് തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാതെയാണ് വൻകിട ബാറുടമകൾക്കായി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് വൻ ഇളവുകൾ നൽകുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം.
ആരുമായും ചർച്ച നടത്താതെ ബാറുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നു മണിവരെ ദീർഘിപ്പിച്ച നടപടിയിലെ സിപിഐ അതൃപ്തി എൽഡിഎഫിലോ മന്ത്രിസഭാ യോഗത്തിലോ പ്രകടിപ്പിക്കും.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കേ പരസ്യ പ്രതികരണത്തിന് സിപിഐ മുതിരുമോ എന്ന കാര്യത്തിൽ ചർച്ചകൾക്കു ശേഷമേ തീരുമാനിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കേ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തിച്ചതുപോലെ കടുത്ത നടപടികൾക്ക് തയാറാകേണ്ടതില്ലെന്നാണ് സിപിഐ നേതാക്കളുടെ പ്രാഥമിക തീരുമാനം.
Kerala
തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ്-കുട്ടനാട് മേഖല വികസനം (സിപിപിയു കെആർഡി) ഇംപ്ലിമെന്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി, വർക്കിംഗ് ഗ്രൂപ്പുകൾ, കുട്ടനാട് സെൽ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.
കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോർഡ് അംഗം കൗണ്‍സിലിൽ അംഗമായിക്കും.
സംസ്ഥാന ആസൂത്രണ ബോർഡ് തലത്തിൽ സെന്റർ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനത്തിനായി രൂപീകരിക്കും. കുട്ടനാട് പാക്കേജ് സ്പെഷൽ ഓഫീസർ കൂടിയായ ആസൂത്രണ ബോർഡ് മെന്പർ സെക്രട്ടറിക്ക് സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം.ഐടി, ധനകാര്യം, ജലവിഭവ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കൂടി ഉൾപ്പെടുത്തി പ്രവർത്തിക്കും.
NRI
കുവൈറ്റ് സിറ്റി: ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചു. ചില മന്ത്രിമാർക്ക് വകുപ്പു മാറ്റവും വരുത്തിയിട്ടുണ്ട്. നിലവിലെ വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയയെ മാറ്റി പുതിയ വിദേശ കാര്യ മന്ത്രിയായി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ സബാഹിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം.
മൂന്ന് പേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ,വിദേശ കാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ എന്നിവരെയാണ് മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കിയത്.
ധനമന്ത്രിയായി ഡോ. യാക്കൂബ് അൽ-റിഫായിയെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയായി ഒമർ അൽ-ഒമറിനെയും വാണിജ്യ, വ്യവസായ മന്ത്രിയായി ഒസാമ ബൂദായിയെയും വികസന, സുസ്ഥിരത സഹമന്ത്രിയായി ഡോ. റീം അൽ-ഫലീജിനെയും യുവജന, കായിക സഹമന്ത്രിയായി ഡോ. താരിഖ് അൽ-ജലാഹ്മയെയും നിയമിച്ചു.
അബ്ദുൽ അസീസ് അൽ-മർസൂഖ് ആണ് പുതിയ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി. വിവര, സാംസ്കാരിക മന്ത്രിയായി അബ്ദുള്ള ബുഫ്തൈനെയും നിയമിച്ചു. കുവൈറ്റ് മുൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാഹിന്റെ മകനാണ് പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഷെയ്ഖ് ജറാഹ് അൽ ജാബിർ അൽ സബാഹ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിവേഗ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്. ഡൽഹി - മിററ്റ് ആർആർടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക.
മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
National
ഹൈദരാബാദ്: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പച്ചയായ ലംഘനമാണെന്നാരോപിച്ച് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു.
തെരഞ്ഞെടുപ്പുചട്ടം നഗരത്തിന് മൊത്തമായി ബാധകമല്ലെങ്കിലും, അസ്ഹറുദ്ദീനെ ഉൾപ്പെടുത്താനുള്ള ശ്രമം ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും ബിജെപി പറയുന്നു.
തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും ബിജെപി ആരോപിക്കുന്നു. അസ്ഹറുദ്ദീൻ മന്ത്രിയാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതാണെങ്കിലും സർക്കാരോ കോൺഗ്രസ് പാർട്ടിയോ അസ്ഹറുദ്ദീനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാടുമായി സിപിഐ. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ച സമവായമാകാത്ത സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐയുടെ നാല് മന്ത്രിമാർ പങ്കെടുക്കില്ല എന്ന കടുത്ത നിലപാട് സ്വീകരിച്ചത്.
ആലപ്പുഴ ഗസ്റ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തി. ബിനോയ് വിശ്വവുമായുള്ള ചർച്ചയ്ക്കു പിന്നാലെ സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.